ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) പുതിയ രണ്ടു ഫ്രാഞ്ചൈസികളായ പൂനെയ്ക്കും രാജ്കോട്ടിനുമായുള്ള താരങ്ങളെ 15ന് തെരഞ്ഞെടുക്കും. ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ചെന്നൈയെയും, രാജസ്ഥാനെയും വിലക്കിയതോടെയാണ് രണ്ടു വര്‍ഷത്തേക്ക് പുതിയ രണ്ടു ഫ്രാഞ്ചൈസികളെ ഐപിഎല്ലില്‍ ഗവേണിങ് കൗണ്‍സില്‍ ഉള്‍പ്പെടുത്തിയത്. ചെന്നൈ, രാജസ്ഥാന് ടീമുകളിലുണ്ടായിരുന്ന താരങ്ങളെയാണ് പുതിയ ഫ്രാഞ്ചൈസികള്‍ പങ്കിട്ടെടുക്കുക.
എം.എസ്. ധോണി, സുരേഷ് റെയ്ന, അജിങ്ക്യ രഹാനെ, രീവന്ദ്ര ജഡേജ, ഷെയ്ന് വാട്സണ്, ബ്രെണ്ടന്‍ മക്കല്ലം, ഡ്വെയ്ന്‍ സ്മിത്ത്, സ്റ്റീവന്‍ സ്മിത്ത് അടക്കം 50 താരങ്ങള്‍ പട്ടികയില്‍. സാങ്കേതികമായി കളിക്കാരെ തെരഞ്ഞെടുക്കാനുള്ള ആദ്യ അവസരം പൂനെയ്ക്ക്. എം.എസ്. ധോണിയെ പൂനെ സ്വന്തമാക്കുമോയെന്നതാണ് ഏവരുടെയും നോട്ടം. ഓരോ താരങ്ങളെ വീതം ഇടവിട്ട് ഇരു ടീമുകള്‍ക്കും സ്വന്തമാക്കാം.
അടുത്ത വര്‍ഷം ഫെബ്രുവരി ആറിന് താര ലേലം. പൂനെയും രാജ്കോട്ടുമുള്പ്പെടെയുള്ള ടീമുകള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. ചെന്നൈ, രാജസ്ഥാന് ടീമുകളില്‍ കളിച്ചവര്‍ക്ക് അവസരം നഷ്ടമാകാതിരിക്കാനാണ് പങ്കിട്ടെടുപ്പിന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ അവസരം നല്‍കിയത്.
പൂനെയെ കൊല്‍ക്കത്തയിലെ വ്യവസായി സഞ്ജീവ് ഗോയങ്കയുടെ ന്യൂ റൈസിങ്ങും, രാജ്കോട്ടിനെ ഇന്ടെക്സ് മൊബൈലുമാണ് സ്വന്തമാക്കിയത്. ഗോയങ്ക ഒരു വര്‍ഷം പത്ത് കോടിയും ഇന്ട്രെക്സ് 16 കോടിയും ബിസിസിഐക്ക് നല്‍കും. രണ്ടു വര്‍ഷത്തേക്കാണ് ടീമുകള്‍. രണ്ട് വര്‍ഷത്തിനു ശേഷം ചെന്നൈയും രാജസ്ഥാനും തിരിച്ചെത്തുമ്പോള്‍ ഈ ഫ്രാഞ്ചൈസികള്‍ നിലനിര്ത്തണമോയെന്നതടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: