ചാത്തന്നൂര്‍: പാരിപ്പള്ളിയെ ശ്വാസംമുട്ടിച്ച് അനധികൃത വഴിവാണിഭം കൊഴുക്കുന്നത് വ്യാപാരികളെയും വഴിയാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു.
പാരിപ്പള്ളി മടത്തറ റോഡിലും ദേശീയപാതയോരത്തുമാണ് പലവിധ വാണിഭങ്ങള്‍ നാളുകളായി തുടരുന്നത്. സപ്ലൈകോ ഔട്ട്ലറ്റ്, പഞ്ചായത്ത് മാര്‍ക്കറ്റ്, പൊതുശൗചാലയം എന്നിവ പ്രവര്‍ത്തിക്കുന്ന തിരക്കേറിയ മടത്തറ റോഡില്‍ നിന്നുതിരിയാന്‍പോലും ഇടമില്ലാതെ വഴിയാത്രക്കാര്‍ വലയുമ്പോഴും അധികാരികള്‍ ഉറക്കം നടിക്കുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
വാഹനങ്ങളിലുള്ള മരുന്നുവില്‍പ്പന, ലോട്ടറിക്കച്ചവടം എന്നിവ മൂലം മാര്‍ക്കറ്റിലെത്തുന്നവര്‍ക്ക് ബൈക്ക് പാര്‍ക്ക് ചെയ്യാന്‍പോലും സൗകര്യമില്ലാത്തത് സ്ഥിരമായി വാക്കുതര്‍ക്കത്തിന് കാരണമാകുന്നു. ദേശീയപാതയുടെ നടപ്പാത ചെരുപ്പുകുത്തികള്‍ കൈയേറിയത് കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പ് മടത്തറ റോഡ് കോടികള്‍ ചെലവഴിച്ച് നവീകരിച്ചപ്പോള്‍ റോഡരികിലെ അനധികൃത വ്യാപാരങ്ങള്‍ പോലീസ് ഇടപെട്ട് ഒഴിപ്പിച്ചിരുന്നു. കൂടാതെ പാര്‍ക്കിംഗ് ഏരിയ കയര്‍ കെട്ടി വേര്‍തിരിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ പോലീസ് അധികാരികള്‍ സത്വരനടപടികള്‍ സ്വീകരിച്ച് ഗതാഗതക്കുരുക്കിനും വാഹനപാര്‍ക്കിംഗിനും പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: