തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തന്റെ രാഷ്ട്രീയപാര്‍ട്ടിയുടെ ചിഹ്നമായി പ്രഖ്യാപിച്ച കൂപ്പുകൈക്കെതിരെ കെപിസിസി പരാതി നല്കി. ഇതോടെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ഭാരത ധര്‍മജനസേന (ബിഡിജെഎസ്)ക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിക്കാന്‍ കൂപ്പുകൈ അനുവദിക്കുന്നതിന് ചട്ടപ്രകാരം തടസമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വൃത്തങ്ങള്‍ അറിയിച്ചു. നിലവിലുള്ള ചിഹ്നങ്ങളുമായി സാദൃശ്യമുള്ള തെരഞ്ഞെടുപ്പ് ചിഹ്നം പുതുതായി അനുവദിക്കരുതെന്നാണ് ചട്ടം. പാര്‍ട്ടിയും ചിഹ്നവും പ്രഖ്യാപിച്ചുവെങ്കിലും പുതിയ ചിഹ്നം ആവശ്യപ്പെട്ടുള്ള അപേക്ഷ ബിഡിജെഎസ് ഇതുവരെ നല്‍കിയിട്ടില്ല.
കോണ്‍ഗ്രസ് ചിഹ്നമായ കൈപ്പത്തിയുമായി കൂപ്പുകൈക്ക് സാമ്യമുണ്ടെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ബിഡിജെഎസിന്റെ കൂപ്പുകൈ, കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ കൈപ്പത്തിയുമായി സാമ്യം പുലര്‍ത്തുന്ന ചിഹ്നമാണെന്നും ഇത് അനുവദിക്കാന്‍ പാടില്ലെന്നും സുധീരന് പരാതിയില്‍ ആവശ്യപ്പെട്ടു. ഇത് ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നുമാണ് സുധീരന്റെ വാദം. കെപ്പത്തിക്കു സമാനമായ ചിഹ്നം ആരു കൊണ്ടുവന്നാലും അത് അംഗീകരിക്കാനാകില്ലെന്നും സുധീരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന പത്ത് ചിഹ്നങ്ങളില്‍ ഒരെണ്ണം പുതിയ പാര്‍ട്ടികള്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ നിലവില്‍ ഇല്ലാത്തതും മറ്റൊരു പാര്‍ട്ടിയുടെയും ചിഹ്നവുമായി സാദൃശ്യവുമില്ലാത്ത മൂന്നു ചിഹ്നങ്ങള്‍ നല്കി അവയില്‍ നിന്നും ഒരെണ്ണം സ്വീകരിക്കുകയുമാണ് വേണ്ടത്. ഈ മാസം അഞ്ചിന് ശംഖുമുഖത്ത് സമത്വമുന്നേറ്റ യാത്രയുടെ സമാപന വേദിയിലാണ് പുതിയ പാര്‍ട്ടിയും ചിഹ്നവും വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. ഇതിനിടെ, സമത്വമുന്നേറ്റ യാത്രയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ കെപിസിസി നടപടി ആരംഭിച്ചു. കൊല്ലത്ത് നഗരസഭാ കൗണ്‍സിലറടക്കം അഞ്ചുപേര്‍ക്കെതിരെ നടപടിയെടുക്കാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: