കൊട്ടാരക്കര: നെടുവത്തൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. ലോക്കല്‍ കമ്മറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ നിരവധിപേര്‍ പാര്‍ട്ടി വിടുന്നു. പാര്‍ട്ടിക്കെതിരായി മത്സരിച്ച് ജയിച്ചവരെ പ്രസിഡന്റും വൈസ് പ്രസിഡന്റുമാക്കിയ എല്‍ഡിഎഫ് നേതൃത്വത്തിന്റെ നിലപാടിനെതിരെ നെടുവത്തൂരില്‍ സിപിഎം അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം.
പാര്‍ട്ടി ലോക്കല്‍കമ്മിറ്റിയിലെ വനിതാഅംഗം സ്ഥാനം രാജിവെയ്ക്കുകയും 35 ബ്രാഞ്ച് കമ്മറ്റി അംഗങ്ങള്‍ രാജിസന്നദ്ധത അറിയിക്കുകയും ചെയ്തു. ഡിവൈഎഫ്ഐയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്രകമ്മറ്റി അംഗവുമായിരുന്ന ലതയാണ് രാജിസന്നദ്ധത അറിയിച്ചത്. അന്നൂര്‍, ആനക്കോട്ടൂര്‍ വെസ്റ്റ് എന്നിവിടങ്ങളില്‍ പാര്‍ട്ടി അണികള്‍ നേതൃത്വത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. അന്നൂരില്‍ നിന്നും പാര്‍ട്ടിയുടെ ബ്രാഞ്ച് കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ മുപ്പത്തഞ്ചോളം പേര് രാജിവെയ്ക്കുമെന്ന് ഭീഷണി മുഴക്കി കഴിഞ്ഞു. ഡിവൈഎഫ്ഐ നേതാക്കളും പ്രവര്‍ത്തകരുമടക്കം നൂറോളം പേര് സംഘടന വിടുമെന്നാണ് സൂചന. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയോട് മത്സരിച്ച് ജയിച്ചവരെ അണികളുടെ വികാരം മാനിക്കാതെയാണ് നേതൃത്വം സ്ഥാനമാനങ്ങള്‍ നല്കി ആദരിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു.
അന്നൂരില്‍ നിന്നും കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച് ജയിച്ച കെ.പി.ശ്രീകലയെയാണ് എല്‍ഡിഎഫ് പ്രസിഡന്റാക്കിയത്. തുച്ഛമായ വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ത്ഥി ഐ.രാധാമണി ഇവിടെ പരാജയപ്പെട്ടത്. അന്നൂരിലെ എല്‍ഡിഎഫ് വാര്‍ഡ് കമ്മിറ്റി സെക്രട്ടറിയും മുഖ്യ തെരഞ്ഞെടുപ്പിന്റെ ഏജന്റുകൂടിയായിരുന്നു രാജിക്കത്ത് നല്കിയ കെ.ലത. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി.പി.പ്രശാന്ത് ഉള്‍പ്പെടുന്ന വാര്‍ഡാണ് അന്നൂര്‍.
നെടുവത്തൂര്‍ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ഇടതുപക്ഷ പ്രവര്‍ത്തകരും അനുഭാവികളും ഉള്ള സ്ഥലമാണ് അന്നൂര്‍ ചാന്തൂര്‍ മേഖല. കോണ്‍ഗ്രസ് വിമതനായി ആനക്കോട്ടൂര്‍ വെസ്റ്റില്‍ നിന്നും വിജയിച്ച ഡി.അനില്‍കുമാറിനും ഭൂരിപക്ഷം കുറവായിരുന്നു. പി.ബാലനായിരുന്നു പരാജയപ്പെട്ട സിപിഎം സ്ഥാനാര്‍ത്ഥി. സിപിഎം സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടെങ്കിലും നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ഇവര്‍ക്ക് വോട്ടുചെയ്തവരെ വഞ്ചിക്കുന്ന സമീപനമാണ് നേതൃത്വം സ്വീകരിച്ചതെന്ന് ഇപ്പോള്‍ വിമതനീക്കം നടത്തുന്നവരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: