തൃശൂര്‍: സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരെ എ ഗ്രൂപ്പിലെ ഒരു വിഭാഗം നീക്കം ശക്തമാക്കുന്നു. മന്ത്രിക്കെതിരെ നേരത്തെ കെ.പി.സി.സി പ്രസിഡന്റിന് പരാതി നല്കിയവരാണ് വീണ്ടും രംഗത്ത് വന്നിട്ടുള്ളത്. പരാതി നല്‍കിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തില്‍ തുറന്ന പോരിന് ഒരുങ്ങുകയാണിവര്‍. ജില്ലയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന്റെ ഭാഗമായി അടുത്തിടെ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഈ കൊലപാതകങ്ങള്‍ക്കു പിന്നില്‍ മന്ത്രിയുമായി അടുപ്പമുള്ള ചിലരുണ്ടെന്നും സി.എന്‍. ബാലകൃഷ്ണന്റെ അറിവോടെയാണ് കൊലപാതകങ്ങള്‍ നടന്നതെന്നുമാണ് ആരോപണം. മന്ത്രിയുടെ വേണ്ടപ്പെട്ട ചിലയാളുകള്‍ നടത്തുന്ന പലിശയിടപാടുകളാണ് കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നാണ് ആക്ഷേപം. എന്നാല്‍ ഈ പരാതികളിലൊന്നും കെ.പി.സി.സി നേതൃത്വം നടപടിയെടുത്തില്ല.
മകള്‍ സി.ബി ഗീതയെ തൃശൂര്‍ മേയറാക്കാന്‍ നടത്തുന്ന നീക്കങ്ങളും വിമര്‍ശനം വിളിച്ചുവരുത്തിയിട്ടുണ്ട്. 55 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 23 പേരുടെ പിന്തുണയാണുള്ളത്. എല്‍.ഡി.എഫിന് 26 പേരും ബിജെപിക്ക് ആറു പേരുമുണ്ട്. എല്‍.ഡി.എഫില്‍ നിന്ന് രണ്ടു ജനതാദള്‍ കൗണ്‍സിലര്‍മാരെ അടര്‍ത്തിയെടുക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. അത് വിജയിച്ചാല്‍ ബിജെപി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നാല്‍ യുഡിഎഫിന് ഭരിക്കാവുന്ന സാഹചര്യമുണ്ടാവും. കോണ്‍ഗ്രസ് വിമതരായി വിജയിച്ച രണ്ടുപേരെ മന്ത്രിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ തിരിച്ചെടുക്കുകയും കോര്‍പ്പറേഷനില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പദവി നല്‍കുകയും ചെയ്തു. കെ.പി.സി.സി.യുടെ നിര്‍ദ്ദേശം മറികടന്നാണ് വിമതരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തതെന്നും ഇത് മകളെ മേയറാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും മറുപക്ഷം കുറ്റപ്പെടുത്തുന്നു. വിമതരടക്കമാണ് യുഡിഎഫിന് ഇപ്പോള്‍ 23 പേരുള്ളത്.
സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞടുപ്പില്‍ സിപിഎം നേതൃത്വവുമായി ഇടഞ്ഞ ജനതാദള്‍ കൗണ്‍സിലര്‍ ഇന്നലെ വോട്ട് അസാധുവാക്കുകയും ചെയ്തു. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെപ്പോലും അവഗണിക്കുന്ന തരത്തിലാണ് മന്ത്രിയും മകളും ഏകാധിപത്യപരമായി പെരുമാറുന്നതെന്നും ഡിസിസി പ്രസിഡന്റിനെ പേടിപ്പിച്ച് വരുതിയില്‍ നിര്‍ത്തിയിരിക്കയാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മന്ത്രിക്കെതിരെ തങ്ങള്‍ നല്കിയ പരാതികള്‍ അന്വേഷിക്കാന്‍ കെ.പി.സി.സി നേതൃത്വം തയ്യാറാകണമെന്നും അല്ലെങ്കില്‍ നിയമസഭ തെരഞ്ഞടുപ്പില്‍ ജില്ലയില്‍ കോണ്‍ഗ്രസ് അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നുമാണ് എ ഗ്രൂപ്പിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: