തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ വായ്പാ ബാധ്യത 2334.57 കോടി രൂപയാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയെ അറിയിച്ചു. 2015 സെപ്റ്റംബര്‍ 31ലെ കണക്കു പ്രകാരം 1471.56 കോടി രൂപ വായ്പാ തിരിച്ചടവ് ഇനത്തില്‍ കെഎസ്ആര്‍ടിസി സര്‍ക്കാരിനു നല്‍കാനുണ്ട്.
ഇതില്‍ 2013-14 വരെ കെഎസ്ആര്‍ടിസിക്ക് അനുവദിച്ച 1090.75 കോടിയുടെ വായ്പ കെഎസ്ആര്‍ടിസിയുടെ മൂലധനമാക്കി മാറ്റുന്നതിന് തത്വത്തില്‍ അംഗീകരിച്ച് ഉത്തരവായി. ശേഷിക്കുന്ന വായ്പ ബാധ്യത 380.81 കോടിയാണ്. ഹഡ്കോ, കെടിഡിഎഫ്സി, എല്‍ഐസി, സഹകരണ ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നു വായ്പയെടുത്ത വകയില്‍ 1953.76 കോടി രൂപ കെഎസ്ആര്‍ടിസിക്ക് വായ്പാ ബാധ്യതയുണ്ട്. ആസ്തി 3674.13 കോടിയാണ്.
കോര്‍പ്പറേഷന്റെ പ്രതിമാസ വരുമാനം ശരാശരി 170 കോടിയും ചെലവ് ശരാശരി 260 കോടിയുമാണ്. ഇന്ധനം വാങ്ങിയ ഇനത്തില്‍ ഐഒസിയോട് 28.09 കോടിയുടെ ബാധ്യതയുണ്ട്. എച്ച്പിസിക്ക് പ്രതിമാസം ശരാശരി 50 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. വിവിധ എംഎസിടി കോടതികളില്‍ വിധിയായ 3210 കേസുകളിലായി 33.52 കോടി രൂപയും പലിശയും കുടിശികയുണ്ട്. സ്ഥിരം ജീവനക്കാരുടെ ശമ്പളയിനത്തില്‍ 64.50 കോടി പ്രതിമാസ ചെലവുണ്ട്. ഈ വര്‍ഷം നവംബറിലെ കണക്കനുസരിച്ച് 37512 പെന്‍ഷന്‍കാരുണ്ട്. ഇവരില്‍ 37288 പേര്‍ക്കായി നവംബറില്‍ 45.25 കോടി രൂപ പെന്ഷന് ഇനത്തില്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: