വിവാഹം ഉറപ്പിച്ചശേഷം തീയതി നിശ്ചയിക്കുന്നു. വിവാഹത്തിനുമുമ്പ് സുമംഗലിപ്രാര്‍ത്ഥന കഴിക്കുന്നു. (വെള്ളിയാഴ്ച ഉത്തമം). അതിനുശേഷം വിവാഹത്തലേന്ന് (മാപ്പിളൈ അഴൈപ്പ്) വരനെ സ്വീകരിക്കല്‍. വൈകുന്നേരം പൂജാവിധികളോടെ തുടങ്ങി നിശ്ചയതാംബൂലം അതായത് വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും താംബൂലസഹിതമുള്ള തട്ട് അന്യോന്യം മാറുകയും അഭിപ്രായങ്ങള്‍ പറയുകയും വിവാഹസമ്മതം പരസ്പരം നടത്തുകയും ചെയ്യുന്നു.
അതിനുശേഷം വാദ്യഘോഷത്തോടെ മാപ്പിളൈ അഴൈപിനുള്ള പുറപ്പാട്. ഗ്രാമവീഥികളില്‍ ഇറങ്ങിചെന്ന് അടുത്തുള്ള ക്ഷേത്രത്തിലേക്ക് പോയി വരുന്ന വരനെ വധുവീട്ടുകാര്‍ ആചാരമര്യാദയോടെ സ്വീകരിച്ചുകൊണ്ടുവരുന്നു.
പിന്നെ പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടത്തില്‍ ഇരുത്തുന്നു. ഈ സമയം വധുവിനെ അലങ്കരിച്ചു വരനോടൊപ്പം ഇരുത്തുന്നു. പിന്നെ രാത്രി വിഭവസമൃദ്ധമായ സദ്യ. ഇപ്പോഴത്തെ പരിഷ്കാരപ്രകാരം ബഫെ പാര്‍ട്ടിയില്‍ എത്തിനില്‍ക്കുന്നു.
പിന്നെ പ്രഭാതത്തില്‍ മരുമകനെ പള്ളിയുണര്‍ത്തല്‍. തവില്‍ നാദസ്വരധ്വനിയോടെ മരുമകനെ പള്ളിയുണര്‍ത്തിയശേഷം പ്രഭാതകര്‍മ്മങ്ങള്‍ക്ക് സാധനസാമഗ്രികള്‍ കൊടുക്കണം. കുളി കഴിഞ്ഞുവന്നാലുടന്‍ വരന് കാപ്പ്കെട്ടല്‍. മന്ത്രധ്വനിയോടെയും നാദസ്വരത്തിന്റെ ശബ്ദഘോഷത്തിന്റെയും പൊലിമയില്‍ വരന് പിതാവ് വലതുകൈതണ്ടയില്‍ ജപിച്ച അതിപ്രാധാന്യമുള്ള മഞ്ഞചരട് കെട്ടി നല്കുന്നു. അതേപോലെ വധുവിനും കാപ്പ്കെട്ടുന്നു. സ്ത്രീകള്‍ക്ക് ഇടതുകൈയിലാണ് പതിവ്.
കാശിയാത്ര: വരന് കാശിയാത്ര പോകുന്ന ചടങ്ങ് വരനെ ഒരു സംന്യാസിയുടെ രൂപത്തില്‍ ചിട്ടപ്പെടുത്തി എടുത്ത്, കുട, വടി, വിശറി, ചെരുപ്പ് മുതലായവ അണിയിക്കുന്നു. കൈയില്‍ ഒരു വേദപുസ്തകം/പുരാണപുസ്തകം- നാഴി അരി തുണിയില്‍ കിഴികെട്ടി കക്ഷത്തില്‍ ഇടുകയും വേണം. വേഷം പൂര്‍ണമായി. ഈസമയം വധുവിന്റെ അച്ഛന് വന്ന് കാശിയാത്രക്കൊരുങ്ങിയ മരുമകനെ കണ്ട്- നീ സംന്യാസം സ്വീകരിക്കരുത്, താങ്കള്‍ക്ക് എന്റെ മകള്‍/പ്രിയപുത്രിയെ കന്യകാധനമായി നല്‍കാം എന്ന് പറയുന്നതോടെ വരന് വേഷവിധാനങ്ങളെല്ലാം മാറ്റി വിവാഹവേഷത്തില്‍ അണിഞ്ഞൊരുങ്ങുന്നു.
ഈസമയം വധുവിന് വരന്റെ സഹോദരി പുടവ കൊടുക്കുന്ന ചടങ്ങുണ്ട്. പുടവ ഉടുക്കുന്ന നേരം വരന്റെ സഹോദരി കൂടെ ഉണ്ടാവണം. ഇതൊരു വിധത്തില്‍ പറഞ്ഞാല്‍ ഒരു വൈദ്യപരിശോധനക്ക് തുല്യം- ആദ്യം വരന് മണിമണ്ഡപത്തിലേക്ക് അണിഞ്ഞൊരുങ്ങി വരികയാണ് പതിവ്. പിന്നെ മന്ത്രങ്ങളും ഹോമങ്ങളും നടന്നുകൊണ്ടിരിക്കുന്ന സമയം നാദസ്വരഘോഷത്തോടെ സര്‍വ്വാലങ്കാരഭൂഷിതയായി വധു മണിമണ്ഡപത്തിലേക്ക് വന്നുചേരുന്നു.
അടുത്തതായി മാല മാറുന്ന ചടങ്ങാണ്. ഇരുവരും അന്യോന്യം ധരിച്ചിട്ടുള്ള മാലകള്‍ മാറുന്ന ഈ ചടങ്ങിന് വധുവിന്റെയും വരന്റെയും അമ്മാവന്മാര് വേണം എന്നത് നിര്‍ബന്ധമാണ്. പിന്നെ തൊട്ടിലില്‍ മരുമകനെ അമ്മാവന്മാര് എടുത്തുയര്‍ത്തുന്നതും പതിവാണ്.
പിന്നെ മുഹൂര്‍ത്തത്തിനുള്ള പുറപ്പാടാണ്. തിരുമംഗല്യം സാധാരണയായി രണ്ടുവിധം ഉണ്ട്. ഒന്ന് ശ്രീ എന്നും പിന്നെ ശിവലിംഗവും ആലേഖനം ചെയ്തതായിരിക്കും. പിന്നെ തിരുമംഗല്യം പൂജിച്ചശേഷം വിവാഹത്തിന് സന്നിഹിതരായിട്ടുള്ള മുതിര്‍ന്നവരോടെല്ലാം അനുഗ്രഹം വാങ്ങി വന്നശേഷം മന്ത്രധ്വനികളോടെയും (മാംഗല്യം തന്തുനാനേന എന്ന മന്ത്രം വളരെ പ്രസിദ്ധമാണല്ലോ!) വാദ്യഘോഷത്തിന്റെ അകമ്പടിയോടെ വരന് വധുവിന്റെ കഴുത്തില്‍ തിരുമംഗല്യം കെട്ടുന്നു. രണ്ടുപ്രാവശ്യം കെട്ടുകയും മൂന്നാമത്തെ കെട്ട് വരന്റെ സഹോദരിക്കുള്ള അവകാശമാണ്. ആയതിനെ തമിഴില്‍ നാത്തിനാര്‍മുടിച്ച് എന്ന പേരില്‍ അറിയപ്പെടുന്നു.
പിന്നെ കാലില്‍ മെട്ടി അണിയിക്കല്‍ (വെള്ളിവളയം). അടുത്തതായി. പ്രത്യേകം സജ്ജമാക്കിയിട്ടുള്ള അമ്മിക്കല്ലില്‍ വധുവിന്റെ കാല്‍വെച്ചശേഷം വരന് വധുവിന്റെ കാലില്‍ പിടിച്ചു മൂന്നുപ്രാവശ്യം പതിയെ വലിക്കുന്നതാണ്. ചടങ്ങ് ഈ അമ്മിക്കല്ലുപോലെ കഠിനമായി എന്റെ കുടുംബമര്യാദയെ രക്ഷിക്കണം എന്ന അപേക്ഷയാണ് ഇതിലെ തത്വം. അതിനുശേഷം വധൂവരന്മാര് വധുവീട്ടുകാരും വരന്റെ വീട്ടുകാരും പാലും പഴവും നല്കുന്ന പതിവ്. പിന്നെ വൈകുന്നേരം നാലുമണിയോടെ (തെലുങ്ക്) എന്ന പരിപാടിയുണ്ട്.
വധുവും വരനും അന്യോന്യം പരിചയപ്പെടാനും മറ്റുമുള്ള ചടങ്ങാണ്. പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടത്തില്‍. നാളികേരം മഞ്ഞതേച്ചത് ഉരുട്ടികളിക്കണം. ചുട്ടപപ്പടം വധുവും വരനും തമ്മില്‍ തമ്മില്‍. തലയില്‍ ഇട്ടുപൊടിക്കുന്നതും വളരെ വിചിത്രമാണ്. ഇതിനനുസരിച്ച് കൂടെയുള്ളവര്‍ പാട്ടുപാടിയും രസിപ്പിച്ചും ഉള്ള ചടങ്ങ് വധൂവരന്മാര്ക്ക് പ്രത്യേക അനുഭൂതി നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: