ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ആസ്തികള്‍ തട്ടിയെടുത്ത കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും കോടതിയില്‍ ഹാജരായില്ല. ഇന്ന് ഇരുവരോടും വിചാരണകോടതി മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
വിചാരണക്കോടതി നിരവധി തവണ സമണ്സയച്ചിട്ടും സോണിയയും രാഹുലും ഹാജരായിരുന്നില്ല. കോടതിയില്‍ ഹാജരാകണമെന്ന വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ സോണിയയും രാഹുലും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി ഇരുവരോടും ഇന്ന് വിചാരണക്കോടതി മുമ്പാകെ ഹാജരാകാന്‍ നിര്‍ദ്ദേശം നല്കി.
കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ തട്ടിപ്പ് കേസില്‍ കോടതി മുമ്പാകെ ഹാജരാകുന്നത് ഒഴിവാക്കുന്നതിനായി കോണ്‍ഗ്രസ് പാര്‍ട്ടി മാസങ്ങളായി കൊണ്ടുപിടിച്ച ശ്രമമാണ് നടത്തുന്നത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായതോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് കാണിച്ച് കേസിലെ വാദിയായ ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
കേസിലെ കക്ഷികള്‍ എന്തിനാണ് പലിശ രഹിത വായ്പ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന് നല്‍കിയതെന്നും പണം വകമാറ്റി ചെലവഴിച്ച കേസാണിതെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. എന്നാല്‍ സുബ്രഹ്മണ്യന് സ്വാമിക്ക് പരാതി നല്കാന് അധികാരമില്ലെന്ന വാദമാണ് കോണ്‍ഗ്രസ് ഇന്നലെ ഹൈക്കോടതിയില്‍ ഉയര്‍ത്തിയത്. അഴിമതിക്കെതിരെ ഒരു പൗരന് പരാതി നല്‍കാനുള്ള അധികാരം നിയന്ത്രിക്കാനാവില്ലെന്ന് ഹൈക്കോടതി ഇതിന് മറുപടിയും നല്കി.
നാഷണല്‍ ഹെറാള്‍ഡിന്റെ ആസ്തികള്‍ വാങ്ങിയ യങ് ഇന്ത്യന്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍മാരായ സോണിയക്കും രാഹുലിനും പുറമേ ഓസ്ക്കാര്‍ ഫെര്‍ണാണ്ടസ്, മോത്തിലാല്‍ വോറ, സാം പിട്രോഡ, സുമന് ദുബേ എന്നിവരും വിചാരണ കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. 1938ല്‍ ജവഹര്‍ലാല്‍ നെഹ്രു ആരംഭിച്ച പത്രം 2008ല്‍ കോണ്‍ഗ്രസ് അടച്ചുപൂട്ടിയിരുന്നു. പത്രത്തിന്റെ ഉടമസ്ഥാവകാശം കൈക്കലാക്കിയതിലും പിന്നീടുനടന്ന ഭൂമിവില്‍പ്പനയിലും നടന്ന അഴിമതികള്‍ ചൂണ്ടിക്കാട്ടിയാണ് സുബ്രഹ്മണ്യന് സ്വാമി കോടതിയെ സമീപിച്ചത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ 90.25 കോടി രൂപയുടെ ബാധ്യതകള്‍ യങ് ഇന്ത്യന്‍ ലിമിറ്റഡ് ഏറ്റെടുത്തിരിക്കുന്നത് കേവലം 50 ലക്ഷം രൂപ നല്‍കിയാണ്. അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന് 2000 കോടിയുടെ ആസ്ഥിയാണുണ്ടായിരുന്നത്.
പത്രത്തിന്റെ കോടിക്കണക്കിന് വരുന്ന ആസ്തികള്‍ തട്ടിയെടുക്കുന്നതിനായി സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ശ്രമിക്കുകയാണെന്ന ആരോപണം വിചാരണ കോടതി തള്ളിയിരുന്നില്ല. വാദിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ച വിചാരണ കോടതി ഇരുവരോടും കോടതിയില്‍ ഹാജരാകാനും നിര്‍ദ്ദേശം നല്കി.
അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ 2000 കോടി ആസ്തി നിയന്ത്രിക്കുന്നതിനായി ഉണ്ടാക്കിയ തട്ടിപ്പ് കമ്പനിയാണ് സോണിയയുടേയും രാഹുലിന്റെയും നേതൃത്വത്തിലുള്ള യങ് ഇന്ത്യ ലിമിറ്റഡെന്ന് നേതാക്കള്‍ക്ക് സമന്‍സ് അയച്ചുകൊണ്ട് വിചാരണക്കോടതി വ്യക്തമാക്കുകയും ചെയ്തു. നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതിനും നടപടികള്‍ തുടരുന്നതിനും ആവശ്യമായ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.
യങ് ഇന്ത്യയുടെ 38 ശതമാനം വീതം ഓഹരികള്‍ സോണിയാഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും പേരിലാണ്. മറ്റുള്ള കോണ്‍ഗ്രസ് നേതാക്കളെ പേരിനു മാത്രം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. നാഷണല്‍ ഹെറാള്‍ഡ് അച്ചുപൂട്ടിയപ്പോള്‍ പ്രസാധകര്‍ക്ക് തുച്ഛമായ തുക നല്കി ആസ്തികള്‍ ഏറ്റെടുത്തെങ്കിലും പത്രത്തിലെ ജീവനക്കാര്‍ക്ക് യാതൊരുവിധ നഷ്ടപരിഹാരവും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയില്ല. പത്രത്തിന്റെ ആസ്തികള്‍ സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും സ്വന്തം പേരിലേക്ക് തന്ത്രപൂര്‍വ്വം മാറ്റിയെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: