തൃപ്പൂണിത്തുറ: നൂറുകണക്കിന് ഭക്തജനങ്ങളെ സാക്ഷിയാക്കി ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ കൊടിയേറി. രാജനഗരിയെ ഉത്സവ ലഹരിയിലാഴ്ത്തി ഇന്നലെ രാത്രി 7.15ന് തന്ത്രി പുലിയന്നൂര്‍ മുരളീ നാരായണന് നമ്പൂതിരിപ്പാട് കൊടി ഉയര്‍ത്തിയതോടെ ഉത്സവത്തിന് തുടക്കമായി.
തുടര്‍ന്ന് കലാപരിപാടികള്‍ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എം.പി. ഭാസ്കരന് നായര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ചന്ദ്രികാദേവി മുഖ്യാതിഥിയായി. ആര്‍എല്‍വി ദാമോദര പിഷാരടി, കേളത്ത് അരവിന്ദാക്ഷന്, ചെറിയത്ത് തങ്കമാരാര് എന്നിവരെ ആദരിച്ചു. ദേവസ്വംബോര്‍ഡ് ചെയര്മാന്മാരായ ഇ.വി. രാജന്, പ്രൊഫ.കെ.ഡി. ബാഹുലേയന്, ദേവസ്വം സ്പെഷ്യല്‍ കമ്മീഷണര്‍ കെ.ആര്. ഹരിദാസ്, സെക്രട്ടറി വി. രാജലക്ഷ്മി, ദേവസ്വം ഓഫീസര്‍ ഇ.കെ. അജയകുമാര്‍ ശ്രീ പൂര്‍ണത്രയീശ സേവാസംഘം പ്രസിഡന്റ് ജയന് മാങ്കായില്‍, വൈസ് പ്രസിഡന്റ് വി.കെ. പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു. കിള്ളിക്കുറിശിമംഗലം ശ്രീഹരിയുടെ തായമ്പക, ബാംഗ്ലൂര്‍ എസ്. ശങ്കറുടെ സംഗീതകച്ചേരി, പൂതനാമോക്ഷം, സുഭദ്രാഹരണം, കിരാതം കഥകളി എന്നിവ അരങ്ങേറി.
കൊടിയേറ്റിന് മുന്നോടിയായി രാവിലെ ബ്രഹ്മകലശം നടന്നു. തുടര്‍ന്ന് ശീവേലിക്ക് പെരുവനം കുട്ടന്മാരാരുടെ പ്രമാണിത്വത്തില്‍ 150ഓളം മേളകലാകാരന്മാര് അണിനിരന്ന പഞ്ചാരിമേളം അകമ്പടിയേകി. ഉച്ചയ്ക്ക് ഓട്ടന്തുള്ളലും, അക്ഷരശ്ലോകസദസും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: