കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചൊവ്വാഴ്ച തുറന്ന മൂന്ന് സ്പില്‍വേ ഷട്ടറുകളില്‍ ഒരെണ്ണം തമിഴ്നാട് അടച്ചു. വൃഷ്ടി പ്രദേശത്തു നിന്നും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ഷട്ടര്‍ അടച്ചത്. ഇപ്പോള്‍ 141.7 അടിയാണ് ജലനിരപ്പ്.
നിലവില്‍ സെക്കന്‍ഡില്‍ 2405 ഘനയടിയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്. എന്നാല്‍ ഷട്ടര്‍ അടച്ച തമിഴ്നാട് നടപടി ശരിയല്ലെന്നും കൂടുതല്‍ ഷട്ടകള്‍ തുറക്കണമെന്നുമാണ് കേരളത്തിന്റെ നിലപാട്. ഇടുക്കി കളക്ടര്‍ ഇക്കാര്യം തേനി കളക്ടറെ അറിയിച്ചിട്ടുണ്ട്. ജലനിരപ്പ് 141 അടിയാക്കാമെന്ന് ഇന്നലെ നല്കിയ വാഗ്ദാനം ലംഘിച്ചുകൊണ്ടാണ് തമിഴ്നാട് ഇന്ന് ഒരു ഷട്ടര്‍ അടച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് സ്പില്‍വേയിലെ രണ്ട്, മൂന്ന്, ഏഴ് ഷട്ടറുകള്‍ അരയടി തുറന്ന് 600 ഘന അടി ജലം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കാന്‍ തുടങ്ങിയത്. ആകെ 13 ഷട്ടറുകളാണ് അണക്കെട്ടിനുള്ളത്. ഷട്ടര്‍ ഉയര്‍ത്തി കൂടുതല്‍ വെള്ളം ഇടുക്കിയിലേക്ക് തുറന്നുവിട്ടില്ലെങ്കില്‍ ജലനിരപ്പ് 142 അടിക്കു മുകളിലേക്കെത്തുമെന്ന് ഉറപ്പായതോടെ, ഒഴുകിയെത്തുന്ന 5000 ഘനയടിയില്‍ 3000 ഇടുക്കിയിലേക്കും 2000 തമിഴ്നാട്ടിലേക്കും തുറന്നുവിടുകയായിരുന്നു.
ഇടുക്കി അണക്കെട്ടില്‍ 5.79 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളം ലഭിച്ചതായി വൈദ്യുതി ബോര്‍ഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: