കടുത്തുരുത്തി: കല്ലറ പഞ്ചായത്ത് മുണ്ടാര്തട്ടാപറമ്പ് പാടശേഖരത്തിലെ 38 ഏക്കര്‍ നെല്ല് നിലത്തടിഞ്ഞു.വൈദ്യുതി ഇല്ലാത്തതുമൂലം പാടത്തെ വെള്ളം വറ്റിക്കാനുമാവുന്നില്ല. വിള ഉപേക്ഷിക്കണം എന്ന നിലയിലാണ് കര്‍ഷകര്‍. മഴയില്‍ പാടത്ത് വെള്ളം നിറഞ്ഞതോടെ കൊയ്ത്ത്മെതിയന്ത്രം ഇറക്കാനാവാത്ത സ്ഥിതിയിലാണ്. പാടത്തെ വെള്ളം പമ്പ് ചെയ്ത് കളഞ്ഞാല്‍ നെല്ലുകൊയ്തെടുക്കാമെന്ന് കര്‍ഷകര്‍ പറയുന്നു. പക്ഷേ തുടര്‍ച്ചയായുള്ള വൈദ്യുതി മുടക്കം മൂലം ഈ പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്. വൈദ്യുതി മുടക്കവും കനത്തമഴയും മൂലം നെല്ലുകൊയ്തെടുക്കാനാവുന്നില്ല. ഒരേക്കറിലും രണ്ടേക്കറിലുമൊക്കെ കൃഷി ചെയ്ത ചെറുകിട കര്‍ഷകര്‍ക്കാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്. ആഭരണങ്ങള്‍ പണയപ്പെടുത്തിയും വായ്പയെടുത്തുമൊക്കെയാണ് കര്‍ഷകര്‍ കൃഷിയിറിക്കിയത്. കൊയ്ത്തിന് യന്ത്രം കിട്ടാന്‍ വൈകുകയും മഴചതിക്കുകയും ചെയ്തതോടെ മുണ്ടാറിലെ കര്‍ഷകര്‍ കടക്കെണിയിലാണ്. കൊയ്ത്ത്മെതിയന്ത്രം എത്തിച്ച് കൊയ്ത്താരംഭിച്ചപ്പോഴാണ് അപ്രതീക്ഷിത മഴയില്‍ പാടശേഖരത്തിലെ നെല്ല് നിലത്തടിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: