ഷാല്‍.ഇ.ആര്
കോട്ടയം: മഞ്ഞ് പെയ്യുന്ന പുലരികളുമായി ഡിസംബര്‍ എത്തിയപ്പോള്‍ തന്നെ ക്രിസ്മസിനെ വരവേല്‍ക്കാന്‍ നക്ഷത്ര വിപണികള്‍ ഒരുങ്ങി. ഇക്കുറി കച്ചവടം പൊടിപൊടിക്കുന്നത് ബാഹുബലിയും മൊയ്തീനുമാണ്. എന്നാല്‍ ജോര്‍ജിനും മാണിക്കും കച്ചവടം അത്ര പോര.
സിനിമാ പേരുകളിലും രാഷ്ട്രീയക്കാരുടെ പേരിലുമുള്ള നക്ഷത്രങ്ങളും ഇറങ്ങിയിട്ടുണ്ട്. അതില്‍ പി.സി. ജോര്‍ജിന്റേയും കെ.എം. മാണിയുടേയും പേരിലുള്ള നക്ഷത്രങ്ങളും വിപണിയിലുണ്ട്. എന്നാല്‍ ഇവയ്ക്ക് ആവശ്യക്കാര്‍ കുറവാണെന്നാണ് വ്യാപാരികള്‍ പറയുന്നു. ഇത്തവണ ക്രിസ്മസ് വിപണിയെ മുന്‍ നിര്‍ത്തി ഉപഭോക്താക്കള്‍ക്കായി വന്‍ നക്ഷത്രങ്ങളുടെ ശേഖരമാണ് വ്യാപാര സ്ഥാപനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നഗരത്തില്‍ ക്രിസ്മസ് വിപണിയെത്തന്നെ ലക്ഷ്യമാക്കി നിരവധി താത്ക്കാലിക കടകളും വന്നിട്ടുണ്ട്്. സാധാരണ നക്ഷത്രങ്ങളും, വാല് നക്ഷത്രങ്ങളും, സിനിമാ പേരുള്ള നക്ഷത്രങ്ങളും, രാഷ്ട്രീയക്കാരുടെ പേരുള്ള നക്ഷത്രങ്ങളുമാണ് ഇത്തവണ വില്‍പ്പനയ്ക്കായി ക്രിസ്മസ് വിപണിയില്‍ എത്തിയിട്ടുള്ളത്.
ദിനംപ്രതി നക്ഷത്രം വാങ്ങുവാനായി എത്തുന്ന ആള്‍ക്കാരുടെ എണ്ണം കൂടി എന്നാണ് വ്യാപാരികള്‍ പറയുന്നത്. കുഞ്ഞന്‍ നക്ഷത്രങ്ങള്‍ മുതല്‍ പടുകൂറ്റന്‍ നക്ഷത്രങ്ങള്‍ വരെ വില്‍പ്പനക്കുണ്ട്. 15 രൂപയില്‍ തുടങ്ങി 1000 നു മുകളില്‍ വരെയാണ് നക്ഷത്രങ്ങളുടെ വില. കഴിഞ്ഞ വര്‍ഷത്തേതുപോലെ തന്നെ താമര നക്ഷത്രത്തിനും ആവശ്യക്കാര്‍ ഏറെയുണ്ട്. മുംബൈയില്‍ നിന്നും കൊണ്ടുവരുന്ന താമര നക്ഷത്രത്തിന് 240 രൂപയാണ് വില.
കൂടാതെ എല്‍ഇടി ബള്‍ബുകള്‍ ഘടിപ്പിച്ച ലൈറ്റു നക്ഷത്രങ്ങളോടും താത്പര്യമുണ്ട്. കുട്ടികള്‍ക്ക് പ്രിയം സിനിമാ പേരുകള്‍ ഉള്ള നക്ഷത്രങ്ങളോടാണ്. ബാഹുബലി, വേതാളം, എന്ന് നിന്റെ മൊയ്തീന്, പത്തേമാരി, അനാര്‍ക്കലി, പുലി തുടങ്ങിയ പേരുകള്‍ ഉള്ള നക്ഷത്രങ്ങളാണ് വിപണിയില്‍ വില്‍പ്പനയ്ക്കായുള്ളത്. കെ.എം. മാണി, പി.സി. ജോര്‍ജ്ജ് തുടങ്ങിയ രാഷ്ട്രീയക്കാരുടെ പേരിലുള്ളനക്ഷത്രങ്ങളും ഇത്തവണ വിപണിയില്‍ ലഭ്യമാണ്. 160 രൂപയാണ് ഇവയുടെ വില. വാല് നക്ഷത്രങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറുകയാണ്. 30 വാലുകളിലധികമുള്ള നക്ഷത്രങ്ങളും ഇപ്പോള്‍ വിപണിയില്‍ ഉണ്ട്. റെഡി മെയ്ഡ് പുല്‍ക്കൂടുകളും ക്രിബ് സെറ്റുകള്‍ക്കും ക്രിസ്മസ് ട്രീയ്ക്കും വലിയ ചിലവാണുള്ളത്. 600 മുതല്‍ 900 രൂപവരെയാണ് പുല്‍ക്കൂടുകളുടെ വില. 1000 രൂപയ്ക്ക് മുകളിലോട്ടാണ് ക്രിസ്മസ് ട്രീയുടെ വില. വരും ദിവസങ്ങളില്‍ ഇപ്പോളത്തതിനേക്കാളും നക്ഷത്രങ്ങള്‍ക്ക് ചിലവ് കൂടുന്നതിനാല്‍ കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ വിവിധ തരത്തിലുള്ള നക്ഷത്രങ്ങള്‍ക്കായി ഓര്‍ഡര്‍ നല്കി കാത്തിരിക്കുകയാണെന്നാണ് വ്യാപാരികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: