ന്യൂദല്‍ഹി: കേന്ദ്രമന്ത്രിമാരുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ന് രാവിലെ 9.30ന് കേന്ദ്രനഗരവികസന മന്ത്രി വെങ്കയ്യ നായിഡുവുമായി കേരളാ സംഘം ചര്‍ച്ച നടത്തും. 11 മണിക്ക് രാസവളമന്ത്രി അനന്തകുമാര്‍, 2.30ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു എന്നിവരുമായും കൂടിക്കാഴ്ച നടക്കും. റെയില്ബജറ്റുമായി ബന്ധപ്പെട്ട കേരളത്തിന്റെ ശുപാര്‍ശകള്‍ റെയില്‍മന്ത്രിക്ക് ഇന്ന് കേരളം സമര്‍പ്പിക്കും.
കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി രാംവിലാസ് പാസ്വാന്, പഞ്ചായത്ത് രാജ് മന്ത്രി ചൗധരി ബീരേന്ദര്‍സിങ്, വൈകിട്ട് 5 മണിക്ക് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയെ കാണാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും അനുമതി ലഭ്യമായിട്ടില്ല.
ഇന്നലെ രാത്രി 9 മണിക്ക് കേരളത്തിലെ എംപിമാരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ചര്‍ച്ച നടത്തി. കേന്ദ്രറെയില് ബജറ്റ്, പൊതുബജറ്റ് എന്നിവയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ശുപാര്‍ശകള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിനായി നടന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിച്ചു.
കേരള സര്‍ക്കാരിന്റെ സമീപനങ്ങളാണ് മിക്ക കേന്ദ്രവികസന പദ്ധതികളും സംസ്ഥാനത്ത് നടക്കുന്നതിന് മുഖ്യതടസ്സമായി നില്‍ക്കുന്നതെന്ന് പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി പ്രതികരിച്ചു. കണ്ണൂര്‍ വിമാനത്താവള റണ്‍വേ വികസനം, അഴീക്കല്‍ തുറമുഖ വികസനം എന്നീ വിഷയങ്ങളിലടക്കം കേന്ദ്രസര്‍ക്കാര്‍ അതീവ താല്‍പ്പര്യം കാണിച്ചിട്ടും കേരളം അനുകൂലമായി പ്രതികരിക്കുന്നില്ല. മിക്ക വികസനപദ്ധതികളും നേരിടുന്ന പ്രധാന പ്രതിസന്ധി കേരളസര്‍ക്കാരിന്റെ നിസ്സഹരണമാണെന്നും പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: