പൂച്ചാക്കല്‍: തുറവൂര്‍ പമ്പാ പാതയുടെ ഭാഗമായി നിര്‍മിക്കുന്ന രണ്ടാമത്തെ പാലമായ മാക്കേക്കടവ് – നേരെകടവ് പാലത്തിന്റെ കരാര്‍ നടപടികള്‍ പൂര്‍ത്തിയായി. പാലം നിര്‍മാണ കരാറുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്ക്കുകയും ഹൈക്കോടതിയെ സമീപിക്കുയും ചെയ്തിരുന്നു.
തൈക്കാട്ടുശ്ശേരി തുറവൂര്‍ പാലം നിര്‍മിച്ച സ്വകാര്യ കമ്പനിക്കായിരുന്നു ആദ്യം കരാര്‍ ലഭിച്ചിരുന്നത് എന്നാല്‍ ടെന്‍ഡറില്‍ പങ്കെടുത്ത ചെറിയാന് വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ അയോഗ്യത കല്‍പ്പിച്ച് ഒഴിവാക്കുകയായിരുന്നു. ടെന്‍ഡറിന്റെ പ്രീ ക്വാളിഫിക്കേഷന്‍ നടപടി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന കാരണം പറഞ്ഞാണ് ഇവരെ മാറ്റി നിര്‍ത്തിയത്.
ഏറ്റെടുക്കാന്‍ പോകുന്ന നിര്‍മാണത്തിന്റെ അടങ്കല്‍ തുകയുടെ പകുതിയെങ്കിലും ചെലവഴിച്ചു നിര്‍മിച്ചിട്ടുള്ള മുന്‍പരിചയമാണ് പ്രീ ക്വാളിഫിക്കേഷന്‍. ഈ യോഗ്യത തങ്ങള്‍ക്കുണ്ടെന്നു അവകാശപ്പെട്ടാണ് കൊച്ചി കേന്ദ്രമായ ചെറിയാന് വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് കോടതി സര്‍ക്കാറിനോട് വിശദീകരണം തേടുകയും ടെന്‍ഡര്‍ പുന:പരിശോധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
പുന:പരിശോധനയില്‍ ചെറിയാന് വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് കമ്പനി കുറഞ്ഞ തുകക്കാണ് കരാര്‍ വച്ചതെന്നും അതിനാല്‍ അവര്‍ക്കായിരിക്കും നിര്‍മാണ ജോലി ലഭിക്കുകയെന്നും പിഡബ്ല്യുഡി റോഡ്സ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ ദിവാകരന് പറഞ്ഞു. ഇതോടെ മാക്കേക്കടവ് നേരെകടവ് പാലത്തിന്റെ കരാര്‍ നടപടികള്‍ക്ക് തുടക്കമായി.
പതിനൊന്ന് മീറ്റര്‍ വീതിയും 850 മീറ്റര്‍ നീളവുമുള്ള പാലത്തിന്റെ നിര്‍മാണ അടങ്കല്‍ തുക 99.2 കോടിയാണ്. റോഡും പാലവും നിര്‍മിക്കുന്നതിന് ഇനിയും സ്ഥലം വിട്ടു നല്കാത്തവരുണ്ട് ഇത് ഏറ്റെടുത്തതിന് ശേഷം അതിരുകല്ലുകള്‍ സ്ഥാപിച്ചായിരിക്കും ശിലാസ്ഥാപനം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: