കോഴിക്കോട്: വര്‍ത്തമാന കാലഘട്ടത്തിലെ സാംസ്കാരിക അപചയത്തെ അതിജീവിക്കാന്‍ സംസ്കൃത പഠനം അനിവാര്യമാണെന്ന് സംസ്കൃത പണ്ഡിതനും ആകാശവാണി വാര്‍ത്താ അവതാരകനുമായിരുന്ന ഡോ. ബലദേവാനന്ദ സാഗര്‍ അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസവകുപ്പ് കോഴിക്കോട്ട് സംഘടിപ്പിച്ച ദേശീയ സംസ്കൃത സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നവോത്ഥാന കാലഘട്ടത്തിലെല്ലാം തന്നെ ഭാരതത്തില്‍ സംസ്കൃതത്തിന് ഉന്നതമായ സ്ഥാനമുണ്ടായിരുന്നു. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ സംസ്കൃത പഠനത്തിന് ഊന്നല്‍ നല്കി വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ കോര്പ്പറേഷന് വിദ്യാഭ്യാസ കായിക സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്മാന് എം. രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ഡോ. ടി. ഡി. സുനീതിദേവി, കെ. ഗോപാലകൃഷ്ണന്, കെ. കെ. ഗീതാകുമാരി, ഡോ. ഗിരീഷ് ചോലയില്‍, സി. പി. സുരേഷ്ബാബു, എം. ബി. ഹരികുമാര്‍, വേണു ചൊവ്വല്ലൂര്‍, ടി. കെ. സന്തോഷ്കുമാര്‍, ബിജു കാവില്‍ എന്നിവര്‍ സംസാരിച്ചു.
ഡോ. വി. ആര്. മനോജ്, ഡോ. പി. കെ. ധര്മ്മപാലന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. എം. കെ. സുരേഷ് ബാബുവിന്റെ എകപാത്ര നാടകം ‘കര്‍ണ്ണഭാര’വും അരങ്ങേറി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള സംസ്കൃത അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സെമിനാറില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: