ന്യൂദല്‍ഹി: ഭക്ഷ്യസുരക്ഷാ ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചു. ദാരിദ്ര്യ് രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഏഴ് കിലോ ഭക്ഷ്യധാന്യവും മറ്റ് വിഭാഗങ്ങള്‍ക്ക് കുറഞ്ഞത് മൂന്നു കിലോ ഭക്ഷ്യധാന്യവും ലഭിക്കുന്നതിന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ബില്ല് പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു.
ഭക്ഷ്യസുരക്ഷ നിയമപരമായ അവകാശമാക്കുക എന്ന ലക്ഷ്യവുമായി കൊണ്ടു വന്ന ഭക്ഷ്യസുരക്ഷാ ബില്‍ ഭക്ഷ്യമന്ത്രി കെ. വി. തോമസാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. രാജ്യത്തെ 63.5 ശതമാനത്തോളം ജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാനുള്ള പ്രധാന വ്യവസ്ഥയാണ് ബില്ലിലുള്ളത്.
ദാരിദ്ര്യ രേഖയക്ക് താഴെയുള്ളവര്‍ക്ക് ഏഴ് കിലോ ഭക്ഷ്യധാന്യം മൂന്ന് രൂപയ്ക്ക് അരിയും രണ്ട് രൂപയ്ക്ക് ഗോതമ്പും ഒരു രൂപയ്ക്ക് പയര്‍ വര്‍ഗ്ഗങ്ങള്‍ എന്ന നിലയ്ക്ക് ലഭിക്കും. പൊതുവിഭാഗത്തിന് താങ്ങുവിലയുടെ പകുതി നിരക്കില്‍ കുറഞ്ഞത് മൂന്നു കിലോ ഭക്ഷ്യധാന്യം കിട്ടും. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ആറു മാസം മുതല്‍ ആറു വയസു വരെയുള്ള കുട്ടികള്‍ക്കും നിരാലംബര്‍ക്കും സൗജന്യ ഭക്ഷണം നല്‍കും.
ആറ് വയസു മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കും. വീടില്ലാത്തവര്‍ക്ക് സമൂഹ അടുക്കള പദ്ധതി വഴി ഭക്ഷണം നല്‍കും. വീട്ടിലെ മുതിര്‍ന്ന വനിതാ അംഗത്തിന്റെ പേരിലായിരിക്കും റേഷന്‍ കാര്‍ഡ് നല്‍കുക. 3.5 ലക്ഷം കോടി രൂപയാണ് പദ്ധതിക്കായി ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിലെ ഭക്ഷ്യപദ്ധതികള്‍ മാറ്റമില്ലാതെ തുടരുമെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആവശ്യമെങ്കില്‍ മാത്രം ഭക്ഷ്യസുരക്ഷാ ബില്ല് നടപ്പാക്കിയാല്‍ മതിയെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. രണ്ടരവര്‍ഷം നീണ്ട കൂടിയാലോചനകള്‍ക്കും വിവിധ സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്ലിന് അന്തിമരൂപം നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.
തമിഴ്നാട് അല്‍പ്പം വൈകിയാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതെന്നും എന്നാല്‍ ആ അഭിപ്രായങ്ങളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കമ്മിഷനുകള്‍ രൂപീകരിക്കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ബില്‍ നിയമമാകുന്നതോടെ ഭക്ഷണം ജനങ്ങളുടെ ഭരണഘടനാപരമായ അവകാശമാകും. പദ്ധതി നടപ്പില്‍ വരുന്നതോടെ രണ്ടു വര്‍ഷത്തിനകം ഗോഡൗണുകളുടെ സംഭരണശേഷി എട്ടുകോടി ടണ്ണാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: