തൊടുപുഴ:പൈങ്കുളം ആശുപത്രി പ്രവർത്തിക്കുന്നത് നിയമം ലംഘിച്ചെന്ന് തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. അസിസ്റ്റന്റ് ലേബർ ഓഫീസർ ആശുപത്രി രേഖകൾ പരിശോധിച്ചപ്പോഴാണ് ആശുപത്രിയുടെ നിയമലംഘനം വ്യക്തമായത്. വാർഷിക വരവ് ചെലവ് കണക്ക് സംബന്ധിച്ച രേഖകൾ ആശുപത്രിയിലില്ല.
ജീവനക്കാർക്ക് റോൾ നമ്പരുകൾ നൽകിയിട്ടില്ല.ആശുപത്രിയിൽ ഓവർ ടൈം ഡ്യൂട്ടിനോക്കുന്നവരുടെ രേഖകൾ സൂക്ഷിച്ചിട്ടില്ല. സന്ദർശക ഡയറിയുമില്ല. അവധി ദിവസങ്ങളുടെ സ്റ്റേറ്റ്മെന്റ് പ്രദർശിപ്പിച്ചിട്ടില്ല. ഇത് 1958ലെ കേരള ഇന്റസ്ട്രിയൽ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ടിന്റെ ലംഘനമാണ്. മാത്രവുമല്ല അവധി ദിവസങ്ങളിൽ ജീവനക്കാർക്ക് ശമ്പളം നൽകുന്നത് സംബന്ധിച്ച ഒരുവിവരവും ആശുപത്രിയിലില്ല.
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിസ്മെന്റ്സ് ആക്ടിന്റെ ലംഘനവും നടത്തിയിരിക്കുകയാണെന്ന് തൊഴിൽ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 1961ലെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടും ആശുപത്രി ലംഘിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച രജിസ്റ്റർ ആശുപത്രിയിലില്ല. ഇത്തരത്തിൽ ഗുരുതരമായ നിയമ ലംഘനം നടത്തിയിട്ടും സർക്കാരും തൊഴിൽ വകുപ്പും ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ല.
വെട്ടിക്കുറച്ച ശമ്പളം തിരിച്ച് നൽകണമെന്നാവശ്യപ്പെട്ട് ബിഎംഎസിന്റെ നേതൃത്വത്തിലുള്ള തൊഴിലാളികൾ ആശുപത്രിക്ക് മുന്നിൽ നടത്തി വരുന്ന സമരം ഇന്ന് പതിനാറാം ദിവസത്തിലേക്ക്കടന്നു. ആശുപത്രിയുടെ പ്രവർത്തനത്തിന് ആവശ്യമായ രേഖകൾ 11ന് ഹാജരാക്കണമെന്ന് കാണിച്ച് അഡ്മിനിസ്ട്രേറ്റർ ത്രേസ്യാമ്മയ്ക്ക് അസിസ്റ്റന്റ് ലേബർ ഓഫീസർ കത്ത് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: