നാം പിറന്ന, നമ്മുടെ സ്വന്തം ജന്മഭൂമിയില് അവതരിച്ച ലോകഗുരുവായ ശ്രീശങ്കരാചാര്യരെപ്പറ്റി അറിയാന്‍ ശ്രമിക്കാതെ ഭാരതീയരില്‍ വിശിഷ്യ കേരളീയരില്‍ പലരും അന്യമതസൈദ്ധാന്തികന്മാരെ അഭയം പ്രാപിക്കേണ്ടിവരുന്ന ഭാഗ്യവിപര്യയം നമ്മെ വേദനപ്പെടുത്തുന്നില്ല എന്നതാണ് ഏറെ ആശ്ചര്യം. ശങ്കരദര്‍ശനം അറിയുന്നുവെന്ന് അഭിമാനിക്കുന്നവരില്‍ ഏറെ പേര്‍ക്കും തെറ്റിദ്ധാരണകളാണുള്ളത്.
ആചാര്യസ്വാമികളെ അപശൂദ്രാധികരണത്തിന്റെ വക്താവാക്കി പ്രചരിപ്പിക്കുന്നു!~വിശ്വവിജ്ഞാനത്തിന്റെ ഉപവനത്തില്‍ വിരിഞ്ഞ ആദ്യകുസുമങ്ങളായ വേദങ്ങളുടെ പ്രചാരകനായ ആചാര്യസ്വാമികളുടെ കൃതികളും ഭാഷ്യങ്ങളുമാണ് വിഭാഗീയതയുടെ വിത്തുകള്‍ വിതച്ചതെന്നുള്ള ആരോപണവും! ഇവയെല്ലാം വേദങ്ങളുടെ സാര്‍വലൗകികതയെയും തദ്വാരാ രാഷ്ട്രത്തിന്റെ ഐക്യത്തെയും കാര്യമായി ക്ഷതമേല്പിച്ചിട്ടുണ്ട്.
നമ്മുടെ രാഷ്ട്രജീവിതത്തിന്റെ രചനയില്‍ അതിമഹത്തായ പങ്കാണ് ശങ്കരാചാര്യസ്വാമികള്‍ നിര്‍വഹിച്ചത്. ധര്‍മത്തിന്റെയും തത്ത്വജ്ഞാനത്തിന്റെയും മണ്ഡലങ്ങളില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റവും ഉയര്‍ന്നതാണ്. ആചാര്യസ്വാമികള്‍ പ്രതിപാദിച്ച തത്ത്വത്തെപ്പറ്റി കൂലങ്കുഷമായി പഠനമനനങ്ങള് നടത്തിയവരും, അതിനെ എതിര്ത്തവരുമായ അനവധി ആചാര്യന്മാര് ശങ്കരാചാര്യസ്വാമികളുടെ കാലശേഷം ഈ ഭാരതഭൂമിയിലുണ്ടായിട്ടുണ്ട്. എന്നാല്‍ അവരെല്ലാംതന്നെ സ്വാമികളുടെ പ്രസ്ഥാനത്രയിയെ ആധാരമാക്കിയാണ് അവരവരുടെ മതങ്ങളെ പ്രതിപാദിച്ചിട്ടുള്ളത്.
വിശാലമായ ചിന്താഗതിയും സൂക്ഷ്മതരമായ തര്‍ക്കബുദ്ധിയും സര്വതോന്മുഖമായ പ്രതിഭയും ശങ്കരാചാര്യസ്വാമികളെ ലോകത്തിന്റെ മഹാത്മാവാക്കിത്തീര്‍ത്തു. ശക്തിസാഹസങ്ങള്‍ നിറഞ്ഞ ആദര്‍ശപരമായ ഒന്നായിരുന്നു അദ്ദേഹത്തിന്റെ ജീവിതം, വിശിഷ്യ അദ്ദേഹത്തിന്റെ ദ്വിഗ്വിജയയാത്ര. മൃതപ്രായമായ സനാതനധര്മ്മത്തിനു മൃതസഞ്ജീവനിയായിട്ടാണ് അവ ഭവിച്ചത്. ഹിന്ദുസമാജത്തിലെ വിവിധ മതങ്ങളുടെയും, തത്വജ്ഞാനങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും അടിയില്‍ കിടക്കുന്ന ഏകത്വത്തെ ഏവര്‍ക്കും ആകര്‍ഷണീയമായ രീതിയില്‍ അവതരിപ്പിച്ചുകൊണ്ട് രാഷ്ട്രം അഭിമുഖീകരിച്ചിരുന്ന എല്ലാ പ്രശ്നങ്ങളും നിഷ്പക്ഷമായ നിലപാടില്‍ പരിഹരിക്കാന്‍ ആചാര്യസ്വാമികള്‍ക്ക് കഴിഞ്ഞു.
ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങള്‍ക്ക് വ്യാഖ്യാനങ്ങളെഴുതി പ്രാചീനകൃതികളുടെ സുന്ദരസ്വരൂപങ്ങളെ ജനങ്ങളുടെ മുമ്പില്‍ അദ്ദേഹം അണിനിരത്തി. അതുകാരണം പ്രാചീനകാലത്തെ എല്ലാ ചിന്താഗതികളെയും ജനങ്ങള്‍ക്ക് സ്പഷ്ടമായി മനസ്സിലാക്കുവാന്‍ സാധിച്ചു. അവയോടൊപ്പം ഭാവിജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടുപിടിക്കുവാനും കഴിഞ്ഞു.
കേവലം മുപ്പത്തിരണ്ടുവയസ്സിനുള്ളില്‍ ഇത്തരം ഒരുമഹാകാര്യം ചെയ്തുതീര്‍ത്ത ശങ്കരാചാര്യരുടെ അഖണ്ഡകര്‍മ്മത്തില്‍ അധിഷ്ഠിതമായ ജീവിതം ഓരോ ഭാരതീയനും പ്രചോദനമാകേണ്ടതാണ്. ആചാര്യസ്വാമികളുടെ ഏകത്വസിദ്ധാന്തത്തെ വ്യക്തിജീവിതത്തില്‍ അനുഷ്ഠിച്ച് ഭാരതത്തെ വീണ്ടും വൈഭവപൂര്‍ണ്ണവും ശക്തിശാലിനിയുമായ രാഷ്ട്രമായി ഉയര്‍ത്തുകയെന്നതാണ് ഓരോ ഭാരതീയന്റെയും ജന്മദൗത്യം.
പലപ്പോഴും മുറിച്ചുവീഴ്ത്തപ്പെട്ടതെങ്കിലും വീണ്ടും വീണ്ടും പൂത്തുതളിര്‍ത്തുവരുന്ന വടവൃക്ഷമായ സനാതനധര്‍മ്മത്തിന്റെ സമന്വയാത്മകതയുടെ സര്‍വ്വശ്രേഷ്ഠ ഉദാഹരണമാണ് ശ്രീശങ്കരാചാര്യര്‍. വേദവ്യാസമഹര്‍ഷിയെ ദ്വാരകയുഗത്തിലെന്നപോലെ പണ്ഡിതലോകം കലിയുഗൈക ആചാര്യനായി ആചാര്യസ്വാമികളെ അവരോധിച്ചു. ‘ദ്വാപരേ ഭഗവാന് വ്യാസ: കലൗ ശ്രീശങ്കര സ്വയം’ എന്ന വാക്യം വളരെയേറെ പ്രസിദ്ധമാണല്ലൊ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: