കോഴിക്കോട്: കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമായി ബൈക്കുകള്‍ മോഷ്ടിച്ച് ആര്‍ഭാടജീവിതം നയിച്ചിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെ വിദ്യാര്‍ത്ഥികളെ പൊലിസ് അറസ്റ്റ് ചെയ്തത്. ഗോവ,മൈസൂര്‍ എന്നിവിടങ്ങളില്‍ യാത്ര പോകുന്നതിനും,വിലകൂടിയ വസ്ത്രങ്ങള്‍ വാങ്ങുന്നതിനും,മയക്ക് മരുന്ന് ഉപയോഗിക്കുന്നതിനുമാണ് ബൈക്കുകള്‍ മോഷ്ടിച്ചിരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പൊലിസിനോട് പറഞ്ഞു.
നഗരത്തിലെ പ്രമുഖ സ്കൂളിലെ വിദ്യാര്‍ത്ഥികളാണിവര്‍. മോഷണം നടത്തിയ നാലു ബൈക്കുകളും പോലിസ് ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. നഗരപരിസരം,കൊയിലാണ്ടി,കൊല്ലം ഭാഗത്തില്‍ നിന്നും മോഷ്ടിച്ച ബൈക്കുകളാണ് പിടിച്ചെടുത്തതെന്ന് പോലിസ് പറഞ്ഞു. ബൈക്കുകള്‍ നമ്പര്‍ പ്ലേറ്റ് മാറ്റിയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. അടുത്തിടെ നഗരത്തില്‍ വന്‍തോതില്‍ വാഹന മോഷണം നടക്കുന്ന സാഹചര്യത്തിലാണ് സൗത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ എ.ജെ ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം പോലിസ് അന്വേഷണമാരംഭിച്ചത്.
ഹോട്ടലുകള്‍, വ്യാപാര സമുച്ചയങ്ങള്‍ എന്നിവിടങ്ങളില്‍ സംഘം തമ്പടിച്ച് ബൈക്കില്‍ വരുന്ന യാത്രക്കാരെ വീക്ഷിച്ച് നിര്‍ത്തിയിടുന്ന ബൈക്കിന്റെ ഹാന്‍ഡ് ലോക്കുകള്‍ പൊട്ടിച്ച്,പ്ലഗ് ഊരി മാറ്റി മോഷ്ടിക്കുകയായിരുന്നു ഇവരുടെ രീതി. പിന്നീട് മോഷ്ടിച്ച ബൈക്കുകള്‍ പല സ്ഥലങ്ങളിലായി നിര്‍ത്തിയിട്ട് കുറഞ്ഞ വിലയ്ക്ക് വില്‍ക്കും. മോഷണ തന്ത്രം മറ്റ് വിദ്യാര്‍ത്ഥികളോട് പറഞ്ഞ് അവരെയും ഇവര്‍ മോഷണത്തിന്റെ ഭാഗമാക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ നല്ലളം,ഫറോക്ക്, ടൗണ്‍,കസബ,ചേവായൂര്‍ എന്നീ സ്റ്റേഷനുകളില്‍ നിന്ന് പിടിയിലായ വിദ്യാര്‍ത്ഥികള്‍ ഇവരുടെ പ്രേരണയാലാണ് മോഷണം നടത്തിയത്.ചെമ്മങ്ങാട് എസ്ഐ പി.എം വിമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാര്‍ത്ഥികളെ വലയിലാക്കിയത്.
ചെമ്മങ്ങാട് സ്റ്റേഷനിലെ എഎസ്ഐ സജീവന്, സിപിഒ മാരായ പ്രസാദ്, ബിനീഷ്, ഷാഡോ പോലീസിലെ കെ.കെ രമേഷ് ബാബു, പി.ടി സുനില്‍കുമാര്‍, രജിത്ത് ചന്ദ്രന്, വിജീഷ്, റിജില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: