പത്തനംതിട്ട: ക്ഷേത്രങ്ങളോടുള്ള അവഗണനമൂടിവെക്കാന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറും വി.ഡി. സതീശനും ചേര്‍ന്ന് നടത്തിയ കപട നാടകമാണ് നിയമസഭയില്‍ തിങ്കളാഴ്ച അരങ്ങേറിയതെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്രക്കാര്യത്തില് ധവളപത്രം പുറപ്പെടുവിക്കണമെന്നും മന്ത്രി പരസ്യ സംവാദത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹിന്ദു സംഘടനകള്‍ എതിര്‍ക്കുന്നത് ക്ഷേത്രഭരണ വ്യവസ്ഥയെയാണ്. മതേതര സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ മാത്രം എന്തിനു ഭരിക്കുന്നുവെന്നു എന്ന ചോദ്യത്തില്‍ നിന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ ഒഴിഞ്ഞ് മാറുകയാണ്. ക്ഷേത്രം ഭരിക്കേണ്ടത് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന വിശ്വാസികളാണ്. ഈ തത്വം അംഗീകരിച്ച് രാഷ്ട്രീയ വിമുക്തമായി പുതിയ ക്ഷേത്ര ഭരണവ്യവസ്ഥിതിക്ക് രൂപം നല്‍കണമെന്ന് കെ.പി. ശങ്കരന് നായര്‍ കമ്മീഷന് 1983 ല്‍ ശുപാര്‍ശ ചെയ്തു. അതിന് ശേഷം അനുകൂലമായ പല കോടതിവിധികളും ഉണ്ടായി. പക്ഷെ, സര്‍ക്കാര്‍ പിന്‍വാങ്ങുന്നില്ല.
കേരളത്തിലെ പതിമൂവായിരത്തില്പരം ക്ഷേത്രങ്ങളില്‍ രണ്ടായിരം മാത്രമേ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളൂ. മറ്റുള്ളവ ഭരിക്കുന്നത് ഭക്തജനകമ്മറ്റികളാണ്.
ശബരിമല വരുമാനം 1300 ക്ഷേത്രങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുന്നു എന്നും 30 എണ്ണം മാത്രമേ സ്വയംപര്യാപ്തമായിട്ടുള്ളവയുള്ളൂവെന്നും മന്ത്രി പറയുന്നു. എങ്കില്‍ നഷ്ടമുണ്ടാക്കുന്നവ അതാത് പ്രദേശത്ത് ജനങ്ങളെ ഏല്‍പ്പിച്ചുകൂടേ?
ക്ഷേത്രവരുമാനം സര്‍ക്കാര്‍ എടുക്കുന്നുവെന്ന് ഒരു ഹിന്ദു സംഘടനയും പറഞ്ഞിട്ടില്ല. പ്രത്യേക ആക്ട് പ്രകാരം രൂപീകൃതമായ ദേവസ്വം ബോര്‍ഡുകള്‍ സ്വതന്ത്രപരമാധികാര സ്ഥാപനങ്ങളാണ്. അവരുടെ പണം സര്‍ക്കാരിന് എടുക്കാനാവില്ലെന്ന സാമാന്യബോധം ഹിന്ദു സംഘടനകള്‍ക്കുണ്ട്. 129 ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മൂന്ന് വര്‍ഷം മുമ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 15 ആവശ്യങ്ങള്‍ ക്ഷേത്രങ്ങള്‍ സംബന്ധിച്ചാണ്. ഒരിടത്തും ക്ഷേത്രഫണ്ട് സര്‍ക്കാര്‍ എടുക്കുന്നു എന്ന് ഹിന്ദു സംഘടനകള്‍ പറഞ്ഞിട്ടില്ല. അക്കാര്യംപറഞ്ഞു എന്നു പ്രചരിപ്പിച്ച് ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്തതായി വരുത്തിത്തീര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പിനാണ് മന്ത്രിയുടേയും സതീശന്േറയും ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: