കോട്ടയം: രാഷ്ട്രത്തിനുവേണ്ടി ജീവന് ത്യജിച്ച സായുധ സേനാംഗങ്ങളോടുളള ആദരവ് സ്മരിച്ചുകൊണ്ട് ജില്ലയില്‍ പതാക ദിനം ആചരിച്ചു. കളക്ട്രേറ്റ് കോമ്പൗണ്ടിലെ യുദ്ധ സ്മാരകത്തില്‍ നടത്തിയ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആചരണ ചടങ്ങില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മോന്‍സി പി അലക്സാണ്ടര്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ജോഷി ഫിലിപ്പ് പതാക വില്പനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തിന്റെ സുരക്ഷയിലും ദുരന്ത നിവാരണത്തിലും വലിയ പങ്ക് വഹിക്കുന്ന സേനാംഗങ്ങളോട് രാജ്യം മുഴുവന്‍ കടപ്പെട്ടിരിക്കുന്നുവെന്നും ഇവരെ പുനരധിവസിപ്പേക്കണ്ടത് പൊതു സമൂഹത്തിന്റേ കൂടി ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. വിമുക്തഭടന്മാര്ക്കും ആശ്രിതര്‍ക്കുമുളള വിവിധ സാമ്പത്തിക സഹായങ്ങളുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. സൈനിക ക്ഷേമ വകുപ്പ് തയ്യാറാക്കിയ സൈനിക സ്മരണിക 2015 എന്ന ലഘു പുസ്തകം എന്‍ സി സി ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എം.ഡി ചാക്കോ പ്രകാശനം ചെയ്തു.വിമുക്തഭടന്മാരുടെ മക്കള്‍ക്കുളള സ്കോളര്‍ഷിപ്പുകള്‍ ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് ഷാജി പ്ലാത്തോട്ടം വിതരണം ചെയ്തു. എക്സ് സര്‍വീസുകാരുടെ വിവിധ സംഘടനാ ഭാരവാഹികളായ എം.റ്റി ആന്റണി, പി.എന്‍ ആനന്ദക്കുട്ടന് എന്നിവര്‍ സംസാരിച്ചു. പതാക ദിന നിധിയിലേയ്ക്ക് കഴിഞ്ഞ വര്‍ഷം 16 ലക്ഷത്തോളം രൂപ സമാഹരിച്ചു.
2016-17 വര്‍ഷത്തില്‍ ജില്ലയില്‍ നിന്നും 18 ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ തുക യുദ്ധത്തില്‍ വീര ചരമം പ്രാപിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്കും വിമുക്ത ഭടരുടേയും അവരുടെ ആശ്രിതരുടേയും ക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് വിനിയോഗിക്കുന്നത്.
ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് റ്റോമി സെബാസ്റ്റ്യന്‍ സ്വാഗതവും വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ കെ.എം ബാലേന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: