കൊച്ചി: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ പക്കലുണ്ടെന്ന് പറയപ്പെടുന്ന മുഖ്യമന്ത്രിക്കെതിരായ സിഡി പിടിച്ചെടുക്കാന്‍ സോളാര്‍ കമ്മീഷന് തീരുമാനിച്ചു. സിഡി പിടിച്ചെടുക്കുന്നതുവരെ ബിജുവിനെ കമ്മീഷന്റെ കസ്റ്റഡിയില്‍ സൂക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സിഡി ഹാജരാക്കാന്‍ പത്ത് മണിക്കൂര്‍ കൂടി സാവകാശം വേണമെന്ന് ബിജു രാധാകൃഷ്ണന് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. സിഡി കേരളത്തിനു പുറത്താണെന്നായിരുന്നു ബിജുവിന്റെ മൊഴി. ഇതോടെയാണ് സിഡി പിടിച്ചെടുക്കാനുള്ള നടപടിയുമായി കമ്മീഷന് മുന്നോട്ട് പോയത്.
ബ്രെയിന്‍മാപ്പിങ് അടക്കം ഏത് ശാസ്ത്രീയ പരിശോധനക്കും തയാറാണെന്നും ബിജു സോളാര്‍ കമ്മീഷന് നല്കിയ അപേക്ഷയില്‍ പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉത്തമബോധ്യമുണ്ടെന്നും എല്ലാ തെളിവുകളും സോളാര്‍കമ്മീഷനു മുന്നില്‍ ഹാജരാക്കുമെന്നും ബിജു രാധാകൃഷ്ണന് പറഞ്ഞു.
താന്‍ വെളിപ്പെടുത്തല്‍ നടത്തിയതോടെ ചില മാധ്യമങ്ങള്‍ തന്നെ അവഹേളിക്കുകയാണെന്നും തന്നെ ഭ്രാന്തനായി ചിത്രീകരിക്കുകയാണെന്നും ബിജു ആരോപിച്ചു. മുഖ്യമന്ത്രിയടക്കം ഉന്നതവ്യക്തികള്‍ സരിത എസ് നായരുമായി കിടക്ക പങ്കിടുന്ന ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ബിജു രാധാകൃഷ്ണന് കഴിഞ്ഞദിവസം സോളാര്‍ കമ്മീഷനില്‍ നടത്തിയത്. തുടര്‍ന്നാണ് ഡിസംബര്‍ പത്തിന് രേഖകള്‍ ഹാജരാക്കാന്‍ കമ്മീഷന് ആവശ്യപ്പെട്ടത്.
വിവാദത്തില്‍ നേരത്തെ മുതല്‍ പറഞ്ഞു കേട്ടിരുന്ന രണ്ടു പേരില്‍ ഒരാളുടെ വീഡിയോയും മറ്റൊരാളുടെ ഫോട്ടാഗ്രാഫുകളും സുരക്ഷിത സ്ഥാനത്തുണ്ടെന്ന് ബിജു വ്യക്തമാക്കിയിരുന്നു. തന്റെ അഭിഭാഷകരുമായി ബിജു ജയിലില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ മൊഴിയുടെ നിയമസാധുതയും രേഖ ഹാജരാക്കുന്നതിന്റെ വിവിധ സാധ്യതകളുമാണ് ആരാഞ്ഞത്.
കമ്മീഷന് ക്രിമിനല്‍ കോടതിയുടെ അധികാരങ്ങളില്ലാത്തതിനാല്‍ ക്രിമിനല്‍ കോടതിയ്ക്ക് രേഖകള്‍ കൈമാറാമെന്ന നിര്‍ദ്ദേശവും ബിജു മുന്നോട്ടു വച്ചിരുന്നു. കമ്മീഷനിലെ വെളിപ്പെടുത്തലുകളും പരാതിയും അപകീര്‍ത്തിയുടെ പരിധിയില്‍ വരില്ലെന്നും അഭിഭാഷകര്‍ നിയമോപദേശം നല്കി. അതിനിടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ബിജുവിനെ ജയിലില്‍ പണിഷ്മെന്റെ ബ്ലോക്കിലെ ഒറ്റപ്പെട്ട മുറിയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: