ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ദല്‍ഹി- ഗുഡ്ഗാവ് റൂട്ടിലെ ഗതാഗത തടസ്സം ഇല്ലാതാക്കാന്‍ പുതിയ പദ്ധതി തയ്യാറാക്കാന്‍ ദേശീയപാതാ അതോറിറ്റിക്ക് കേന്ദ്രഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം. ദല്‍ഹിയിലെ ഗതാഗതപ്രശ്നങ്ങള്‍ പഠിക്കുകയാണെന്നും പതിനഞ്ചു ദിവസത്തിനകം നടപടികള്‍ തുടങ്ങുമെന്നും നിതിന്‍ ഗഡ്ക്കരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ദല്‍ഹി സര്‍ക്കാരുമായി സഹകരിച്ച് ഗതാഗത പ്രശ്നത്തിന് പരിഹാരം കാണുമെന്നും ഗഡ്ക്കരി പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ദല്‍ഹി വിമാനത്താവള റൂട്ടില്‍ രണ്ടു മണിക്കൂറോളം നേരം ഗതാഗതതടസ്സത്തെ തുടര്‍ന്ന് നിതിന്‍ ഗഡ്ക്കരി വഴിയില്‍ കുടുങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് റൂട്ടിലെ ഗതാഗത തടസ്സം ഒഴിവാക്കാനായി പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കാന്‍ ദേശീയ പാതാ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്കിയ മന്ത്രി 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പറഞ്ഞു. ഗുഡ്ഗാവ്-മഹിപാര്പൂര് ഫ്ളൈ ഓവറിലാണ് മന്ത്രി കുടുങ്ങിയത്. ഇവിടെ പുതിയ ഫ്ളൈഓവറോ കൂടുതല്‍ വീതിയില്‍ പുതിയറോഡോ നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശവും ഗതാഗതമന്ത്രി നല്‍കിയിട്ടുണ്ട്. ഒന്നര വര്‍ഷത്തിനകം ഇവിടുത്തെ പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി ഗഡ്ക്കരി പത്രപ്രവര്‍ത്തകരോട് പറഞ്ഞു.
മന്ത്രിയുടെ പ്രഖ്യാപനത്തെ സാമൂഹ്യമാധ്യമങ്ങള്‍ വലിയതോതില്‍ സ്വാഗതം ചെയ്തു. നിതിന്‍ ഗഡ്ക്കരി ഉള്‍പ്പെടെ നിരവധി പേര് വഴിയില്‍ മണിക്കൂറുകളോളം കുടുങ്ങിയ തിങ്കളാഴ്ച രാത്രി ദല്‍ഹിയില്‍ 25,000ത്തിലേറെ വിവാഹങ്ങളാണ് നടന്നത്. ഇതിന്റെ വാഹനത്തിരക്കും രാത്രിയില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത തടസ്സത്തിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: