അരൂര്‍: തീരപ്രദേശങ്ങളില്‍ മയക്കുമരുന്നു മാഫിയ സജീവമായിട്ടും പോലീസ്, എക്സൈസ് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. ജില്ലയുടെ വടക്കന്‍ മേഖലകളായ പട്ടണക്കാട്, മേനാശേരി, വളമംഗലം, ചാവടി, പള്ളിത്തോട്, ഒറ്റമശേരി, ചാപ്പക്കടവ്, കരുമാഞ്ചേരി തുടങ്ങിയ പ്രദേശങ്ങള്‍ കഞ്ചാവ് മയക്കു മരുന്നു സംഘങ്ങളുടെ വിഹാര കേന്ദ്രങ്ങളാണ്.
കൊച്ചിയില്‍നിന്നാണ് മയക്കുമരുന്ന് വ്യാപകമായി ഇവിടേയ്ക്ക് എത്തുന്നത്. വിദ്യാര്‍ഥികളേയും യുവജനങ്ങളേയും ലക്ഷ്യമിട്ടാണ് പ്രധാനമായും മയക്കു മരുന്നു വില്‍പ്പന. തൊഴില്‍രഹിതരായ യുവാക്കളെ വലയിലാക്കിയാണ് വിപണന ശൃംഖലകള്‍ വിപുലമാക്കുന്നത്.
ആവശ്യത്തിന് പണവും സഞ്ചരിക്കാന്‍ ബൈക്കും നല്‍കിയാണ് യുവജനങ്ങളെ മയക്കുമരുന്ന് വിപണനത്തിനായി നിയോഗിക്കുന്നത്. ചെറു പൊതികളാക്കിയാണ് കഞ്ചാവുള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വിപണനത്തിനെത്തിക്കുന്നത്. ചെറുപൊതികളില്‍ വില്‍പ്പന നടത്തുന്നവരാണ് പലപ്പോഴും പോലീസ് പിടിയിലാകുന്നത്.
ഇവര്‍ക്ക് പിന്നിലുള്ള വന്‍കിടക്കാര്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും അധികൃതര്‍ തയാറാകുന്നില്ല. മയക്കുമരുന്നുപയോഗിച്ച ശേഷം ഇരുചക്രവാഹനങ്ങളില്‍ പായുന്നവര്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നത് പതിവാണ്.മദ്യപിച്ച് വണ്ടിയോടിക്കുന്നവരെ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ബ്രത്ത് അനലൈസറിന് മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയില്ലയെന്നുള്ളതാണ് ഇത്തരക്കാര്‍ക്ക് തുണയാകുന്നത്. തുറവൂര്‍ ബിവറേജസിന് സമീപമുള്ള ഇടവഴികള്‍ മയക്കുമരുന്നു സംഘത്തിന്റെ വിഹാരകേന്ദ്രമാണ്.
ഇവിടങ്ങളില്‍ നിന്ന് ഉപയോഗശേഷം ഉപേക്ഷിച്ച ആംപ്യൂളുകളും സിറിഞ്ചുകളും പോലീസ് കണ്ടെടുത്തിരുന്നു. ചോദ്യം ചെയ്യുന്നവരെ ആക്രമിക്കുന്നതും നിത്യ സംഭവമായതിനാല്‍ ആരും ഇവര്‍ക്കെതിരെ പ്രതികരിക്കാനോ പരാതി നല്‍കാനോ തയാറാകുന്നില്ല.
രാപ്പകലില്ലാതെ ബൈക്കുകളിലും മറ്റും കറങ്ങി നടക്കുന്ന കഞ്ചാവു സംഘങ്ങളെ ഭയന്ന് വിദ്യാര്‍ഥികളെ സ്കൂളിലേക്കയക്കാനും സ്ത്രീകളടക്കമുള്ളവര്‍ ആരാധനാലയങ്ങളില്‍ പോകാനും മടിക്കുകയാണ്.പലതവണ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ വിമുഖത കാട്ടുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: