ഈരാറ്റുപേട്ട: മണ്ഡലകാലം തുടങ്ങിയതോടെ ശബരിമലപാതയായ തൊടുപുഴ കഞ്ഞിരപ്പള്ളി റോഡില്‍ അപകടങ്ങള്‍ പതിവായി. കാല്‍നടയാത്രക്കാര്‍ക്കു പോലും അടിസ്ഥാന സൗകര്യങ്ങളില്ലാത്ത റോഡില്‍ രണ്ടാഴ്ചക്കുള്ളില്‍ പത്തിലതികം അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞയാഴ്ച മുട്ടത്തിന് സമീപമുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചിരുന്നു. ഈരാറ്റുപേട്ടക്ക് സമീപത്ത് ഇളപ്പുങ്കല്‍ ഭാഗത്തുണ്ടായ അപകടത്തില്‍ 28 പേര്‍ക്ക് പരുക്കേറ്റിരുന്നു. ശബരിമല സീസണ് തുടങ്ങിയതോടെ റോഡിലെ അമിതമായ വാഹനത്തിരക്കും ബസുകള്‍ തമ്മിലുള്ള മത്സര ഓട്ടവുമാണ് അപകടങ്ങള്‍ക്ക് കാരണം.
മൂവാറ്റുപുഴ ഭാഗത്തു നിന്ന് ശബരിമലയിലേയ്ക്കുള്ള മൂവാറ്റുപുഴ പുനലൂര്‍ റോഡിലും എംസി റോഡിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ തീര്‍ത്ഥാടകര്‍ ഏറെയും ആശ്രയിക്കുന്നത് തൊടുപുഴ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡാണ്. മൂന്ന് പ്രധാനപ്പെട്ട റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ ഇപ്പോള്‍ ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. അനിയന്ത്രിതമായ വാഹനത്തിരക്ക് താങ്ങാനുള്ള ശേഷിയോ അടിസ്ഥാന സൗകര്യങ്ങളോ ഈ റോഡിനില്ല. കുഴികളടച്ച് ടാറിംങ് നടത്തിയെങ്കിലും റോഡ് സൈഡിലെ തടി, കല്ല്, വൈദ്യുതി പോസ്റ്റുകള്‍, കാടുകള്‍ എന്നിവ അപകടകരമായി നില്‍ക്കുകയാണ്. ആവശ്യമായ വാഹന പരിശോധനകള്‍ ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ദീര്‍ഘദൂര സ്വകാര്യ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ പെര്‍മിറ്റുകള്‍ കെഎസ്ആര്‍സി ഏറ്റെടുത്തതോടെയാണ് ഈ റൂട്ടില്‍ അപകടകരമായ രീതിയിലുള്ള മത്സര ഓട്ടം തുടങ്ങിയത്. മറ്റ് ഡിപ്പോകളില്‍ നിന്നുള്ള കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും മത്സരത്തില്‍ പങ്കാളികളായതോടെ മത്സരഓട്ടം യാത്രക്കാര്‍ക്ക് താങ്ങാവുന്നതിലധികമാണ്. ഏറ്റെടുത്ത സമയത്ത് ഓടുന്ന കെഎസ്ആര്‍ടിസി ബസുകളും ഇതേ സമയത്ത് ഓടുന്ന സ്വകാര്യ ബസുകളും യാത്രക്കാരുടെ ജീവന് പണയംവച്ചാണ് മത്സരിക്കുന്നത്.
മുട്ടം ചള്ളാവയല്‍ മുതല്‍ റോഡില്‍ കൊടുംവളവുകളും കയറ്റവുമാണ്. പരിചയമുള്ള ഡ്രൈവര്‍മാര്‍ക്കുപോലും ഇവിടെ അപകടത്തിനുള്ള സാധ്യത ഏറെയുമാണ്. ദിശാബോര്‍ഡുകളുടെ അഭാവവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരുടെ അശ്രദ്ധയും കൂടിയാകുമ്പോള്‍ അപകട സാധ്യത വര്‍ദ്ധിക്കുന്നു. അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇനിയും ഈ റോഡില്‍ അപകടങ്ങള്‍ പതിവാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: