ഇല്ലാത്ത കേസ്സെടുത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്റെ സബ്മിഷന്. ഇന്നാപിടിച്ചോ എന്ന മട്ടില്‍ കോണ്‍ഗ്രസ് നേതാവായ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിന്റെ മറുപടി. ദേവസ്വം ഫണ്ട് വിനിയോഗം സംബന്ധിച്ചായിരുന്നു വി.ഡി. സതീശന്റെ സബ്മിഷന്. ദേവസ്വം ബോര്‍ഡുകളിലെ പണം സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നുണ്ടോ എന്നാണ് സതീശന്റെ സംശയം. ഇല്ലേ ഇല്ല. ദേവസ്വംബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ അങ്ങോട്ട് പണം കൊടുക്കുകയാണെന്ന് ദേവസ്വം മന്ത്രി ശിവകുമാറിന്റെ മറുപടി. കുറേ ദിവസമായി നിയമസഭയില്‍ ഭരണകക്ഷി അംഗങ്ങള്‍ ഇങ്ങനെയൊരു സബ്മിഷന് അന്തരീക്ഷമൊരുക്കുകയായിരുന്നു.
ഹിന്ദുസംഘടനകളെ അപകീര്‍ത്തിപ്പെടുത്താന്‍ തെറ്റായ പ്രചാരണമാണ് സമത്വ മുന്നേറ്റയാത്രകളിലും അതിന് മുമ്പ് ഹൈന്ദവ സംഘടനകളും നടത്തുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടന്നത്. ദേവസ്വം ബോര്‍ഡുകളിലെ പണം സര്‍ക്കാര്‍ ഖജനാവിലാണ് നിക്ഷേപിക്കുന്നതെന്ന് ഒരു ഹിന്ദുസംഘടനയും ആക്ഷേപിച്ചിട്ടില്ല. അതറിയാത്തവരല്ല ഹിന്ദു സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍. ദേവസ്വംബോര്‍ഡുകളെ സര്‍ക്കാര്‍ വകുപ്പുപോലെ കൈകാര്യം ചെയ്യുന്നു എന്നതാണാക്ഷേപം.
അതില്‍ ഉറച്ചുനില്ക്കാന് മതിയായ കാരണങ്ങളുണ്ടുതാനും. ക്ഷേത്രഭരണം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുകയും സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഭരണസമിതി ഫണ്ടുവിനിയോഗം തോന്നിയപോലെ നടത്തുകയുമാണ് ചെയ്യുന്നത്. മറ്റു മതങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ ഭരണച്ചുമതലയില്‍ സര്‍ക്കാരിന്റെ നിയന്ത്രണമുണ്ടോ ? സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതുപോലെയാണോ അവിടെയൊക്കെ നടക്കുന്നത് ? അവര്‍ക്കാര്‍ക്കും ഇല്ലാത്ത നിയന്ത്രണം എന്തിന് സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്നു എന്ന ചോദ്യത്തിന് മറുപടിയുണ്ടോ?
വി.ഡി. സതീശന്റെ സബ്മിഷന് ദേവസ്വം മന്ത്രി ശിവകുമാര്‍ നല്കിയ മറുപടി ശ്രദ്ധിച്ചാല്‍ തന്നെ ഒത്തുകളി വ്യക്തമാകും. ദേവസ്വം ബോര്‍ഡുകളിലെ പണം സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്നാണ് മന്ത്രി അവകാശപ്പെട്ടിരിക്കുന്നത്. ക്ഷേത്രങ്ങളുടെ അനുബന്ധ വികസനത്തിന് സര്‍ക്കാര്‍ ഗ്രാന്റുകള്‍ നല്‍കുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞിരിക്കുന്നു. ക്ഷേത്രങ്ങള്‍ക്കും ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാര്‍ ഗ്രാന്റ് നല്കുന്നുണ്ടോ എന്നും ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ ചെലഴിക്കുന്നുണ്ടോ എന്നുമായിരുന്നു സതീശന്റെ ചോദ്യം. അനവസരത്തില്‍പ്പോലും ഹിന്ദുഐക്യവേദിയേയും അതിന്റെ അധ്യക്ഷ ശശികല ടീച്ചറെയും പരോക്ഷമായി ഉദ്ധരിച്ചും ഹിന്ദുസംഘടനകള്‍ തെറ്റായ പ്രചാരണം നടത്തുന്നു എന്ന് ആരോപിച്ചും മന്ത്രി പറഞ്ഞ മറുപടി ”ക്ഷേത്രങ്ങളിലെ വരുമാനം ട്രഷറികളില്‍ നിക്ഷേപിക്കുന്നില്ല. ദേവസ്വം ബോര്‍ഡുകള്‍ക്കും മറ്റ് സ്വയംഭരണ ക്ഷേത്രങ്ങള്‍ക്കും
സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ട്. ഈ അക്കൗണ്ടുകളിലാണ് തുക നിക്ഷേപിക്കുന്നത്. ആഡിറ്റര്‍ ജനറല്‍ കണക്കുകള്‍ പരിശോധിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മനസ്സിലാകും സര്‍ക്കാര്‍ തുക വാങ്ങുന്നില്ലെന്ന്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും തുക വകമാറ്റി ചെലവഴിക്കണമെങ്കില്‍ ഹൈക്കോടതിയുടെ അനുമതി വേണം.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിനുള്ള തുക സര്‍ക്കാരാണ് വഹിക്കുന്നത്. ഇതലേക്കായി 65 കോടിരൂപ നല്‍കിയിട്ടുണ്ട്. ശ്രീപത്മാഭസ്വാമി ക്ഷേത്രത്തില്‍ അത്യാധുനിക രീതിയില്‍ സുരക്ഷ ഒരുക്കിയത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും തുക ചെലവഴിച്ചാണ്. ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ച് റോഡുവികസനം നടത്തുന്നത് സര്‍ക്കാര്‍ ധനസഹായത്താലാണ്. ശബരിമലയിലെ റോഡ് വികസനത്തിനും ആശുപത്രി നിര്‍മ്മാണത്തിനും കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിക്കുകയാണ്”. എന്തിനാണാവോ മന്ത്രിയും സര്‍ക്കാറും ഇത്രമാത്രം ത്യാഗം സഹിക്കുന്നത്.
കേരളത്തില്‍ ചെറുതും വലുതുമായ 15000ത്തില്‍പ്പരം ക്ഷേത്രങ്ങളുണ്ട്. ഇതിന്റെ പത്തുശതമാനം മാത്രമാണ് ദേസ്വംബോര്‍ഡുകളുടെ കീഴിലുള്ളത്. ക്ഷേത്രങ്ങള്‍ക്കും അനുബന്ധ സൗകര്യങ്ങളും സര്‍ക്കാര്‍ നല്കുന്ന സഹായം ഔദാര്യമല്ല. തിരുവിതാംകൂര്‍ ക്ഷേത്രഭരണം രാജഭരണത്തിന് കീഴിലായിരുന്നല്ലൊ. സ്റ്റേറ്റ് വരുമാനത്തിന്റെ 30 ശതമാനവും ദേവസ്വത്തില്‍ നിന്നായിരുന്നു. കേണല്‍ മണ്‍റോ ലാഭംനോക്കി ക്ഷേത്രഭരണം സ്റ്റേറ്റിന് കീഴിലാക്കിയപ്പോള്‍ ഉണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 51 ലക്ഷം രൂപ നല്കാന് നിശ്ചയിച്ചത്. കോടിക്കണക്കിന് വരുമാനമുള്ള ക്ഷേത്രസ്വത്ത് സ്വന്തമാക്കി നക്കാപ്പിച്ച ഗ്രാന്റ് നല്കാന് നിശ്ചയിച്ചതാണ് വലിയ ദാനമായി മന്ത്രി കൊട്ടിഘോഷിച്ചിരിക്കുന്നത്.
51 ലക്ഷത്തില്‍ 6.5 ലക്ഷം കേരളം രൂപം കൊണ്ടപ്പോള്‍ തമിഴ്നാടിനോട് ചേര്‍ത്ത പഴയ തെക്കന്‍ തിരുവിതാംകൂറിന് നല്‍കണം. ആറു ലക്ഷം രൂപ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനും. ബാക്കിയുള്ള തുക കൊണ്ടാണോ തിരുവിതാംകൂറിന് ക്ഷേത്രങ്ങളെ പരിപാലിക്കേണ്ടത്. പണ്ട് നിശ്ചയിച്ച തുകയില്‍ നയാപൈസ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? അടിസ്ഥാന സകൗര്യത്തിന് ചെലവാക്കുന്നതും ക്ഷേത്രങ്ങളുടെ കണക്കില്‍പ്പെടുത്തിയ മന്ത്രി താനൊരു വങ്കനാണെന്നാണ് വിളിച്ചുപറഞ്ഞിരിക്കുന്നത്.
ലക്ഷക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയ്ക്കെത്തുന്ന ആറ്റുകാലിലെ റോഡ് നന്നാക്കിയതുമെല്ലാം എണ്ണിപ്പറഞ്ഞ മന്ത്രി മറ്റ് മതവിഭാഗങ്ങള്‍ക്ക് നല്കുന്ന സൗജന്യങ്ങള്‍ കൂടി പറയണമായിരുന്നു. ബീമാപള്ളി ഉറൂസിനും മലയാറ്റൂര്‍ തീര്‍ത്ഥാടത്തിനും സൗകര്യമൊരുക്കുന്നത് ആ ദേവാലയത്തിന്റെ ഭരണത്തില്‍ നിയന്ത്രണമുള്ളതുകൊണ്ടാണോ ? ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത വാദങ്ങള്‍ നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹം നടക്കാന്‍ പോകുന്നില്ല. എല്ലാം ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്ന ചിന്തയെങ്കിലും മന്ത്രി സ്ഥാനത്തിരിക്കുന്നവര്‍ക്കുണ്ടായാല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: