തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് ചൂണ്ടിക്കാട്ടി കേരളാ സര്‍ക്കാര്‍ സുപ്രീംകോടതിയെ ഉടന്‍ സമീപിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി പി.ജെ. ജോസഫ് നിയമസഭയില്‍ പറഞ്ഞു.പ്രതിപക്ഷം നല്കിയ അടിയന്തിരപ്രമേയ നോട്ടീസ് പരിഗണിക്കവെ മറുപടി നല്‍കുകയായിരുന്നു മന്ത്രി. കരാര്‍ വ്യവസ്ഥകള്‍ പ്രകാരം മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ സുപ്രീംകോടതിയാണ് ഉത്തരവിട്ടത്.
ഷട്ടര്‍ തുറക്കുന്നതിന് 12 മണിക്കൂര്‍ മുമ്പ് വിവരം അറിയിക്കണമെന്ന വ്യവസ്ഥ പാലിക്കാതെയാണ് സ്പില്‍വെയുടെ ഏഴ് ഷട്ടറുകള്‍ തമിഴ്നാട് തുറന്നത് . മേല്‍നോട്ട സമിതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ഡാമിലെ ജലനിരപ്പ് 142 അടിയില്‍ എത്തിക്കുകയെന്ന നിര്‍ബന്ധ സമീപനമാണ് തമിഴ്നാട് സ്വീകരിച്ചത്. മുന്‍കരുതലുകളെല്ലാം സ്വീകരിച്ചതിനാല്‍ ഷട്ടര്‍ തുറന്നപ്പോള്‍ പ്രതിസന്ധിയുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തുനിന്നും ഇ.എസ്. ബിജി മോളാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേരളത്തിലെ അഞ്ച് ജില്ലകളുടെ സുരക്ഷിതത്വം ചൂണ്ടിക്കാണിച്ച് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് തമിഴ്നാട് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
പ്രദേശത്തെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മുന്‍കരുതല്‍ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തെങ്കിലും പാളിച്ചകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. പ്രദേശത്ത് നിന്ന് ആരെയും നിര്‍ബന്ധിച്ച് ഒഴിപ്പിക്കില്ല. സ്വയം ഒഴിഞ്ഞ് പോകാന്‍ താല്പര്യം പ്രകടിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കും.
ഒരു മേശക്ക് ചുറ്റുമിരുന്ന് പ്രശ്നപരിഹാരം ഉണ്ടാക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ട് പോലും തമിഴ്നാട് ചര്‍ച്ചക്ക് തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തമിഴ്നാടുമായുള്ള നല്ല ബന്ധം തുടരണമെന്നാണ് ആഗ്രഹം. തമിഴനാടിന് ജലം കൊടുക്കില്ല എന്ന് പറയുന്നില്ല. പക്ഷെ, ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഭവിഷ്യത്ത് നേരിടേണ്ടത് കേരളമാണ്.
നീരൊഴുക്ക് കൂടിയപ്പോള്‍ കൂടുതല്‍ വെള്ളം വൈഗയിലേക്ക് കൊണ്ടുപോകണമെന്ന് നിരന്തരം ആവശ്യപ്പെട്ടെങ്കിലും നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. ഇന്ന് ഡല്‍ഹിയില്‍ പോകുമ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ ജലവിഭവമന്ത്രിയുടെ സമയം തേടിയിട്ടുണ്ട്. സേഫ്റ്റി ഡാം നിര്‍മ്മിക്കാന്‍ എത്ര തുക വേണമെങ്കിലും ചെലവഴിക്കാന്‍ കേരളം സന്നദ്ധമാണ്. എന്നാല്‍ പാരിസ്ഥിതിക അനുമതി നല്‍കുന്നതിന് തടസം നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന ഡിസാസ്റ്റര്‍മാനേജ്മെന്റ് അതോറിറ്റി എല്ലാക്രമീകരണങ്ങളും ഒരുക്കിയതായി റവന്യൂമന്ത്രി അടൂര്‍പ്രകാശ് പറഞ്ഞു. അപകടം ഉണ്ടായാല്‍ ദുരിതാശ്വാസപ്രവര്‍ത്തനം നടത്താന്‍ 2014 വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
വിഷയം ദേശീയ മനുഷ്യാവകാശകമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് ആവശ്യപ്പെട്ടു. കേരളത്തിന് എന്ത് സംഭവിച്ചാലും ഒരു കുഴപ്പവുമില്ലെന്ന നിലപാടിലാണ് തമിഴ്നാട്. ജലനിരപ്പ് 136 അടിയിലെത്തിയപ്പോള്‍ ഉറക്കം വരുന്നില്ലെന്ന് പറഞ്ഞ വകുപ്പ് മന്ത്രി 142 അടിയായപ്പോള്‍ സുഖമായി ഉറങ്ങുകയാണെന്നും വി.എസ്. കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: