ന്യൂദല്‍ഹി: ഭാരതത്തില്‍ ഒരു മതവിഭാഗത്തിനെതിരെയും അസഹിഷ്ണുതയില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ ചര്‍ച്ചകള്‍ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് പദം ഏറ്റെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയില്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ലോകരാജ്യങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടവര്‍ക്കു പോലും ഭാരതം അഭയസ്ഥാനമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭയപ്പെടേണ്ടതായ യാതൊരു സാഹചര്യവും നിലവില്‍ രാജ്യത്തില്ല. നിയമസംവിധാനങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം, സ്വതന്ത്രമായ നീതിന്യായ സംവിധാനം നിലവിലുള്ളിടത്തോളം കാലം അസഹിഷ്ണുത ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ക്ക് ഭാരതത്തില്‍ സ്ഥാനമില്ല. രാജ്യത്തെ എല്ലാ പൗരന്മാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട സ്ഥാപനത്തിന്റെ മേധാവിയെന്ന നിലയില്‍ പൗരാവകാശം സംരക്ഷിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും ചീഫ് ജസ്റ്റിസ് മാധ്യമപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.
രാജ്യത്തെ എല്ലാ വിഭാഗത്തില്‍പെട്ടവരുമായ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സുപ്രീംകോടതിക്ക് കഴിവുണ്ട്. രാജ്യത്തെ പൗരന്മാരുടെ മാത്രമല്ല പൗരന്മാരല്ലാത്തവരുടെ പോലും അവകാശങ്ങള്‍ സംരക്ഷിക്കേണ്ട കടമയാണ് സുപ്രീംകോടതിക്കുള്ളത്. ഭാരതമെന്നത് വലിയ രാഷ്ട്രമാണ്. ഒന്നിനേയും ഭയക്കേണ്ട സാഹചര്യം ഇവിടില്ല. ഇപ്പോഴുള്ളതെല്ലാം പരിപ്രേക്ഷ്യങ്ങള്‍ മാത്രമാണ്. നീതിന്യായ വ്യവസ്ഥയുള്ളിടത്തോളം കാലം ഭയക്കേണ്ടതില്ല, ജസ്റ്റിസ് ടി.എസ്. താക്കൂര്‍ വ്യക്തമാക്കി.
ഭാരതത്തിനൊരു നിയമ സംഹിതയുണ്ട്. ആ നിയമസംഹിത ഉള്ളിടത്തോളം കാലം രാജ്യത്ത് സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയും ഉണ്ടാകും. നീതിന്യായ വ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം കാലം ജനങ്ങളുടെ അവകാശങ്ങളും കടമകളും സംരക്ഷിക്കപ്പെടുമെന്നും ചീഫ് ജസ്റ്റിസ് ഓര്‍മ്മിപ്പിച്ചു. അസഹിഷ്ണുതാ വിവാദത്തെപ്പറ്റിയുള്ള നേരിട്ടുള്ള ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയ ചീഫ് ജസ്റ്റിസ് രാഷ്ട്രീയക്കാര്‍ ഉപയോഗിച്ച വിഷയങ്ങളില്‍ പ്രതികരിക്കില്ലെന്നും വ്യക്തമാക്കി.
ഭാരതമെന്നത് എല്ലാ മതങ്ങളുടേയും വാസസ്ഥാനമാണ്. മറ്റു ലോകരാജ്യങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടവര്‍ക്കു പോലും ഭാരതം അഭയസ്ഥാനമാണ്. പാഴ്സികളുള്പ്പെടെയുള്ള സമൂഹം ഇവിടെ ജീവിക്കുകയും രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നു. മതങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനവും എല്ലാ വിഭാഗങ്ങളും തമ്മിലുള്ള സഹകരണവും ഭാരതത്തിലുണ്ട്. ഇത്തരം കാര്യങ്ങളാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്നും എങ്കില്‍ മാത്രമേ നമുക്ക് പുരോഗമിക്കാനാകൂ എന്നും ചീഫ് ജസ്റ്റിസ് മാധ്യമ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.
സംസ്കൃതത്തിലുള്ള ഭഗവദ് ഗീത വായിക്കാന്‍ സാധിക്കാതിരുന്നപ്പോള്‍ അതു സാധ്യമായത് ഒരു മുസ്ലിം പണ്ഡിതന് ഉറുദുവിലെഴുതിയ ഗീതയിലൂടെയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒരിടത്തേക്കെത്തുന്ന വിവിധ വഴികളാണ് മതങ്ങളെന്ന സന്ദേശമാണ് ഗീത നല്‍കുന്നതെന്നും ഹിന്ദു, ഇസ്ലാം, ബുദ്ധ, സിഖ് മതങ്ങളെല്ലാം ഒരേ ദൈവത്തിലേക്കാണ് നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: