ന്യൂദല്‍ഹി: രാജ്യസഭയുടെ സെലക്ട് കമ്മിറ്റി സമര്‍പ്പിച്ച റീയല്‍ എസ്റ്റേറ്റ് ബില്‍ ഇന്നലെ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. ബില്‍ ഇനി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു നിയമമാക്കണം.
എല്ലാവര്ക്കും വീട് എന്ന സര്‍ക്കാര്‍ പദ്ധതിയുടെ വിജയത്തിനു ലക്ഷ്യമിട്ടാണ് ഈ ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. ഭൂമി ഏറ്റെടുക്കുന്നതും അതു വിനിയോഗിക്കുന്നതും നഷ്ടപരിഹാരം കൊടുക്കുന്നതും മറ്റും സംബന്ധിച്ച് കൃത്യമായ വ്യവസ്ഥകള്‍ ചെയ്യുന്നതാണ് ബില്‍.
ബില്ലിലെ സുപ്രധാന വ്യവസ്ഥകള്‍ ഇവയാണ്:
ബില്ലിലെ വ്യവസ്ഥകള്‍ വാസത്തിനും റീയല്‍ എസ്റ്റേറ്റു വാണിജ്യ പദ്ധതികള്‍ക്കും ബാധകമാണ്. ഈ ബില്‍ പ്രകാരം സംസ്ഥാനങ്ങളിലെല്ലാം റീയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി രൂപീകരിക്കണം. ഇതില്‍ റീയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളും റീയല്‍ എസ്റ്റേറ്റ് ഏജന്റുമാരും രജിസ്റ്റര്‍ ചെയ്യണം.
റീയല്‍ എസ്റ്റേറ്റ് ബിസിനസ് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും കോണ്ട്രാക്ടര്മാരുടെ വിവരങ്ങടക്കം സൂക്ഷ്മാംശങ്ങളും വെളിപ്പെടുത്തണം. ഏറ്റെടുക്കുന്ന പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നുറപ്പാക്കാന് നിര്‍മ്മാണച്ചെലവ് തുക ബാങ്കില്‍ നിക്ഷേപിക്കണം. തര്‍ക്ക പരിഹാരങ്ങള്‍ക്ക് അതിവേഗ തര്‍ക്ക പരിഹാര സംവിധാനം ഉണ്ടാക്കണം.
സിവില്‍ കോടതികള്‍ക്ക് ഈ ബില്‍ പ്രകാരം ചില കേസുകള്‍ക്ക് ഇടപെടാന്‍ നിയന്ത്രണം ഉണ്ടാകും തുടങ്ങിയ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ഈ ബില്ലിലുണ്ട്.
ബില്‍ ഈ ആഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: