തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ദല്‍ഹിക്കു പോയി. ഇന്നലെ കേരളത്തിന്റെ റെയില്‍വേവികസനം സംബന്ധിച്ച് സംസ്ഥാനത്തു നിന്നുള്ള എംപിമാരുമായി കൂടിക്കാഴ്ച നടത്തി.
ഇന്നു എംപിമാരും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘവും കേന്ദ്ര റെയില്‍വേമന്ത്രി സുരേഷ് പ്രഭുവുമായി കൂടിക്കാഴ്ച നടത്തും. ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി വല്ലാര്‍പാടം-കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് വിഷയങ്ങളും സംസാരിക്കും. മറ്റു മന്ത്രിമാര്‍, ഹഡ്കോ ചെയര്മാന് തുടങ്ങിയവരുമായും സംസ്ഥാന സംഘം കൂടിക്കാഴ്ച നടത്തും. കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതിയുമായി കൂടിക്കാഴ്ചയ്ക്ക് സംസ്ഥാനം സമയം ചോദിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനത്തിന്റെ ആശങ്കയും നിലപാടുകളും അറിയിക്കുകയാണ് ഉദ്ദേശ്യം.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനത്തിന് വലിയ ആശങ്കയാണുള്ളതെന്നു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതിയ ഡാം എന്നതാണ് പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം. തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയുമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. ഇരു സംസ്ഥാനങ്ങള്‍ക്കും ബുദ്ധിമുട്ടില്ലാതെ പ്രശ്നം പരിഹരിക്കാന്‍ കഴിയും. വെള്ളം വിട്ടുനല്‍കാന്‍ തയാറാകാത്തതാണ് ലോകത്തെ എല്ലാ ജലവിഷയതര്ക്കങ്ങള്ക്കും കാരണം. എന്നാല്‍ ഇവിടെ അങ്ങനെ ഒരു തര്‍ക്കമില്ല. തമിഴ്നാടിന് അവര്‍ ആവശ്യപ്പെടുന്ന അളവിലും സമയത്തും വെള്ളം നല്കാന് കേരളം തയാറാണ്. തമിഴ്നാടിനോട് അനുഭാവപൂര്‍ണമായ നിലപാടാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനത്തിനുള്ളത്. ജലനിരപ്പ് 142 അടി ആകുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്ക ഒഴിവാക്കിയേ പറ്റൂ. തമിഴ്നാടുമായുള്ള ബന്ധത്തിന് കോട്ടം തട്ടാത്തവിധത്തില്‍ പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇതിന് നിയമവഴികളും കേന്ദ്ര ഇടപെടലും സ്വീകരിക്കും. കേരളത്തിന്റെ ആവശ്യം ആരെയും ബോധ്യപ്പെടുത്താന്‍ സാധിക്കും. ഇന്നല്ലെങ്കില്‍ നാളെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം ഉണ്ടായേ തീരൂ. അത് ഇന്നു തന്നെ വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. 999 വര്‍ഷത്തെ കരാറാണ് ഡാമിന്റെ കാര്യത്തിലുള്ളത്. ഇത്രയും വര്‍ഷം ഡാം നിലനില്‍ക്കുമെന്ന് തമിഴ്നാടിന് ഉറപ്പുപറയാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: