കോട്ടയം: കോട്ടയം ജില്ലയില്‍ കേരളപ്പിറവിക്ക് ശേഷം ഇന്നുവരെ പട്ടികജാതി വര്ഗവിഭാഗങ്ങളില്പ്പെടുന്ന നിരവധി കുടുംബങ്ങള്‍ക്ക് ഭൂമിയും പാര്‍പ്പിടവും ലഭിച്ചിട്ടില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ആരോപിച്ചു. നാളിതുവരെ ഇവരുടെ കണക്കുകള്‍ ശേഖരിക്കുന്നതിനോ പരിഹാരം കാണുന്നതിനോ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിരവധി പുറമ്പോക്ക്, മിച്ചഭൂമി, കയ്യേറ്റഭൂമി നിലവിലുണ്ട്. ഇവ കണ്ടുപിടിച്ച് ഈ വിഭാഗങ്ങള്‍ക്ക് ഉടന്‍തന്നെ വിതരണം ചെയ്യണം. 57 മുതലുള്ള സെറ്റില്‍മെറ്റ് കോളനികള്‍ ജില്ലയിലെ വിവിധ മേഖലകളില്‍ ഇപ്പോള്‍ ഉണ്ട്. അവിടെയൊന്നും ശരിയായ വികസനപ്രവര്‍ത്തനങ്ങള്‍ എത്തിയിട്ടില്ല. നല്ല കക്കൂസുകള്‍, റോഡ്, വൈദ്യുതി ഇവ ശരിയായ രീതിയില്‍ ലഭിച്ചില്ല. ഉള്ള ഭവനങ്ങള്‍ വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്. ശവസംസ്കാരം നടത്തുന്നതിന് പൊതുശ്മശാനങ്ങള്‍ ഇല്ല. ജില്ലയിലെ എല്ലാ കോളനികളുടെയും ഗുണനിലവാരം പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കണം. ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് മോനിട്ടറിംഗ് സംവിധാനം ഉണ്ടാവണം. ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുന്ന സമിതികള്‍ ഉണ്ടാവണം. പട്ടികജാതി വികസന ഫണ്ടുകള്‍ വിതരണം ചെയ്യുന്നതും, വികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോഴും ഈ വിഭാഗം ജനങ്ങള്‍ക്ക് ഗുണകരമാണോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. ജില്ലയില്‍ ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു കോടി വികസന പദ്ധതി കോളനികളില്‍ അശാസ്ത്രീയമായ വികസനമാണ് നടത്തുന്നത്. ഇവ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണം. പട്ടികജാതി ഫണ്ടുകളുടെ തിരിമറി എല്ലാ പഞ്ചായത്തുകളിലും നടന്നുവരുന്നുണ്ട്. പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിലും ഗവ. അലംഭാവം കാട്ടുന്നുണ്ട്. ഇവര്‍ക്ക് വേണ്ടി വാദിക്കുന്ന ഇടത്-വലത് മുന്നണികള്‍ ഈ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാവണമെന്നും ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: