തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി കയറ്റുമതി 3000 കോടിയില്‍ നിന്ന് 18105 കോടിയായി വര്‍ധിച്ചെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്റ്റാര്‍ട്ട്അപ് കമ്പനികളുടെ മാത്രം വിറ്റുവരവ് 7.84 കോടിയാണ്. ആദ്യഘട്ടം നിര്‍മാണം പൂര്‍ത്തിയായ കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ജനുവരിയില്‍ നടത്തും. ദുബായ് ഭരണാധികാരി പങ്കെടുക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ തീയതിക്കായി കാത്തിരിക്കുകയാണ്.
ചെറുകിട വ്യവസായ രംഗത്ത് ഇന്ത്യയില്‍ ഏറ്റവും വളര്‍ച്ചാനിരക്കുള്ള സംസ്ഥാനം കേരളമാണ്. കഴിഞ്ഞ വര്‍ഷം 12.3% വളര്‍ച്ച ഈ രംഗത്തുണ്ടായി.
ഗെയില്‍ വാതക പൈപ്പ് ലൈന്‍, അതിവേഗ റെയില്‍വെ, എമര്‍ജിങ് കേരളയില്‍ വന്ന പദ്ധതികള്‍ എന്നിവയ്ക്ക് ‘ഭൂമി ഏറ്റെടുക്കാന്‍ സാധിക്കാത്തതാണു പദ്ധതി നടപ്പാക്കാന്‍ മുഖ്യതടസം.കേന്ദ്ര ഭൂമി ഏറ്റെടുക്കല്‍ നിയമം നടപ്പാക്കുന്നതോടുകൂടി ഈ പ്രശ്നം പരിഹരിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്.സ്വകാര്യ സംരംഭകര്‍ മുന്നോട്ടുവന്നാലേ കഞ്ചിക്കോട് കോച്ചു ഫാക്ടറി നടപ്പാക്കാനാകൂ എന്നതാണ് കേന്ദ്ര നിലപാട്. നടപടികള്‍ വേഗത്തിലാക്കാന്‍ നാളെ കേന്ദ്ര റെയില്‍വെ മന്ത്രിയുമായി ചര്‍ച്ച നടത്തും. തിരുവനന്തപുരം- കണ്ണൂര്‍ അതിവേഗ റെയില്‍ പദ്ധതിയുടെ വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് മൂന്നു മാസത്തിനുള്ളില്‍ ഡിഎംആര്‍സി സര്‍ക്കാറിനു സമര്‍പ്പിക്കും.പദ്ധതിയുമായി ബന്ധപ്പെട്ടു ഡിഎംആര്‍സി സര്വ്വേനടത്തിവരികയാണ്.
‘ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡിന്റെ കൊച്ചി റിഫൈനറിയുടെ വികസനത്തിനും അനുബന്ധ പെട്രോകെമിക്കല്‍ വ്യവസായത്തിന്റെ വികസനത്തിനുമായി 20000 കോടിയുടെ കേന്ദ്ര നിക്ഷേപമായിട്ടുണ്ട്.ഗെയില്‍ പദ്ധതിക്കായി 3000 കോടിയും കോഴിക്കോട് നിര്‍ദേശ് പദ്ധതിക്കായി 200 കോടിയും കേന്ദ്രനിക്ഷേപമായി ലഭിച്ചിട്ടുണ്ട്.
കെഎസ്ഐഡിസിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ത്തലയില്‍ 120.15 കോടി ചെലവില്‍ സമുദ്രോത്പന്ന മേഖലയ്ക്കു പ്രാധാന്യം നല്കി മെഗാ ഫുഡ്പാര്‍ക്ക് സ്ഥാപിക്കാന്‍ 50 കോടിയുടെ ഗ്രാന്‍ഡും കേന്ദ്രം അനുവദിച്ചിട്ടുണ്ട്.പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള ദീര്‍ഘ- ഹ്രസ്വകാല പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് ഇതുവരെ ഏകദേശം 839.90 കോടി കേന്ദ്ര സഹായം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: