കൊച്ചി: എംജി സര്‍വകലാശാല അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിനം പൂര്‍ത്തിയായപ്പോള്‍ പുരുഷവിഭാഗത്തില്‍ പാല സെന്റ് തോമസ് കോളേജും (84), വനിതാ വിഭാഗത്തില്‍ പാല അല്‍ഫോന്‍സ കോളേജും മുന്നില്‍ (93). പുരുഷ വിഭാഗത്തില്‍ 68 പോയന്റോടെ കോതമംഗലം എംഎ കോളേജ് രണ്ടാം സ്ഥാനത്ത് നില്ക്കുമ്പോള് 34 പോയന്റുള്ള ചങ്ങനാശ്ശേരി എസ്ബി കോളേജാണ് മൂന്നാം സ്ഥാനത്ത്. വനിതാ വിഭാഗത്തില്‍ 84 പോയന്റുള്ള ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജാണ് രണ്ടാം സ്ഥാനത്ത്. 16 പോയന്റുള്ള കോതമംഗലം എംഎ കോളേജ് മൂന്നാം സ്ഥാനത്തുനില്ക്കുന്നു. മീറ്റ് റെക്കോഡുകള്‍ ഒന്നും തന്നെ പിറക്കാതിരുന്ന രണ്ടാം ദിനത്തില്‍ പാല അല്‍ഫോന്‍സ കോളേജിലെ നീതു രാജനും കോതമംഗലം എംഎ കോളേജിലെ ശ്രീരാജും വേഗതയേറിയ താരങ്ങളായി. വനിതാ വിഭാഗം 100 മീറ്ററില്‍ അതേ കോളേജിലെ സിനി അലക്സിനെ പിന്തള്ളിയാണ് നീതു താരമായത്. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിലെ കെ.മഞ്ജുവിനാണ് മൂന്നാം സ്ഥാനം. പുരുഷ വിഭാഗത്തില്‍ എറണാകുളം സെന്റ് ആല്‍ബട്സ് കോളേജിലെ ജോസഫ് ജോയെ മറികടന്നാണ് ശ്രീരാജ് വേഗതയേറിയ താരമായത്. എംഎ കോളേജിലെ അനുരൂപ് ജോണിനാണ് മൂന്നാം സ്ഥാനം. പുരുഷ വിഭാഗത്തില്‍ എംഎ കോളേജിലെ മുഹമ്മദ് നിസാം 400 മീറ്ററില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ എസ്ബി കോളേജിലെ അമല്‍ ജോസഫിനാണ് രണ്ടാം സ്ഥാനം. 1500 മീറ്ററില്‍ മാന്നാനം കെഇ കോളേജിലെ കെ.കെ.ജയിംസ് മുന്നിലെത്തിയപ്പോള്‍ പാല സെന്റ് തോമസ് കോളേജിലെ ആനന്ദ് കെ. മധു രണ്ടാം സ്ഥാനത്ത് എത്തി. അതേ കോളേജിലെ കുര്യാക്കോസ് മാത്യുവിനാണ് മൂന്നാം സ്ഥാനം. വനിതകളുടെ 400 മീറ്ററില്‍ എംഎ കോളേജിലെ അനില്‍ഡ തോമസ് ഒന്നാം സ്ഥാനം നേടി. കോട്ടയം ബിസിഎം കോളേജിലെ അഞ്ജലി ജോസാണ് രണ്ടാം സ്ഥാനം നേടിയത്. 1500 മീറ്ററില്‍ അസംപ്ഷന്‍ കോളേജിലെ ഒ.പി.ജയിഷ ഒന്നാമതെത്തി. പാല അല്‍ഫോന്‍സ കോളേജിലെ ആതിര ശശി രണ്ടാം സ്ഥാനം നേടി. ലോങ്ജംപില്‍ അസംപ്ഷന്‍ കോളേജിലെ സൂസന് കെ. ജോയി ഒന്നാമതെത്തിയപ്പോള്‍ അല്‍ഫോന്‍സ കോളേജിലെ രമ്യ രാജന് രണ്ടാം സ്ഥാനത്തും എത്തി. മേള ഇന്ന് വൈകിട്ട് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: