ഇടുക്കി: പുളിയന്മലയില് സിപിഎം-സിഐറ്റിയു ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്. സിഐറ്റിയു-ബിഎംഎസ് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട തൊഴില്‍ തര്‍ക്കമാണ് ഗുണ്ടവിളയാട്ടത്തില്‍ കലാശിച്ചത്. പുളിയന്മലയിലെ വ്യാപാരസ്ഥാപനങ്ങളില്‍ ബിഎംഎസ് പ്രവര്‍ത്തകര്‍ക്ക് ജോലി നിഷേധിച്ചത് ചോദ്യം ചെയ്താണ് അക്രമത്തില്‍ കലാശിച്ചത്. അക്രമത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരായ കുന്നുംപുറത്ത് റെജി(44), സതീഷ് വിലാസത്തില്‍ സതീഷ്(29) എന്നിവര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാപാരസ്ഥാപനങ്ങളില്‍ ജോലി എടുക്കുന്നതിനായി ഔദ്യോഗിക ഐഡന്റിറ്റി കാര്‍ഡ് ലഭിച്ചിട്ടും നാലോളം വരുന്ന ബിഎംഎസ് പ്രവര്‍ത്തകര്‍ക്ക് ഇവിടെ പണി ലഭിച്ചിരുന്നില്ല. ഇത് ചോദ്യം ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകരെ സിപിഎം-സിഐറ്റിയു പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ജോലി എടുക്കുന്നതിനായി ഔദ്യോഗിക കാര്‍ഡില്ലാത്തവരാണ് പുളിയന്മലയിലെ ഭൂരിഭാഗം വരുന്ന സിഐറ്റിയു പ്രവര്‍ത്തകരും. അക്രമത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ബിഎംഎസ് ജില്ലാ വൈസ്പ്രസിഡന്റ് എം പി ശശിധരന്, ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് കെ കുമാര്‍, ഷാജി നെല്ലിപ്പറമ്പില്‍ തുടങ്ങിയവര്‍ പുളിയന്മലയില് എത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: