മഹത്തായ പാരമ്പര്യമുള്ള നാടാണ് ഭാരതം. ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന സാംസ്കാരിക പൈതൃകത്തിന്റെ പിന്തുടര്ച്ചക്കാരാണ് നമ്മള്. സഹിഷ്ണുത എന്ന വാക്ക് ഭാരതത്തിന്റെ ആത്മാവില്‍ അന്തര്‍ലീനമായിരിക്കുന്നതാണ്. അതിന് കാരണമായിട്ടുള്ളത് ഇവിടുത്തെ ഭൂരിപക്ഷമതമായ ഹിന്ദുമതം തന്നെയാണ്. ഹിന്ദുമതം ആ മതത്തില്‍പ്പെട്ട ആരിലും നിര്‍ബന്ധമായി ഒന്നും അടിച്ചേല്‍പ്പിക്കുന്നില്ല. ഹിന്ദുവായി ജനിച്ച ഒരാള്‍ക്ക് ഒരിക്കല്‍പ്പോലും ക്ഷേത്രത്തില്‍ പോകാതെ, മതാചാരങ്ങള്‍ അനുഷഅഠിക്കാതെ, സ്വന്തം മതത്തെ അധിക്ഷേപിച്ചുകൊണ്ടുപോലും ജീവിതകാലം മുഴുവന്‍ ആ മതത്തില്‍ നിലനില്‍ക്കാവുന്നതാണ്.
വേറെ ഏത് മതത്തില്‍ ഇത് സാധ്യമാകും? മുസ്ലിംകുട്ടികള്‍ക്ക് മദ്രസകളിലും ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് പള്ളികളിലും നിര്‍ബന്ധിത മതപഠന ക്ലാസുകള്‍ നടത്തപ്പെടുമ്പോള്‍ ഹിന്ദുകുട്ടികള്‍ക്കുവേണ്ടി ഒരു ക്ഷേത്ര സങ്കേതത്തിലും അങ്ങനെയുള്ള ക്ലാസുകള്‍ നടത്തപ്പെടുന്നില്ല. ചെറുപ്പത്തില്‍ തന്നെ മതത്തിന്റെ ആശയങ്ങളും മതസ്ഥാപനങ്ങളോടുള്ള വിധേയത്വവും മുസ്ലിം-ക്രൈസ്തവ കുട്ടികളില്‍ സൃഷ്ടിക്കപ്പെടുന്നു. ഹിന്ദുകുട്ടികള്‍ക്ക് മതത്തിനോട് ഇങ്ങനെയൊരു വിധേയത്വം ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ മുതിരുമ്പോള്‍ ഏത് പ്രത്യയശാസ്ത്രത്തേയും സ്വീകരിക്കാന്‍ അവര്‍ക്ക് വൈകാരികമായി ബുദ്ധിമുട്ടുണ്ടാവുന്നില്ല.
പറഞ്ഞുവരുന്നത് ഹിന്ദുമതത്തിന്റെ സഹിഷ്ണുതയെക്കുറിച്ചാണ്. ഈ സഹിഷ്ണുത കാരണമല്ലേ ഭാരതത്തില്‍ മറ്റുമതങ്ങള്‍ക്ക് നിലനില്‍പ്പ് സാധ്യമായത്? ഇപ്പോഴും സാധ്യമാകുന്നത്? എണ്‍പത് ശതമാനം ഹിന്ദുക്കളുള്ള രാജ്യമാണ് ഭാരതം. എന്നിട്ടും മറ്റുമതങ്ങള്‍ക്കെല്ലാം തുല്യപരിഗണന ഇവിടെ ലഭിക്കുന്നുണ്ട്. ഭരണഘടനയും മതേതരത്വവും വരുന്നതിനുമുമ്പും ഈ സാഹോദര്യം ഇവിടെ നിലനിന്നിരുന്നു. ഭാരതത്തില്‍ എണ്‍പതുശതമാനം മുസ്ലിങ്ങളാണ് ഉള്ളതെങ്കില്‍ ഇവിടുത്തെ ഹിന്ദുക്കളുടെ അവസ്ഥ എന്തായിരിക്കും? പറയാന്‍ ഗവേഷണമൊന്നും നടത്തേണ്ട. പാക്കിസ്ഥാനിലേക്ക് നോക്കിയാല്‍ മതി. ഇവിടെ നിലനില്‍ക്കുന്ന സഹിഷ്ണുതക്ക് രാജ്യം കടപ്പെട്ടിരിക്കുന്നത് ഹിന്ദുമതത്തോട് തന്നെയാണ്. (സത്യം പറയുമ്പോള്‍ വര്‍ഗീയ വാദിയായി ചിത്രീകരിക്കരുത്)
ഇനി മാധ്യമങ്ങളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും നിലപാടുകള്‍ നോക്കാം. ഇവിടെ ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും നിലപാട് എടുക്കുന്നത് ആര് ഭരിക്കുന്നു എന്നതിനെ ആസ്പദമാക്കിയാണ്. ഉദാഹരണത്തിന് 2013 ല്‍ ദബോല്‍ക്കര്‍ കൊല്ലപ്പെടുമ്പോള്‍ മഹാരാഷ്ട്രയിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ആയിരുന്നു ഭരിച്ചിരുന്നത്. അന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയും മാധ്യമങ്ങളും അതിന്റെ പേരില്‍ കോണ്‍ഗ്രസിനെയോ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയോ കുറ്റപ്പെടുത്തിയിട്ടില്ല.
മന്‍മോഹന്‍സിങ്ങിന്റെ കാലത്താണ് ദാദ്രി സംഭവം ഉണ്ടാകുന്നതെങ്കില്‍ ഈ വാര്‍ത്ത പത്രങ്ങളുടെ ഉള്‍പ്പേജില്‍ ഒരു പത്തു സെ.മീ. കോളത്തില്‍ അവസാനിക്കുമായിരുന്നു. ഒരു സാധാരണ ഉത്തരേന്ത്യന്‍ കൊലപാതകം എന്നതില്‍ കൂടുതല്‍ പ്രാധാന്യം ചാനലുകളും നല്‍കില്ല.
സമീപകാല സംഭവങ്ങള്‍ എടുക്കാം. ഈ ഒക്ടോബര്‍ അവസാനവാരത്തില്‍ തമിഴ്നാട്ടില്‍ ജയലളിതയെ വിമര്‍ശിച്ച് പാട്ട് എഴുതിയ നാടന്‍പാട്ടുകാരനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. രാഷ്ട്രീയ പാര്‍ട്ടികളോ മാധ്യമങ്ങളോ അതിനെതിരെ പ്രതികരിച്ചില്ല. ചാനലുകള്‍ ചര്‍ച്ച നടത്തിയില്ല. സാഹിത്യകാരന്മാര് ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളി കൂട്ടിയില്ല. ഇതേ അറസ്റ്റ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്നവിസോ ആണ് ചെയ്യുന്നതെങ്കില്‍ എന്തായിരിക്കും ഇവിടുത്തെ കോലാഹലം? ഫാസിസം, അസഹിഷ്ണുത തുടങ്ങിയ വാക്കുകള്‍ അന്തരീക്ഷത്തില്‍ അലയടിക്കുമായിരുന്നില്ലേ? തീര്‍ന്നില്ല.
ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹരിഷ് റാവത്ത് ഒരു പ്രസ്താവന നടത്തി. ”പശുവിനെ കൊല്ലുന്നവരാരായാലും അവര്‍ രാജ്യത്തിന്റെ വലിയ ശത്രുക്കളാണ്. അവര്‍ക്ക് ഭാരതത്തില്‍ ജീവിക്കാന്‍ അവകാശമില്ല.” ഈ പ്രസ്താവനക്കെതിരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും പ്രതികരിച്ചില്ല. കേരളത്തിലെ ചില പത്രങ്ങള്‍ വാര്‍ത്തയായി പോലും അത് കൊടുത്തില്ല. ചാനലുകളും അത് കണ്ടില്ലെന്ന് നടിച്ചു. മുമ്പ് ഇതേ കാര്യം ചില ബിജെപി നേതാക്കള്‍ പറഞ്ഞുവെന്ന് വരുത്തി അത് വലിയ ചര്‍ച്ചാവിഷയമായി. പ്രതിഷേധത്തിന്റെ ഇരട്ടത്താപ്പിനെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.
വാസ്തവത്തില്‍ ഇവര്‍ എന്തിനെതിരെയാണ് പ്രതികരിക്കുന്നത്? മോശപ്പെട്ടതെന്ന് പറയുന്ന സംഭവങ്ങള്ക്കെതിരെയോ അതോ രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കും പ്രധാനമന്ത്രിക്കുമെതിരെയോ? സംഭവങ്ങള്‍ക്കെതിരെ ആണെങ്കില്‍ സമാനസ്വഭാവമുള്ള എല്ലാകാര്യങ്ങളിലും അതേ നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. പ്രതികരിക്കുന്നവരുടെ ആത്മാര്‍ത്ഥതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഭാരതത്തെപ്പോലെ ഒരു വലിയ രാജ്യത്ത് നടക്കുന്ന എല്ലാ നെഗറ്റീവ് സംഭവങ്ങളിലും പ്രധാനമന്ത്രിക്കും പാര്‍ട്ടിക്കും പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള, ആ തരത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. മാധ്യമങ്ങളും അതിനുവേണ്ട പിന്തുണ നല്കുന്നു.
ഇന്ന് ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന വാക്കാണ് അസഹിഷ്ണുത അമേരിക്കയില്‍ വെളുത്തവര്‍ഗക്കാര്‍ കറുത്തവര്‍ഗക്കാരെ വെടിവെച്ചു കൊല്ലുമ്പോള്‍ അസഹിഷ്ണുത എന്ന വാക്ക് അവിടെനിന്ന് കേട്ടില്ല. പാരീസില്‍ മുമ്പ് നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ‘പര്‍ദ’ നിരോധിച്ചപ്പോള്‍ അസഹിഷ്ണുത എന്ന വാക്ക് അവിടെ ആരും ഉപയോഗിച്ചില്ല. തസ്ലീമ നസ്രീന് ബംഗ്ലാദേശ് വിടേണ്ടിവന്നപ്പോള്‍ അസഹിഷ്ണുത എന്ന് ആരും പറഞ്ഞില്ല. ഭാരതത്തില്‍ കശ്മീര്‍ താഴ്വരയില് നിന്ന് കശ്മീരി പണ്ഡിറ്റുകള്‍ക്ക് പലായനം ചെയ്യേണ്ടിവന്നപ്പോള്‍ അസഹിഷ്ണുത എന്ന വാക്ക് ഇന്നത് ഉപയോഗിക്കുന്നവര്‍ ഉപയോഗിച്ചു കണ്ടില്ല. ദല്‍ഹിയില്‍ സിക്കുകാരെ കൂട്ടക്കൊല ചെയ്തപ്പോഴും ഏറ്റവുമൊടുവില്‍ സംഗീതജ്ഞന് എ.ആര്. റഹ്മാനെതിരെ ‘ഫത്വ’ പുറപ്പെടുവിച്ചപ്പോഴും അസഹിഷ്ണുത എന്ന വാക്ക് നാം കേട്ടില്ല.അസഹിഷ്ണുത എന്ന വാക്ക് ഇപ്പോഴുള്ളതുപോലെ മുമ്പും നിഘണ്ടുവില്‍ ഉണ്ടായിരുന്നുവെന്നോര്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: