കൊച്ചി: ആര്‍ട്ട് ഓഫ് ലിവിംഗിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളിലുള്ള കൂട്ടായ്മകളില്‍നിന്ന് സമാഹരിച്ച ഭക്ഷ്യവസ്തുക്കളും മരുന്നുകളുമടങ്ങിയ 500 ടണ്ണിലധികം അവശ്യവസ്തുക്കള്‍ ചെന്നൈ നഗരത്തിലേയ്ക്ക്. ഒമ്പതിടങ്ങളിലായി സംഘടിപ്പിച്ച ദുരിതാശ്വാസ ക്യാമ്പുകള്‍ വഴിയാണ് അവശ്യസാധനങ്ങള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. വിതരണത്തിനായി ആര്‍ട്ട് ഓഫ് ലിവിംഗ് മുന്‍നിര പ്രവര്‍ത്തകര്‍ ചെന്നൈയില്‍ ക്യാമ്പു ചെയ്യുന്നുണ്ട്. കൗണ്‍സിലര്‍മാരുമായും മറ്റു തദ്ദേശീയ നേതാക്കളുമായും സഹകരിച്ചാണ് ആര്‍ട്ട് ഓഫ് ലിവിംഗ് ചെന്നൈയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം തുടരുന്നത്.
പാക്കറ്റ് ചപ്പാത്തി, ബിസ്കറ്റ്, റൊട്ടി, മരുന്നുകള്‍, വസ്ത്രങ്ങള്‍, കിടക്ക വിരികള്‍, തോര്‍ത്തുകള്‍, കിടപ്പായ, ദോത്തികള്‍, സാരികള്‍ എന്നിവയ്ക്കൊപ്പം കുടിവെള്ള കുപ്പികള്‍, സാനിറ്ററി നാപ്കിനുകള്‍, ഊര്‍ജ്ജ സ്രോതസ്സിനായി പവര്‍ ബാങ്കുകള്‍, മെഴുകുതിരി. ടോര്‍ച്ച്, ബാറ്ററി, പാകംചെയ്ത ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയാണ് ചെന്നൈയിലേക്ക് അയച്ചുകൊണ്ടിരിക്കുന്നത്. മുടിച്ചൂര്‍, താമ്പരം, പെരുംകളത്തൂര് പെരുമ്പക്കം, പള്ളിക്കരണി തുടങ്ങിയ ദുരിത ബാധിതമേഖലകളില്‍ ആയിരിക്കും ആര്‍ട്ട് ഓഫ് ലിവിംഗ് അടുത്തഘട്ടം ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുക. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സഹകരിക്കാനാഗ്രഹിക്കുന്നവര്‍ ആര്‍ട്ട് ഓഫ് ലിവിംഗ് കേരളയുടെ കൊച്ചി ഓഫീസുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ ബാബു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: