കോഴിക്കോട്: സ്പ്രിന്റ് ഡബിള്‍ ഉള്‍പ്പെടെ മൂന്ന് വ്യക്തിഗത സ്വര്‍ണ്ണവും ഒരു റിലേ സ്വര്‍ണ്ണവും ഉള്‍പ്പെടെ നാലെണ്ണം സ്വന്തമാക്കി പി.ടി. ഉഷയുടെ ശിഷ്യ ജിസ്ന മാത്യു 59-ാമത് സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ മിന്നും താരമായി. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും ജിസ്നക്ക് സ്വന്തം.
കഴിഞ്ഞ ദിവസങ്ങളില്‍ 400, 100 മീറ്ററുകളില്‍ റെക്കോര്‍ഡോടെ പൊന്നണിഞ്ഞ ജിസ്ന ഇന്നലെ 200 മീറ്ററിലും പുതിയ സമയം കുറിച്ച് സ്വര്‍ണ്ണം നേടി. 24.76 സെക്കന്റില്‍ പറന്നെത്തിയാണ് ജിസ്ന ഇന്നലെ പുതിയ റെക്കോര്‍ഡിന് അവകാശിയായത്. 2008-ല്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ ഇ.എം. ഇന്ദുലേഖ സ്ഥാപിച്ച 25.10 സെക്കന്റിന്റെ റെക്കോര്‍ഡാണ് ജിസ്ന ഇന്നലെ സ്വന്തം പേരിലേക്ക് മാറ്റിയത്. 400 മീറ്ററില്‍ പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചതിനൊപ്പം ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനവും ജിസ്ന നടത്തി. കഴിഞ്ഞ രണ്ട് ദേശീയ, സംസ്ഥാന സ്കൂള്‍ കായികമേളകളില്‍ 100, 200, 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം ജിസ്നക്ക് സ്വന്തമായിരുന്നു. ട്രാക്കില്‍ നിന്നും അപൂര്‍വ്വമായ ഹാട്രിക് ട്രിപ്പിള്‍ എന്ന ലക്ഷ്യമാണ് ജിസ്ന സ്വന്തമാക്കിയിരിക്കുന്നത്.
മൂന്ന് വ്യക്തിഗത സ്വര്‍ണ്ണത്തിന് പുറമെ 4-400 മീറ്റര്‍ റിലേയിലും ജിസ്ന പൊന്നണിഞ്ഞു. കൂടാതെ സ്പ്രിന്റ് റിലേയില്‍ വെള്ളിയും. ഈ മേളയിലെ ആദ്യ ട്രിപ്പിള്‍ സ്വര്‍ണനേട്ടമാണ് ജിസ്നയുടേത്, മകോഴിക്കോട് പൂവമ്പായി എഎം എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ജിസ്ന.
ടിന്റു ലുക്കയ്ക്കു ശേഷം ഉഷയുടെ മറ്റൊരു കണ്ടെത്തലാണ് ജിസ്ന. 2015ല്‍ സമോവയില്‍ നടന്ന കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളി മെഡല്‍ നേടിയിട്ടുണ്ട്. ബീജിങില്‍ നടന്ന ഐഎഎഎഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 4-400 മീറ്റര്‍ റിലേയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ചൈനയില്‍ വൂഹാനില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഖത്തറിലെ ദോഹയില്‍ നടന്ന ഏഷ്യന്‍ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും 400 മീറ്ററില്‍ വെള്ളി മെഡലുകള്‍ ജിസ്നക്കായിരുന്നു.
കൂടാതെ ദേശീയ, ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 4ഃ400 മീറ്റര്‍ റിലേയില്‍ സ്വര്‍ണവും 400 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി മെഡലും നേടിയിരുന്നു. ഉഷ സ്കൂളില്‍ പരിശീലനം തുടങ്ങിയതോടെയാണ് പ്രകടനങ്ങള്‍ മെച്ചപ്പെടാന്‍ തുടങ്ങിയതെന്നും ട്രിപ്പിള്‍ നേടാനായതില്‍ സന്തോഷമുണ്ടെന്നും ജിസ്ന പറഞ്ഞു.
നൂറ് മീറ്ററിന്റെ തനിയാവര്‍ത്തനമെന്നോണം ഉഷ സ്കൂളിന്റെ തന്നെ ഷഹര്‍ബാന സിദ്ദിഖാണ് ജിസ്നയ്ക്ക് പിന്നില്‍ രണ്ടാമതെത്തിയത്. 25.61 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. 26.51 സെക്കന്‍ഡില്‍ ഓടിയെത്തിയ പാലക്കാട് പറളി സ്കൂളിലെ എം. അഞ്ജന വെങ്കലം നേടി. മൂന്ന് മിനിട്ട് 56.46 സെക്കന്‍ഡിലാണ് കോഴിക്കോട് ടീം 4-400 മീറ്റര്‍ റിലേയില്‍ സ്വര്‍ണക്കുതിപ്പ് പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: