കൊല്ലം: എഴുത്തുകാര്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിനോ സമരം നടത്താനോ യോഗ്യരല്ലെന്നും അത്തരത്തില്‍ ഇറങ്ങിയിട്ടുള്ള സുകുമാര്‍ അഴിക്കോട് അടക്കമുള്ള സാഹിത്യകാരന്മാര് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതാണ് ചരിത്രമെന്നും മയ്യഴിയുടെ കഥാകാരന് എം.മുകുന്ദന്.
കൊല്ലം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
എഴുത്തുകാര്‍ക്ക് വേറെ നിരവധി ജോലികളുണ്ട്. കുടുംബം നോക്കിയും സ്വന്തം കാര്യങ്ങള്‍ ആലോചിച്ചും പുസ്തകങ്ങള്‍ വായിച്ചും ജീവിതത്തില്‍ ഏറെ പണിയെടുക്കുന്നവരാണ് എഴുത്തുകാര്‍. അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കുന്നതിനോട് എന്താണ് പ്രതികരണമെന്ന ചോദ്യത്തിന് മലയാളി എഴുത്തുകാരില്‍ സാറാ ജോസഫ് അല്ലാതെ മറ്റാരും അവാര്‍ഡ് തിരിച്ചുനല്‍കിയിട്ടില്ലെന്നും അവരുടെ വഴിയെ പോകാത്തതിന് തന്റെതായ കാരണങ്ങളുണ്ടെന്നും മുകുന്ദന് പറഞ്ഞു.
കേരളം മാറണമെന്നാഗ്രഹമുണ്ട്. സംസ്ഥാനത്തിന്റെ അത്രയും ജീര്‍ണത തന്റെ നാടായ മയ്യഴിയെ ബാധിച്ചിട്ടില്ലെങ്കിലും മദ്യവും കള്ളക്കടത്തും മറ്റുമായി അധാര്‍മികത നടമാടുന്നുണ്ട്. എന്നാല്‍ ഒരു സരിതാ നായര്‍ ഇല്ല എന്നത് ഭാഗ്യമാണ്. കേരളത്തിന്റെ ഭാവി ഇരുട്ടിലാണ്. ജാതിയും മതവുമാണ് കേരളത്തെ ഭരിക്കുന്നത്. പ്രത്യയശാസ്ത്രങ്ങളുടെ പ്രസക്തി തന്നെ ഇല്ലാതായ സാഹചര്യത്തില്‍ സംഭവിച്ചതാണിത്. കോണ്‍ഗ്രസും സിപിഎമ്മും മറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഇതിന് ഉത്തരവാദികളാണ്. അതിന് കാരണം രാഷ്ട്രീയത്തെ തൊഴിലാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ് ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡി.ജയകൃഷ്ണന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: