ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ആശങ്കപ്പെടേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ ഇടപെടുന്നതിന് പരിമിതികളുണ്ടെന്നും എന്നാല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ കേന്ദ്രസര്‍ക്കാര്‍ തീര്‍ച്ചയായും ഇടപെടുമെന്നും കേന്ദ്രജലവിഭവമന്ത്രി ഉമാഭാരതി കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സംഘത്തിന് ഉറപ്പു നല്കി.
മുല്ലപ്പെരിയാര്‍ ഡാമില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്ന സംഭവത്തില്‍ കേന്ദ്രജലവിഭവ സെക്രട്ടറിയോട് കേന്ദ്രമന്ത്രി ഉമാഭാരതി റിപ്പോര്‍ട്ട് തേടിയിരുന്നു. മുല്ലപ്പെരിയാറില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ള 142 അടിക്കു താഴെയാണ് ജലനിരപ്പെന്നും കേന്ദ്രജലവിഭവസെക്രട്ടറി തയ്യാറാക്കിയ സ്റ്റാറ്റസ് റിപ്പോര്‍ട്ട് പറയുന്നു. ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച മറ്റു ക്രമസമാധാന പ്രശ്നങ്ങളടക്കം കൈകാര്യം ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂടിക്കാഴ്ചയ്ക്കെത്തിയ എംപിമാര്‍ക്ക് ഉമാഭാരതി സ്റ്റാറ്റസ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ എംപിമാര്‍ സംതൃപ്തി രേഖപ്പെടുത്തി.
മുല്ലപ്പെരിയാര്‍ വിഷയം കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഇന്നലെ പാര്‍ലമെന്റിലും ഉന്നയിച്ചു. ജോയിസ് ജോര്‍ജ്ജ് എംപി, എന്‍.കെ പ്രേമചന്ദ്രന് തുടങ്ങിയവര്‍ സഭ നിര്‍ത്തിവെച്ച് പ്രശ്നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന് ചട്ടം 377 അനുസരിച്ച് ജോയിസ് ജോര്‍ജ്ജ് എംപി ലോക്സഭയില്‍ വിഷയം ഉന്നയിച്ചു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് ചൂണ്ടിക്കാട്ടി കേരളാ സര്‍ക്കാര്‍ സുപ്രീംകോടതിയെ ഉടന്‍ സമീപിക്കുമെന്ന് ജലവിഭവ മന്ത്രി പി.ജെ. ജോസഫ് നിയമസഭയില്‍ പറഞ്ഞു.പ്രതിപക്ഷം നല്കിയ അടിയന്തിരപ്രമേയ നോട്ടീസ് പരിഗണിക്കവെ മറുപടി നല്‍കുകയായിരുന്നു മന്ത്രി. കരാര്‍ വ്യവസ്ഥകള്‍ പ്രകാരം മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ സുപ്രീംകോടതിയാണ് ഉത്തരവിട്ടത്.
ജലനിരപ്പ്- 141.78, മൂന്ന് ഷട്ടറുകള്‍ തുറന്നുതന്നെ
കുമളി : മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ തുറന്നതോടെ തദ്ദേശ വാസികളുടെ ആശങ്കകള്‍ക്ക് താല്കാലിക ശമനമായി. തിങ്കളാഴ്ച രാത്രി തുറന്ന എട്ട് ഷട്ടറുകളില്‍ രണ്ടെണ്ണം ചൊവ്വാഴ്ച പുലര്‍ച്ചെ അടച്ചു. ഒരു ഷട്ടര്‍ പുലര്‍ച്ചെ നാലിനും മറ്റ് അഞ്ച് ഷട്ടറുകള്‍ അഞ്ചരയോടെയും അടച്ചു. പിന്നീട് ജലനിരപ്പുയര്‍ന്നതോടെ രാവിലെ പത്തുമണിക്ക് മൂന്ന് ഷട്ടറുകള്‍ പാതി തുറന്നിട്ടിരിക്കുകയാണ്.
ജലനിരപ്പ് 141.78 അടിയാണ്. വൈഗ ഡാമിലേക്ക് തമിഴ്നാട് 2000 ഘന അടിവെള്ളമാണ് കൊണ്ടുപോകുന്നത്. ഇന്നലെ തേനി കളക്ടറും ഇടുക്കി കളക്ടറും മുല്ലപ്പെരിയാറില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയെയും ഉപസമിതിയെയും കേരള സര്‍ക്കാരിനെയും അറിയിക്കാതെ അപ്രതീക്ഷിതമായാണ് തമിഴ്നാട് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഷട്ടര്‍ തുറക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്നായിരുന്നു ഇടുക്കി കളക്ടര്‍ തമിഴ്നാടിനോട് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് തമിഴ്നാട് പാലിച്ചില്ല.
ധിക്കാര നടപടിക്കെതിരെ പ്രതികരിക്കാന്‍ പോലും കേരളം തയ്യാറായിട്ടില്ല. മുല്ലപ്പെരിയാറില്‍ നിന്നും ജലം ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തിയിട്ടും ഇടുക്കി ഡാമില്‍ കാര്യമായ ജലം ഉയര്‍ന്നിട്ടില്ല. കഴിഞ്ഞ ദിവസം ഇടുക്കി ഡാമില്‍ 2364.52 ആയിരുന്നു ജലനിരപ്പ്. ഇന്നലെ 2364.72 അടി ജലമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: