കണ്ണൂര്‍: ക്ഷേത്ര, ജ്വല്ലറി കവര്‍ച്ചകള്‍ ഉള്‍പ്പെടെ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ രണ്ട് പേരെ കണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ഹരിപ്പാട് വെള്ളക്കുളങ്ങര കുന്നത്തറ വടക്കയില്‍ രാജപ്പന്(48), മാനന്തവാടി പേരിയ തൈക്കാട് ടി.ആര്.സുരേഷ്(56)എന്നിവരെയാണ് ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്ഐ കെ.എന്‍.മനോജും സംഘവും ഇന്നലെ പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. സ്റ്റേഡിയം കോര്‍ണറില്‍ കവര്‍ച്ചാ ഗൂഡാലോചനക്കിടെയാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും ആക്സോ ബ്ലേഡും സ്ക്രൂ ഡ്രൈവറുകളും പിടിച്ചെടുത്തു. കണ്ണൂരില്‍ ഒരു വീട് വാടകക്കെടുത്ത് താമസിച്ചാണ് സംഘം കവര്‍ച്ച നടത്തുന്നത്. ഹരിപ്പാട് ഒരു ജ്വല്ലറിയില്‍ നിന്നും ഒന്നര കിലോഗ്രാം വെള്ളി ആഭരണങ്ങളും 10,000 രൂപയും കവര്‍ന്ന കേസില്‍ ശിക്ഷ അനുഭവിച്ച് ഒന്നര വര്‍ഷം മുമ്പ് ജയില്മോചിതരായവരാണിവര്. ഹരിപ്പാട് പള്ളിപ്പാട് മുത്തുകുളങ്ങര ദേവീ ക്ഷേത്രത്തില്‍ നിന്നും മുഖച്ചാര്‍ത്ത്, അരപ്പട്ട തുടങ്ങി 300 ഗ്രാം വെള്ളി ആഭരണങ്ങളും ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് 2000 രൂപയും കവര്‍ന്ന കേസുകളിലും ഹരിപ്പാടിലെ ഒരു ദേവാലയത്തിന്റെ ഭണ്ഡാരം തകര്‍ത്ത കേസിലും ഇവര്‍ പ്രതികളാണ്. കണ്ണൂര്‍ സിറ്റി ആയിക്കരയിലെ ഗ്രാന്റ് സിറ്റി മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് 16,000 രൂപയും തളാപ്പ് ജോണ്‍ മില്ലിന് സമീപത്തെ ടോമി ജോസഫിന്റെ ഭാര്യയുടെ കഴുത്തില്‍ നിന്നും മൂന്ന് പവന് താലിമാലയും കാനന്നൂര്‍ ഡ്രഗ് ഹൗസില്‍ നിന്നും 44,000 രൂപയും കാട്ടിലെപള്ളിയിലെ ഭണ്ഡാരവും വളപട്ടണം പാലത്തിന് സമീപമുള്ള പള്ളിയിലെ ഭണ്ഡാരവും ചിറക്കല്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരവും കവര്‍ന്ന കേസുകളിലും ഇവര്‍ പ്രതികളാണ്. പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: