കൊയിലാണ്ടി: ഡ്രൈവറില്ലാതെ നീങ്ങിയ പാചകവാതക ടാങ്കര്‍ ലോറിയും മത്സ്യ ലോറിയുമായി കൊയിലാണ്ടി ദേശീയ പാതയില്‍ ചെങ്ങോട്ട്കാവ് മേല്‍പ്പാലത്തിന് മുകളില്‍ കൂട്ടിയിടിച്ചു. അപകടത്തെതുടര്‍ന്ന് ഗ്യാസ് ചോര്‍ന്നെന്ന അഭ്യൂഹം ഭീതിപരത്തി. അപകടത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ ഹമീദിന് പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 5.50നാണ് അപകടം. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന പാചക വാതക ടാങ്കര്‍ ലോറിയാണ് ഡ്രൈവറില്ലാതെ നിയന്ത്രണം വിട്ട് എതിരെ വന്ന വടകര ഭാഗത്തേക്ക് മത്സ്യവുമായി പോകുന്ന ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പാചക വാതക ടാങ്കര്‍ ലോറിയുടെ മുന്‍ ഭാഗത്തെ ഗ്ലാസ്സുകള്‍ തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് മീന്‍ വണ്ടി നിര്‍ത്തിയപ്പോള്‍ പിറകില്‍ വന്ന മറ്റൊരു പിക്കപ്പ് മിനി വണ്ടി അപകടത്തില്‍പ്പെട്ടു. വടക്ക് ഭാഗത്ത് നിന്ന് വന്ന ലോറി ടവേര വാനിലും ഇടിച്ചു.
മേല്‍പ്പാലത്തിന് മുകളില്‍ വെച്ച് പാചക വാതക ലോറിയെ ഉരസി കടന്ന് പോയ മണല്‍ വണ്ടിയുടെ പടം മൊബൈലില്‍ പകര് ത്താന് ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഇറങ്ങിയതായിരുന്നു. ഇതിനിടെ ഗ്യാസ് വണ്ടി മുന്നോട്ട് നീങ്ങുകയും എതിരെ വന്ന മത്സ്യ വണ്ടിയുമായി കൂട്ടിയിടിച്ച് നടപ്പാതയോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുകയായിരുന്നു. പാചകവാതക ചോര്‍ച്ചയുണ്ടെന്ന അഭ്യൂഹം പരന്നതോടെ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് മാനേജര്‍, സേഫ്റ്റി ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാചക വാതക ചോര്‍ച്ച ഇല്ലെന്ന് സ്ഥിരീകരിച്ചു. കെ. ദാസന് എംഎല്‍എ കൊയിലാണ്ടി സി ഐ ആര് ഹരിദാസ്, എസ്ഐ നിപന്‍ ശങ്കര്‍, തഹസില്‍ദാര്‍ സജീവ് ദാമോദരന്‍. ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരന് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. അപകടത്തില്‍പ്പെട്ട പാചക വാതക ടാങ്കര്‍ ലോറിയില്‍ നിന്ന് കണ്ടെയ്നര്‍ മറ്റൊരു ലോറിയിലേക്ക് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. പുലര്‍ച്ചെ പാചകവാതക ടാങ്കര്‍ ലോറിയെ ഉരസി കടന്ന്പോയ മണല്‍ ലോറിയെ കുറിച്ച് പോലീസ് അന്വേ ഷണം ആരംഭിച്ചു. അപകടകരമായ രീതിയില്‍ ലോറി നിര്‍ത്തിയതിനെതിരെ ഡ്രൈവര്‍ക്കെതിരെ കേസ്സെടുത്തതായി സി.ഐ ആര്. ഹരിദാസ് അറിയിച്ചു. ഏഴര മണിക്കൂര്‍ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: