ന്യൂദല്‍ഹി: ഭാരത-പാക്കിസ്ഥാന് സുരക്ഷാ ഉപദേഷ്ടാക്കള്‍ തായ്ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ കൂടിക്കാഴ്ച നടത്തി. നാളെ കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പാക്കിസ്ഥാനിലേക്ക് പോകാനിരിക്കെ നടന്ന എന്‍എസ്എതല കൂടിക്കാഴ്ച മോദി സര്‍ക്കാരിന്റെ അപ്രതീക്ഷിത നയതന്ത്ര നീക്കമായി. സുരക്ഷ, ഭീകരവാദം, ജമ്മു കശ്മീര്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാരും പങ്കെടുത്തു.
ഭാരത സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക് എന്‍എസ്എ നസീര്‍ ജന്സയുമാണ് ബാങ്കോക്കില്‍ ചര്‍ച്ച നടത്തിത്. കേന്ദ്രവിദേശകാര്യസെക്രട്ടറി എസ്. ജയശങ്കറും പാക്കിസ്ഥാന് വിദേശകാര്യാസെക്രട്ടറി അസാസ് അഹമ്മദ് ചൗധരിയും തമ്മിലും ചര്‍ച്ച നടന്നു.
കൂടിക്കാഴ്ച സംബന്ധിച്ച് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന ഇപ്രകാരമാണ്. ”ഭാരത-പാക് പ്രധാനമന്ത്രിമാര്‍ പാരീസില്‍ നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉപദേശകര്‍, വിദേശകാര്യസെക്രട്ടറിമാര്‍ എന്നിവര്‍ ബാങ്കോക്കില്‍ കൂടിക്കാഴ്ച നടത്തിയത്.
തെക്കനേഷ്യയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും മികച്ച ഭാവിക്കുമായുള്ള രണ്ടു നേതാക്കളുടേയും കാഴ്ചപ്പാടാണ് ബാങ്കോക്ക് കൂടിക്കാഴ്ചയിലേക്ക് നയിച്ചത്. സമാധാനം, സുരക്ഷ, ഭീകരവാദം, ജമ്മുകശ്മീര്‍, നിയന്ത്രണരേഖയിലെ സമാധാന അവസ്ഥ എന്നിവ സംബന്ധിച്ച് ഇരു വിഭാഗവും ചര്‍ച്ച ചെയ്തു. സത്യസന്ധവും ഹൃദ്യവും മികച്ചതുമായ അന്തരീക്ഷത്തിലാണ് ചര്‍ച്ച നടന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ മികച്ച സഹകരണവുമായി മുന്നോട്ടുപോകാന്‍ ചര്‍ച്ചയില്‍ തീരുമാനമായി”.
ഇന്നലെ നടന്ന ബാങ്കോക്ക് ചര്‍ച്ചകളോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ വീണ്ടും ശരിയായ പാതയില്‍ തിരികെ എത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: