കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടറുടെ മര്‍ദ്ദനമേറ്റ് രാഹുല്രമേശ് എന്ന യുവാവ് മരിക്കാനിടയായ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് യുവജന കമ്മീഷന് ഉത്തരവായി. രാഹുല്‍ രമേശിന്റെ അമ്മ അകലകുന്നം പൂവത്തളപ്പില്‍ തെന്നാലികുന്നേല് ജയന്തിയുടെ പരാതിയിലാണ് കമ്മീഷന് അദാലത്തില്‍ തീരുമാനമായത്. ശാരീരിക അവശത അനുഭവപ്പെട്ട രാഹുലിനെ കഴിഞ്ഞ സെപ്തംബര്‍ 23നാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ടിബിയാണെന്ന നിഗമനത്തില്‍ ചികിത്സിച്ചെങ്കിലും അസുഖം കുറയാതിരുന്നതിനെ തുടര്‍ന്ന് ശ്വാസകോശത്തില്‍ നിന്നും വെള്ളം കുത്തിയെടുക്കുന്നതിനായി ഓപ്പറേഷന് തിയേറ്ററില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ച് ഡോക്ടര്‍മാര്‍ രമേശിന്റെ തലയ്ക്കും നെഞ്ചത്തും മര്‍ദ്ദിച്ചുവെന്നും അതിനെതുടര്‍ന്ന് കൂടുതല്‍ അവശനായ രമേശ് ഒക്ടോബര്‍ 12ന് മരിച്ചു. സംഭവത്തില്‍ പരാതി നല്‍കിയിട്ടും. പോലീസ് അന്വേഷണം നടത്തിയില്ലെന്ന് കാണിച്ചാണ് ജയന്തി യുവജന കമ്മീഷന് പരാതി നല്‍കിയത്. ഇക്കാര്യത്തില്‍ വകുപ്പ്തല അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് കമ്മീഷന് ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്കി. രാഹുലിന്റെ അമ്മ ജയന്തിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുവാന്‍ പോലീസിനും ഉത്തരവ് നല്കി. ഇന്നലെ കളക്ടറേറ്റില്‍ നടന്ന അദാലത്തില്‍ ചെയര്മാന് അഡ്വ.ആര്.വി.രാജേഷ്, അംഗം അഡ്വ.സുമേഷ് ആന്‍ഡ്രൂസ്, സെക്രട്ടറി ഡി.ഷാജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: