ഗാന്ധിജിയോട് വിമാനാപകടം നടന്നിട്ടില്ലായെന്നും നേതാജി മരിച്ചിട്ടില്ലെന്നും ആല്‍ഫ്രഡ് വഗ്ഗ് വ്യക്തമാക്കി. അപ്പോള്‍ അമിയനാഥ് ബോസ് എംപിയും സന്നിഹിതനായിരുന്നു. നേതാജി വിമാനാപകടത്തില്‍ മരിച്ചതായി വിശ്വസിക്കുന്നില്ലെന്ന് ഗാന്ധിജി അപ്പോള്‍ പ്രതിവചിക്കുകയുണ്ടായി. 30.12.1945 ല്‍ നേതാജിയുടെ ജയിലിലടയ്ക്കപ്പെട്ട ഐഎന്‍എ സൈനികരോട് ഗാന്ധിജി പറഞ്ഞു: ”സുഭാഷ് ബോസിന്റെ ചിതാഭസ്മം കാണിച്ചാല്‍ പോലും ഞാന്‍ സുഭാഷ് മരിച്ചുവെന്ന് വിശ്വസിക്കുകയില്ല.”
നേതാജിയുടെ മരണം 22.08.1945 ല്‍ ജാപ്പാനീസ് വാര്‍ത്താ ഏജന്‍സിയിലൂടെയാണ് ലോകം അറിയുന്നത്. നേതാജി സുഭാഷ് ചന്ദ്രബോസ് ടോക്കിയോവിലേക്ക് 18.08.1945 ല്‍ ഹബീബുര്‍ റഹ്മാന്റെകൂടെ പോകുമ്പോള്‍ ആ ബോംബര്‍ വിമാനം അപകടത്തില്‍പ്പെടുകയും ഫോര്‍മോദ്വീപില്‍ (തെയ്പി-തെയ്വാന്) തകരുകയും ബോസും ജപ്പാന്റെ ലെഫ്.ജനറല്‍ ഷിഡെയും രണ്ട് പൈലറ്റുമാരും മരിക്കുകയും ചെയ്തു. മരണവാര്‍ത്ത തയ്യാറാക്കി ജപ്പാന് ന്യൂസ് ഏജന്‍സിക്ക് നല്‍കിയത് ആസാദ് ഹിന്ദ് ഫൗജിന്റെ (ഐഎന്‍എ സര്‍ക്കാരിന്റെ) ഇന്‍ഫര്‍മേഷന്‍ മന്ത്രിയായിരുന്ന എസ്.എ.അയ്യര്‍ ആയിരുന്നു. അയ്യര്‍ പിന്നീട് പണ്ഡിറ്റ് നെഹ്റുവിന്റെ വിശ്വസ്തനാവുകയും പഞ്ചവത്സര പദ്ധതികളുടെ പബ്ലിസിറ്റി അഡ്വൈസറാവുകയും ചെയ്തു.
ഇതിനുമുമ്പും ഇതേപോലെ ബോസും മറ്റൊരു നേതാവും ജപ്പാന്റെ തീരത്ത് വിമാനം തകര്‍ന്ന് മരിച്ചുവെന്ന് ഒരു ജര്‍മന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 28.03.1942 ലെ ‘ദി ഹിന്ദു’വില്‍ ആ വാര്‍ത്ത വന്നിരുന്നു. അത് തെറ്റായ റിപ്പോര്‍ട്ടായിരുന്നുവെന്ന് പിന്നീട് പത്രം തിരുത്തി. ഈ വാര്‍ത്തയില്‍ സംശയം തോന്നിയ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. സഖ്യസൈന്യം ജപ്പാനില്‍ പ്രവേശിക്കുന്നതിനുമുമ്പുതന്നെ യുഎസിന്റെ ചാരവലയം ജപ്പാനെ വിഴുങ്ങിയിരുന്നു.
രണ്ടാം ലോകയുദ്ധത്തിന്റെ അവസാനനാളുകളില്‍ അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥര്‍ ഐഎന്‍എയുടെ ക്യാപറ്റന് ലക്ഷ്മി സെഗളിനെ മറ്റ് ഐഎന്‍എക്കാര്‍ക്കൊപ്പം ചോദ്യംചെയ്തു. 18.08.1945 നുശേഷം ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ റഷ്യയുടെ അതിര്‍ത്തിവരെ നേതാജി സുഭാഷ് ചന്ദ്രബോസിനെപ്പോലെയുളള ഒരു വ്യക്തിയെ രഹസ്യമായി അനുധാവനം ചെയ്തിരുന്നു. അന്നവര്‍ പിന്തുടര്ന്നത് ബോസിനെതന്നെയായിരുന്നോ എന്നറിയാനായിരുന്നു ലക്ഷ്മി സെഗളിനെ ചോദ്യം ചെയ്തത്. ഈ വിവരം ലക്ഷ്മി സെഗള്‍ 13.07.1992 ല്‍ വി.പി.സെയ്നിയേയും 4.06.2001 ല്‍ ജസ്റ്റിസ് മുഖര്‍ജി കമ്മീഷനേയും അറിയിച്ചു.
കമ്മ്യൂണിസ്റ്റായി മാറിയ ലക്ഷ്മി സെഗള്‍ പിന്നീട് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുമായി.
ജനറല്‍ ഡഗ്ലസ് മാക് ആര്‍തറുടെ നേതൃത്വത്തിലുള്ള സഖ്യസേന ഫോര്മോസോയിലെത്തിയത് 1945 സെപ്റ്റംബറിലാണ്. എന്നാല്‍ ഇതിനുമുമ്പ് അവരുടെ ഏജന്റുമാര്‍ ജപ്പാനില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ദക്ഷിണ-പൂര്േവഷ്യയിലെ സജീവ ചാര റിപ്പോര്‍ട്ടറായിരുന്നു ആല്‍ഫ്രഡ് വഗ്ഗ്. യുദ്ധസ്ഥലങ്ങളിലും തെയ്പിയിലും ജനറല്‍ ആര്‍തറിനോടൊപ്പം ആല്‍ഫ്രഡ് വഗ്ഗും സഞ്ചരിച്ചിരുന്നു. പ്രഥമാന്വേഷണത്തില്‍ തന്നെ സിഐഎയുടെ ഓഫീസ്സ് ഓഫ് സ്ട്രാറ്റജിക് സര്‍വീസസ് (ഒഎസ്എസ്)റിപ്പോര്‍ട്ട് ചെയ്തു:”സുഭാഷ് എവിടെയോ ഒളിവിലാണ്. ജപ്പാന്റെ പുകമറയാണ് വിമാന അപകടം.”
നേതാജിയുടെ 1941 ലെ ഐതിഹാസികമായ രക്ഷപ്പെടലിനുശേഷം കൊല്‍ക്കത്ത മുതല്‍ അദ്ദേഹത്തെ ഒഎസ്എസ് പിന്തുടരുകയായിരുന്നു. ഒരു വാഗണില്‍ അഞ്ച് സിക്കുകാരോടൊപ്പം കൊല്‍ക്കത്തയിലെ 38/2 എല്ജിന് റോഡിലെ വസതിയിയില്നിന്നും രക്ഷപ്പെട്ടതായാണ് ഒഎസ്എസ്/സിഐഎയുടെ അന്നത്തെ റിപ്പോര്‍ട്ടിലുളളത്. ജപ്പാനില്‍ ജനറല്‍ ആര്‍തര്‍, ഹബീബുര്‍ റഹ്മാനേയും ഐഎന്‍എയിലെ മറ്റ് അംഗങ്ങളേയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതിനുശേഷമാണ് ബ്രിട്ടീഷുകാര്‍ക്ക് വിട്ടുകൊടുത്തത്. ജപ്പാന്‍കാരുടേയും ഐഎന്എക്കാരുടേയും സകല റിക്കോര്‍ഡുകളും പിടിച്ചെടുത്തിരുന്നു. ജനറല്‍ ഡഗഌസ് മാക് ആര്‍തര്‍ തന്റെ റിപ്പോര്‍ട്ട് പ്രസിഡന്റ് ഹാരി ട്രൂമാനും സൗത്ത് ഏഷ്യയുടെ സുപ്രീം കമാന്ററായ ലൂയിസ് മൗണ്ട് ബാറ്റനും അയച്ചു കൊടുത്തു. ‘സുഭാഷ് വീണ്ടും രക്ഷപ്പെട്ടു” എന്നാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.
സെയ്ഗോണ്‍ യാത്രക്കുശേഷമാണ് ആല്‍ഫ്രഡ് വഗ്ഗ്, ജനറല്‍ ആര്‍തറിനോടൊപ്പം ചേരുന്നത്. വിമാനാപകടം നടന്ന് ദിവസങ്ങള്‍ക്കുശേഷം സെയ്ഗോണില്‍ വച്ച് ആല്‍ഫ്രഡ് വഗ്ഗ്, നേതാജിയെ കണ്ടിരുന്നു. സെയ്ഗോണിന്റെ ഇപ്പോഴത്തെ പേരാണ് വിയറ്റ്നാം. 19.08.1945 ല്‍, ഹോചിമിന്‍, ചൈനീസ് ജനറല്‍ ലീ പോ ചെങ്ങ്, നേതാജി തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തെക്കുറിച്ച് ഒരു അമേരിക്കന്‍ ഇന്റലിജന്‍സ് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്ന് ഭഗ്വന്‍ജി (നേതാജി) ശിഷ്യരോട് പറയുകയുണ്ടായി. കൊല്‍ക്കത്ത ജയശ്രീ പബ്ലിക്കേഷന്റെ ‘ഓയ് മഹാമാനബ് ആസെ’ എന്ന ഗ്രന്ഥത്തില്‍ പറയുന്ന ആ സംഭവം ഇതാണ്.
ചിക്കാഗോ ട്രിബ്യൂണുമായും അമേരിക്കന്‍ ആര്‍മിയുമായും ബന്ധമുളള യുദ്ധകാര്യലേഖകനാണ് മേല്പറഞ്ഞ ആല്‍ഫ്രഡ് വഗ്ഗ്. വിമാനാപകടം നടന്നുവെന്ന് പറയുന്ന തെയ്പിയില്‍ ആദ്യമെത്തിയ പത്രപ്രവര്‍ത്തകനും അമേരിക്കന്‍ ചാരനുമായിരുന്നു ആല്‍ഫ്രഡ് വഗ്ഗ്. സെയ്ഗോണിന് അടുത്തുളള ഒരു ചെറിയ ഹോട്ടലില്‍ ചില ജപ്പാന് ഓഫിസര്‍മാരും ആംഗ്ലോ-അമേരിക്കന്‍ വ്യക്തികളും ബോസിനെ കാണുകയുണ്ടായി. ജനറല്‍ ആര്‍തര്‍, ‘നേതാജി വീണ്ടും രക്ഷപ്പെട്ടു’ എന്ന വിവരം പ്രസിഡന്റ് ഹാരി ട്രൂമാനും ലൂയിസ് മൗണ്ട് ബാറ്റണും അയച്ചു.
‘വിമാനാപകടത്തിനും’ ‘നേതാജിയുടെ മരണത്തിനും’ ശേഷം പത്തുദിവസം കഴിഞ്ഞ് (28.08.1945) യുഎസ് ഇന്റലിജന്‍സ് വിഭാഗം അവര്‍ നേരത്തെ പിടിച്ചെടുത്തതും ഡീകോഡ് ചെയ്തതുമായ ജപ്പാന്റെ ടെലഗ്രാഫിക്/വയര്‍ലസ് സന്ദേശങ്ങള്‍ പരിശോധിച്ചു. സെയ്ഗോണില്നിന്നുളള ജപ്പാന് അധികൃതരുടെ സന്ദേശം ശ്രദ്ധയില്‍പ്പെട്ടു. ”ബോസ് തന്റെ സ്വന്തം താല്പര്യത്തില് വിമാനമാര്‍ഗ്ഗം മഞ്ചൂക്കോയിലേക്കു പോയി”എന്നതായിരുന്നു സന്ദേശം.
ജവഹര്‍ലാല്‍ നെഹ്റുവിന്റെ 29.08.1945 ല്‍ നടന്ന പത്രസമ്മേളനത്തില്‍ ആല്‍ഫ്രഡ് വഗ്ഗ് പങ്കെടുത്തിരുന്നു. ആല്‍ഫ്രഡ് തദവസരത്തില്‍ പരസ്യമായി നെഹ്റുവിനെ അറിയിച്ചു: ”നേതാജി ജീവിച്ചിരിപ്പുണ്ട്. നാല് ദിവസംമുമ്പ് സെയ്ഗോണില്‍വച്ച് ജീവനോടെ ഞാന്‍ നേരിട്ടു കണ്ടു.” ‘വിമാനാപകടം’ നടന്നു എന്ന് പറഞ്ഞതിനുശേഷം ആദ്യമായി നേതാജിയെ കാണുന്നതും അത് പരസ്യമാക്കുന്നതും ആല്‍ഫ്രഡ് വഗ്ഗ് ആണ്. പതിനൊന്നാം ദിവസംതന്നെ നെഹ്റുവിന് സത്യസന്ധമായ വിവരം ഈ അമേരിക്കന്‍ ചാരനില്‍ നിന്നും ലഭിച്ചു. പക്ഷെ ആല്ഫ്രഡിന്റെ പ്രസ്താവനയെ വിശ്വസിക്കുന്നില്ലെന്നും സുഭാഷ് മരിച്ചുവെന്നും നെഹ്റു തത്സമയം പത്രസമ്മേളനത്തില്‍ അറിയിച്ചു!
ആല്‍ഫ്രഡ് വഗ്ഗ് ഇന്ത്യയിലെ കോണ്‍ഗ്രസ്സിന്റെ പ്രധാന നേതാക്കള്‍ മുതല്‍ ഗാന്ധിജിയോടുവരെ നേതാജിയെ ജീവനോടെ നേരിട്ടുകണ്ട കാര്യം അറിയിച്ചു.നേതാജി മരിച്ചിട്ടില്ലെന്നും സെയ്്ഗോണില് അതിനുശേഷം ഉണ്ടായിരുന്നു എന്നുമുള്ള വാര്‍ത്തകള്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കന്മാരില് വളരെയധികം ചലനം സൃഷ്ടിച്ചുവെന്ന് മൗണ്ട്ബാറ്റന് പ്രഭുവിന്റെ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയുടെ ഇന്റലിജന്‍സ് വിഭാഗം (ഒഎസ്എസ്) യുദ്ധസമയത്തുതന്നെ ജപ്പാന്റേയും നേതാജിയുടേയും രഹസ്യസന്ദേശങ്ങള്‍ പിടിച്ചെടുക്കുകയും ഡീകോഡ് ചെയ്ത് അറിയുകയും ചെയ്തിരുന്നു. അമേരിക്കക്കാര്‍ ജനറല്‍ ആര്‍തറുടെ ടോക്യോവിലെ ഹെഡ്ക്വാര്‍ട്ടേഴ്സിനു കീഴിലും വിമാന അപകടത്തെക്കുറിച്ചും നേതാജിയുടെ മരണത്തെക്കുറിച്ചും വിശദമായ അന്വേഷണം നടത്തിയിരുന്നു.വിമാനാപകടത്തിന്റെ തെളിവുകള്‍ ഇല്ലെന്നായിരുന്നു ഹെഡ്ക്വോര്‍ട്ടേഴ്സിന്റെ റിപ്പോര്‍ട്ട്.
ആല്‍ഫ്രഡ് വഗ്ഗിന്റെ അവകാശവാദത്തെ കണക്കിലെടുത്തും പിന്നീട് രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയ മറ്റ് തെളിവുകളെ പരിഗണിച്ച് ബ്രിട്ടന്റേയും അമേരിക്കയുടേയും സൈനികനേതൃത്വം ജപ്പാന്റെ പ്രസ്താവനയെ വിശ്വസിക്കുന്നില്ലെന്ന്, ലണ്ടനിലെ സണ്‍ഡെ ഒബ്സര്‍വര്‍ 01.09.1945 ന് റിപ്പോര്‍ട്ടു ചെയ്തു.
ത്സാന്‍സിയില്‍, 11.09.1945 ലെ പ്രസംഗത്തില്‍ പണ്ഡിറ്റ് നെഹ്റു ഈ വിഷയത്തിലെ തന്റെ ഉറച്ച സമീപനം തുറന്നുപറഞ്ഞു. ”എനിക്ക് വളരെയധികം റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടെങ്കിലും അവയ്ക്ക് യാതൊരു ആധികാരികതയും ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അതിനാല്‍ തെയ്വാനില്‍ വിമാനാപകടം നടന്നുവെന്നും അതില്‍ സുഭാഷ് മരണപ്പെട്ടുവെന്നും ഞാന്‍ ഉറപ്പായി വിശ്വസിക്കുന്നു.”
ഗാന്ധിജിയോട് വിമാനാപകടം നടന്നിട്ടില്ലായെന്നും നേതാജി മരിച്ചിട്ടില്ലെന്നും ആല്‍ഫ്രഡ് വഗ്ഗ് വ്യക്തമാക്കി. അപ്പോള്‍ അമിയനാഥ് ബോസ് എംപിയും സന്നിഹിതനായിരുന്നു. നേതാജി വിമാനാപകടത്തില്‍ മരിച്ചതായി വിശ്വസിക്കുന്നില്ലെന്ന് ഗാന്ധിജി അപ്പോള്‍ പ്രതിവചിക്കുകയുണ്ടായി. 30.12.1945 ല്‍ നേതാജിയുടെ ജയിലിലടയ്ക്കപ്പെട്ട ഐഎന്‍എ സൈനികരോട് ഗാന്ധിജി പറഞ്ഞു: ”സുഭാഷ് ബോസിന്റെ ചിതാഭസ്മം കാണിച്ചാല്‍ പോലും ഞാന്‍ സുഭാഷ് മരിച്ചുവെന്ന് വിശ്വസിക്കുകയില്ല.” ബംഗാളിലെ കോട്ടായിയിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചുകൊണ്ട് 02.01.1946 ല്‍ ഗാന്ധിജി പറഞ്ഞു: ”സുഭാഷ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. തിരിച്ചുവരുവാനുളള അവസരവും കാത്ത് എവിടെയോ കഴിയുകയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.” യുദ്ധകാര്യലേഖകനായ ആല്‍ഫ്രഡ് വഗ്ഗിന്റെ വിശദീകരണത്തിന് ശേഷമാണ് ഗാന്ധിജി, നേതാജി മരിച്ചിട്ടില്ലെന്ന് പ്രസ്താവിച്ചതെന്ന് അമിയനാഥ് ബോസ് വെളിപ്പെടുത്തി.
ദി ന്യൂയോര്‍ക്ക് ടൈംസില്‍(06.01.1946)”സുഭാഷ് മരിച്ചിട്ടില്ലെന്നും വേണ്ടസമയത്ത് തിരിച്ചുവരുവാന്‍ കാത്തിരിക്കുകയാണന്നു”മുളള ഗാന്ധിജിയുടെ പ്രസംഗം അച്ചടിച്ചുവന്നു. ഗാന്ധിജി 1945 മുതല്‍ 1946 ആദ്യം വരെ സുഭാഷ് മരിച്ചിട്ടില്ലെന്നുതന്നെയാണ് ഉറപ്പിച്ചിരുന്നത്. 1946 മാര്‍ച്ചിലാണ് ഷാനവാസ് ഖാനും പ്രേം സെഗലും ഗാന്ധിജിയെ കാണുന്നത്. ”നേതാജി സുഭാഷ് ചന്ദ്രബോസ് ജീവിച്ചിരുപ്പുണ്ട് എന്നുതന്നെയാണ് എന്റെ ഉത്തമ വിശ്വാസം” എന്നായിരുന്നു ഗാന്ധിജി അവരോടും പറഞ്ഞത്. എന്നാല്‍ ശക്തമായ ബാഹ്യസമ്മര്‍ദ്ദത്തിന്റെ ഫലമായി ഒടുവില്‍ ഗാന്ധിജി ‘ഹരിജനില്‍’ നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചു എന്ന് തിരുത്തിയെഴുതി!
ഒഎസ്എസ് ചീഫ് ജനറല്‍ വില്യം ഡൊനോവന്‍, സെക്രട്ടറി ഓഫ് സ്റ്റേറ്റിനോട് ബോസിന്റെ ‘മരണ’ത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചോദിച്ചു. 23.05.1946 ല്‍ ബോംബയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ജനറലിന്റെ ഓഫീസില്‍ നിന്നാണ് അദ്ദേഹം എഴുതിയത്. ജൂലൈ 1946 ല്‍ ജനറലിന് കിട്ടിയ മറുപടിയില്‍ സുഭാഷിന്റെ മരണത്തെ സ്ഥിരീകരിക്കുന്ന വിശ്വസനീയമായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടിെല്ലന്നാണ് പറയുന്നത്. പ്രശസ്തനായ ജനറല്‍ വില്യം ഡൊനോവന്‍ അമേരിക്കന്‍ രഹസ്യാന്വേഷണവിഭാഗത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു.
തെയ്പിയില്‍ വിമാനാപകടത്തില്‍ നേതാജി മരിച്ചു എന്ന വാര്‍ത്ത വന്നതിന്റെ അടുത്തദിവസങ്ങളില്‍ ഒരു അമേരിക്കന്‍ പത്രപ്രവര്ത്തകന്, സുഭാഷ് ചന്ദ്രബോസിനെ സെയ്ഗണില്‍ നേരിട്ട് കണ്ടതായി അമൃത ബസാര്‍ പത്രികയുടെ വാര്‍ത്തകളില്‍ (19.09.1946) സ്ഥാനംപിടിച്ചിരുന്നു. ‘നേഷന്‍’ പത്രത്തിന്റെ എഡിറ്ററായ ജിതേന്ദ്ര ഘോഷ് 22.04.1956 ല്‍ ഷാനവാസ് ഖാന് കമ്മീഷനോട് ആല്‍ഫ്രഡ് വഗ്ഗിന്റെ റിപ്പോര്‍ട്ട് വിശ്വസനീയമാണെന്ന് അറിയിച്ചു. റിപ്പോര്‍ട്ട് ജി.ഡി. ഖോസ്ലക്കും നല്കി. ഖോസ്ല ബോധപൂര്‍വ്വം ആ റിപ്പോര്‍ട്ട് തഴഞ്ഞു.
ജസ്റ്റിസ് രാധാ ബിനോദ് പാല്, നേതാജി റഷ്യയിലേക്ക് രക്ഷപ്പെട്ട റിപ്പോര്‍ട്ടിനെക്കുറിച്ച് ഒരിക്കല്‍ ശരത്ചന്ദ്രബോസിനോട് പറഞ്ഞിരുന്നു. ഇന്റര്‍നാഷണല്‍ മിലിട്ടറി ട്രിബൂണലിന്റെ സഹപ്രവര്‍ത്തകനായ അമേരിക്കന്‍ ജസ്റ്റിസ് അവരുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ജസ്റ്റിസ് രാധാ ബിനോദ് പാലിന് കാണിച്ചുകൊടുത്തിരുന്നു. അതില്‍ ബോസ് റഷ്യയിലേക്ക് രക്ഷപ്പെട്ടു എന്ന് വ്യക്തമാക്കിയിരുന്നു. ആ വിവരമാണ് ജസ്റ്റിസ് രാധാ ബിനോദ് പാല് ശരത്ചന്ദ്രബോസിനോട് വിശദീകരിച്ചത്. 18.08.1945 ല്‍ അങ്ങനെയൊരു വിമാന അപകടം തെയ്പിയില്‍ ഉണ്ടായിട്ടില്ലെന്നാണ് അമേരിക്കക്കാരുടെ അഭിപ്രായമെന്ന് 23.01.1947 ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ ജസ്റ്റിസ് രാധാ ബിനോദ് പാല് അറിയിച്ചു. ജസ്റ്റിസ് രാധാ ബിനോദ് പാല് ലോകപ്രസിദ്ധനായ നിയമജ്ഞനായിരുന്നു.
പാറ്റ്ന സര്‍വ്വകലാശാലയില്‍ നിന്നും വന്ന ചിക്കാഗോവിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സ്വന്തം കൈപ്പടയില്‍ 1949 മാര്‍ച്ചില്‍ അമേരിക്കയിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റിന് എഴുതി ചോദിച്ചു- ബോസിനെ അമേരിക്കക്കാര്‍ പിടിച്ച് വധിച്ചുവെന്ന കിംവദന്തി പരക്കുന്നു. ശരിയാണോ? യുഎസിന്റെ ഡിവിഷന് ഓഫ് സൗത്ത് ഏഷ്യന്‍ അഫയേഴ്സിന്റെ അസിസ്റ്റന്റ് ചീഫ് (ആക്ടിംങ്), മറുപടിയിലൂടെ ഉറപ്പുനല്‍കി; സുഭാഷിനെ തടവിലാക്കിയിട്ടുമില്ല, വധിച്ചിട്ടുമില്ല. (ബോസ് ജീവിച്ചിരിപ്പുണ്ട് എന്നതിന് അവരുടെ പക്കല്‍ തെളിവുകളുണ്ട്).
”നേതാജി ജീവിച്ചിരിപ്പുണ്ട്. സൈബീരിയയില്‍ നിന്നും നേതാജി എന്നറിയപ്പെടുന്ന സുഭാഷ് ചന്ദ്രബോസ് ഒരു തിരിച്ചുവരവിന് ഒരുങ്ങുന്ന വിവരം ദല്‍ഹിയില്‍ ഇപ്പോള്‍ പരന്നിട്ടുണ്ട്.” യുഎസ് രഹസ്യാന്വേഷണ സംഘടനയായ സിഐഎയുടെ ഇന്ത്യയിലെ ഉയര്‍ന്ന സ്ഥാനത്തുളള ഏജന്റ് 1950 നവംബറില്‍ ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് അയച്ച അടിയന്തരസന്ദേശത്തിന്റെ ഉളളടക്കം ഇതായിരുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: