ശബരിമല: കോടിക്കണക്കിന് രൂപയുടെ വരവ് ചെലവ് നടക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കണക്കുകള്‍ ഔദ്യോഗികമായി പരിശോധിക്കാതായിട്ട് നാലുവര്‍ഷം. കഴിഞ്ഞ ദിവസം ക്ഷേത്രങ്ങള്‍ക്ക് പണം നല്‍കുന്നതായുള്ള ദേവസ്വം മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ബോര്‍ഡിന്റെ കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ മടിയില്ലെന്നും എന്നാല്‍ മൂന്ന് നാല് വര്‍ഷമായി ഓഡിറ്റു ചെയ്തിട്ടില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ‘ജന്മഭൂമി’യോട് പറഞ്ഞു. കണക്കുകളില്‍ ക്രമക്കേടുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതിനാലാണ് ഓഡിറ്റ് നടക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡല തീര്‍ത്ഥാടന കാലത്ത് തന്നെ ഭരണകക്ഷി എംഎല്‍എ സബ്മിഷന് കൊണ്ടുവരികയും അതിന് ദേവസ്വം മന്ത്രി മറുപടി പറയുകയും ചെയ്തത് രാഷ്ട്രീയ അജണ്ടയാണോയെന്ന ചോദ്യത്തിന് ഓരോരുത്തര്‍ക്കും ഓരോ താത്പര്യങ്ങള്‍ ഉണ്ടാകും എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
ഏകദേശം 1500 ഓളം ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളത്. ശബരിമലയില്‍ ഒരു മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് 500 കോടിയോളം രൂപ വരുമാനം ലഭിക്കുമ്പോള്‍ പരോക്ഷ നികുതിയായി സംസ്ഥാന സര്‍ക്കാരിന് ഏകദേശം 1500 കോടിരൂപയും ലഭിക്കുന്നു. ഇതിനു പുറമെയാണ് പോലീസ്സേന ഒഴിച്ചുള്ള വകുപ്പുകള്‍ കണക്കു പറഞ്ഞ് പണം ഈടാക്കുന്നത്. ഏകദേശം 40-50 കോടിരൂപയാണ് ഈ ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കുന്നത്.
പമ്പയില്‍ നിന്നും ശബരിമലയിലേക്കുള്ള വൈദ്യുതി കേബിള്‍ മാറിയതിനു മാത്രം ഇക്കുറി ഏഴ് കോടിയോളം രൂപയാണ് വൈദ്യുതി വകുപ്പ് ഈടാക്കിയത്. ശബരിമലയില്‍ വൈദ്യുതിക്ക് വ്യാവസായിക മേഖലയിലെ നിരക്കാണ് ഈടാക്കുന്നത്.
ശബരിമലയിലെ സേവനത്തിന് വിവിധ വകുപ്പുകള്‍ക്ക് നല്കുന്ന തുകയുടെ കണക്ക് ആവശ്യപ്പെട്ട് നാല് മാസം മുന്‍പ് നല്കിയ വിവരാവകാശ രേഖയ്ക്ക് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇതിനെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്.
മറ്റു മതസ്ഥരുടെ ആരാധനാലയങ്ങള്‍ക്ക് പല ഇളവുകള്‍ പ്രഖ്യാപിക്കുമ്പോഴാണ് ശബരിമല തീര്‍ത്ഥാടകരോട് ഇരട്ട നീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: