കേരളത്തിന്റെ ഭൂപ്രദേശത്ത് കേരളം 116 കൊല്ലം മുന്‍പ് നിര്‍മിച്ച അണക്കെട്ടില്‍നിന്ന് 999 കൊല്ലത്തേയ്ക്കുള്ള ഉടമ്പടിപ്രകാരം തമിഴ്നാടിന് വെള്ളംകൊടുക്കുന്നത് കേരളത്തിന്റെ മഹാമനസ്കതയെയാണ് കാണിക്കുന്നത്. മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്നാടിന്റെ ജീവരേഖയാണ്.
മധുര, ശിവഗംഗ, രാമനാട് എന്നീ ജില്ലകളിലെ കാര്‍ഷികാവശ്യത്തിന് മാത്രമല്ല, വൈദ്യുതി ഉല്‍പ്പാദനത്തിനും ഈ വെള്ളം ഉപയോഗിക്കപ്പെടുന്നു. ഇപ്പോള്‍ പ്രളയദുരിതത്തില്നിന്നും ഇനിയും കരകയറിയിട്ടില്ലാത്ത, കേരളത്തിന്റെ സഹായം സ്വീകരിച്ച തമിഴ്നാട് മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളത്തോട് കാണിക്കുന്നത് മനുഷ്യത്വരഹിതമായ അനീതിയാണ്.
കേരളം ഈ പഴയ അണക്കെട്ടിന്റെ സ്ഥാനത്ത് പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുപോലും എതിര്‍ത്ത തമിഴ്നാട് അതിനെതിരെ സുപ്രീംകോടതി വിധി നേടിയിരിക്കുകയാണല്ലോ. അണക്കെട്ടിലെ വെള്ളം 142 അടിയായിരിക്കണം എന്ന് വാശിപിടിക്കുന്ന തമിഴ്നാട് കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെപ്പറ്റി നിസ്സംഗത പുലര്‍ത്തുന്നു. ഇപ്പോഴത്തെ പെരുംമഴയില്‍ ജലനിരപ്പ് 142 അടിയാകുന്നതുവരെ കാത്തിരിക്കാതെ ഷട്ടറുകള്‍ തുറന്ന് നിയന്ത്രിത അളവിലോ അതില്‍ കൂടുതലോ വെള്ളം തമിഴ്നാടിന് കൊണ്ടുപോകാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. അതിനുപകരം ഇടുക്കി-തേനി കളക്ടര്‍മാര്‍ തമ്മില്‍ സംസാരിച്ച് ഡാം തുറക്കുന്നതിന് മുന്‍പ് തീരദേശവാസികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ മുന്നറിയിപ്പ് നല്‍കണം എന്ന വ്യവസ്ഥപോലും നിരാകരിച്ച് തമിഴ്നാട് ഷട്ടറുകള്‍ തുറന്നത് മലയാളികളായ തീരദേശവാസികളെ പരിഭ്രാന്തിയിലാക്കി. എന്തുകൊണ്ട് മുന്നറിയിപ്പ് തന്നില്ല എന്ന ചോദ്യത്തിന് തമിഴ്നാടിന്റെ മറുപടി ഇ-മെയില്‍ സന്ദേശമയച്ചെന്നായിരുന്നു. ഒരു ഫോണ്‍ സന്ദേശം അയച്ച് മുന്നറിയിപ്പ് തരാന്‍ അവര്‍ തയ്യാറായില്ല. ചെന്നൈ പ്രളയത്തില്‍ എത്ര മലയാളി ഹസ്തങ്ങള്‍ രക്ഷക്കെത്തി എന്നതുപോലും തമിഴ്നാട് വിസ്മരിക്കുകയാണോ?
കേരള ഡാം സേഫ്റ്റി ആക്ട് പ്രകാരം മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുന്നത് കേരളം വിലക്കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം കേരളത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ഡാമിലെ ചോര്ച്ചയില്ക്കൂടി സുര്‍ക്കി മിശ്രിതം ഒലിച്ചുപോകുന്നത് ഡാമിന്റെ ബലക്ഷയത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പല പഠനങ്ങളും ഡാമിന് ബലക്ഷയമുണ്ടെന്ന സംശയം സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ ഈ വിഷയത്തില്‍ തമിഴ്നാട് ഏകപക്ഷീയമായി വിരുദ്ധനിലപാടാണ് എടുക്കുന്നത്. അവിടുത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തില്‍ യോജിപ്പിലാണ്.
ജലനിരപ്പ് 142 അടിയാകുമ്പോള്‍ ഷട്ടറുകള്‍ തുറക്കണമെന്ന ജലകമ്മീഷന് റിപ്പോര്‍ട്ട് തമിഴ്നാട് അവഗണിച്ചു. നീരൊഴുക്ക് കൂടുകയും ജലനിരപ്പ് ഉയരുകയും ചെയ്തിട്ടും വ്യവസ്ഥ പ്രകാരം കൂടുതല്‍ ജലംകൊണ്ടുപോകാന്‍ തമിഴ്നാട് തയ്യാറായില്ല. മറിച്ച് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നതിന്റെ അളവ് കുറച്ച്, ജലനിരപ്പ് കൂട്ടി അണക്കെട്ടിന് ബലക്ഷയമില്ലെന്ന് സ്ഥാപിക്കാനാണ് തമിഴ്നാട് ശ്രമിച്ചത്. ഇത്ര മനഃസാക്ഷിയില്ലാത്ത പെരുമാറ്റം പെരിയാര്‍ തീരനിവാസികളുടെ ജീവന് വിലകല്പ്പിക്കുന്നതല്ല. ഇക്കാര്യത്തില്‍ തമിഴ്നാടിന് യാതൊരു ആശങ്കയുമില്ലെന്നുണ്ടോ? തമിഴ്നാട്-കേരള കളക്ടര്‍മാരുടെ മീറ്റിങ്ങില്‍ ഷട്ടര്‍ തുറക്കുന്നതിന് മുന്‍പ് മുന്നറിയിപ്പ് തരണം എന്ന ഉറപ്പ് ലംഘിച്ച തമിഴ്നാടിന്റെ മനഃസാക്ഷിയില്ലായ്മ നീതിപീഠംപോലും ശ്രദ്ധിക്കുന്നില്ല. തമിഴ്നാടിന്റെ ഏകപക്ഷീയവും നിഷേധാത്മകവുമായ നീക്കങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരിക്കുന്നു. സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശംപോലും അവഗണിച്ച തമിഴ്നാടിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിയ്ക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.മുല്ലപ്പെരിയാര്‍ പ്രദേശവാസികളുടെ ആശങ്ക അകറ്റാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
നാല്‍പ്പത് ലക്ഷത്തോളം ജനങ്ങളാണ് മുല്ലപ്പെരിയാര്‍ തീരത്ത് വസിക്കുന്നത്. വെള്ളപ്പൊക്കമോ ഭൂകമ്പമോ താങ്ങാന്‍ ശേഷിയുള്ള അണക്കെട്ടല്ല മുല്ലപ്പെരിയാര്‍. 1979 ല്‍ കേന്ദ്രജലവിഭവ കമ്മീഷന് 116 അടിയാക്കി നിജപ്പെടുത്തിയ ജലനിരപ്പാണ് ഇപ്പോള്‍ 142 ല്‍ എത്താന്‍ പോകുന്നത്. ഇപ്പോള്‍ തമിഴ്നാട് മൂന്നു ഷട്ടറുകള്‍ തുറന്നിട്ടു. തിങ്കളാഴ്ച തുറന്ന മറ്റു ഷട്ടറുകള്‍ അടച്ചു. വൃഷ്ടിപ്രദേശത്ത് മഴതുടരുന്നുണ്ട്. തമിഴ്നാടിന്റെ ഹൃദയശൂന്യത തിരിച്ചറിയുന്ന കേരളം മറ്റൊരു അണക്കെട്ട് നിര്‍മിക്കാന്‍ ആവശ്യമുന്നയിച്ചെങ്കിലും സുപ്രീംകോടതി തള്ളുകയായിരുന്നു. കേരളത്തിന്റെ ഏക ആവശ്യം ജനങ്ങളുടെ സുരക്ഷിതത്വമാണ്. തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നതിനോട് കേരളത്തിന് യാതൊരു എതിര്‍പ്പുമില്ല.
ശരാശരി കേരളീയര്‍ക്ക് മനസ്സിലാവാത്ത ഒരു കാര്യം മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ തമിഴ്നാടിനെയും കോടതിയെയും ബോധ്യപ്പെടുത്താന്‍ സംസ്ഥാനത്ത് മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് കഴിയാത്തത് എന്തുകൊണ്ടെന്നാണ്? രാഷ്ട്രീയ സ്ഥാപിതതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് തമിഴ്നാടിന് അനുകൂലമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളം കരാര്‍ പുതുക്കിയത്. തമിഴ്നാടിന്റെ കടുംപിടുത്തത്തിന് വഴങ്ങിയതിനു പിന്നില്‍ കേരളത്തിലെ ചില രാഷ്ട്രീയനേതാക്കളുടെ താല്‍പ്പര്യമാണുള്ളതെന്ന് വെളിപ്പെടുത്തലുണ്ടായിട്ടുണ്ട്. ഇനിയും സമയം വൈകിയിട്ടില്ല. ഓരോ വര്‍ഷവും ജലനിരപ്പ് ഉയരുമ്പോള്‍ ആശങ്ക പങ്കുവെക്കുന്നതിനപ്പുറം പ്രശ്നപരിഹാരത്തിന് ഫലപ്രദമായ തീരുമാനങ്ങളും നടപടികളും കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: