മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ 40 കിലോ സ്വര്‍ണം നിക്ഷേപിക്കാന്‍ പ്രസിദ്ധമായ സിദ്ധിവിനായക ക്ഷേത്രം ട്രസ്റ്റ് തീരുമാനിച്ചു. ഇതിലൂടെ ക്ഷേത്രത്തിന് വര്‍ഷത്തില്‍ 69 ലക്ഷം രൂപ പലിശയായി നേടുവാനാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ വലിയ നിലയില്‍ സ്വര്‍ണ നിക്ഷേപം നടത്തുവാന്‍ തിരുമല ദേവസ്വവും സിര്‍ദ്ദി ട്രസ്റ്റും നേരത്തെ തീരുമാനിച്ചിരുന്നു.
രാജ്യത്ത് 52,00,000 കോടി വിലമതിക്കുന്ന 20,000 ടണ്‍ സ്വര്‍ണം പലതലങ്ങളിലായി സൂക്ഷിച്ചിട്ടുണ്ടെന്നാണ് കണക്ക്. ക്ഷേത്ര ട്രസ്റ്റ് സ്വര്‍ണം ബിസ്ക്കറ്റ് രൂപത്തിലാക്കി മാറ്റുന്നതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലേക്ക് മാറ്റിയിരുന്നു. സ്വര്‍ണം ആഭരണങ്ങളായിട്ടാണ് ഭക്തജനങ്ങള്‍ വഴിപാടായി സമര്‍പ്പിക്കുന്നത്. ഏതാണ്ട് 30 കിലോ സ്വര്‍ണം ഇത്തരത്തിലാക്കി മാറ്റിയിരുന്നു. പത്ത് ഗ്രാമിന് 25000 രൂപ വെച്ച് 7.5 കോടിയുടെ സ്വര്‍ണമാണിത്. ഇതിലൂടെ 69 ലക്ഷം രൂപയുടെ പലിശയാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 165 കിലോ സ്വര്‍ണം ഇപ്പോള്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ കരുതലായിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 10 കിലോ സ്വര്‍ണം ഒരു ശതമാനം പലിശക്ക് നിക്ഷേപിച്ചിട്ടുണ്ട്.
40 കിലോ സ്വര്‍ണം ബിസ്ക്കറ്റ് രുപത്തിലാക്കുവാന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കിയിട്ടുള്ളതായി ക്ഷേത്ര ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഞജീവ് പാട്ടീല്‍ പറഞ്ഞു. നിക്ഷേപത്തിലൂടെ ലഭിക്കുന്ന പലിശ പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിനായി ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ബാങ്കില്‍ നിന്നും 1.9 ലക്ഷം രൂപ പലിശ ലഭിക്കുന്നുണ്ട്. സ്വര്‍ണ നിക്ഷേപ പദ്ധതിയിലേക്ക് കൂടുതല്‍ നിക്ഷേപം നടത്തുമെന്നും അതിലൂടെ ലഭിക്കുന്ന തുക സാമൂഹ്യസേവന പദ്ധതികള്‍ക്കായി ഉപയോഗിക്കുമെന്നും ട്രസ്റ്റി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: