ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച്-സൗജിയന് മേഖലയിലെ നുഴഞ്ഞ് കയറ്റം സൈന്യം പരാജയപ്പെടുത്തുകയും മൂന്ന് ഉന്നത ഭീകര നേതാക്കളെ വധിക്കുകയും ചെയ്തു. ഡിസംബര്‍ മൂന്നിന് വൈകിട്ടായിരുന്നു സൈന്യത്തിന്റെ നടപടി. നുഴഞ്ഞുകയറ്റം കണ്ടെത്തിയ ഉടനെതന്നെ സൈന്യം നടപടി സ്വീകരിക്കുകയായിരുന്നു. പിറ്റേന്നു നടന്ന തെരച്ചിലില്‍ വന്‍തോതില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തി. പാക് നിര്‍മ്മിതമായ നിരവധി ആയുധങ്ങളാണ് കണ്ടെത്തിയതെന്ന് പ്രതിരോധ വകുപ്പ് വടക്കന്‍ കമാന്‍ഡന്റ് വക്താവ് എസ്.ഡി. ഗോസ്വാമി പറഞ്ഞു.
രണ്ട് എകെ-47 റൈഫിള്‍സ്, ഒരു എകെ-56 റൈഫിള്‍സ്, ഒരു ലോങ് ബാരല്‍ റൈഫിള്‍സ്, രണ്ട് പിസ്റ്റളുകള്‍, ഒരു യുബിജിഎല്‍, 2005 റൗണ്ട് എകെ-47 വെടിയുണ്ടകള്‍, നാല് യുബിജിഎല്‍ ഗ്രനൈഡ്, 20 റൗണ്ട് പിസ്റ്റള്‍, അഞ്ച് സ്നിപ്പര്‍ റൗണ്ട്സ് എന്നിവയടങ്ങിയ ആയുധങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
കണ്ടെടുത്ത സാധനങ്ങളില്‍ ഒരു സ്ലീപ്പിങ് ബാഗ്, ആറ് സോക്സ്, മൂന്ന് ബ്ലാങ്കറ്റ്സ്, 20 ഫ്യുവല്‍ ടാപ്ലറ്റ്സ്, ആറ് ബിസ്ക്കറ്റ് പാക്കറ്റ്, 13 ഉണക്കിയ പഴങ്ങള്‍, മൂന്ന് തെര്‍മല്‍ ട്രൗസേഴ്സ്, ഒരു തെര്‍മല്‍ ടീ ഷര്‍ട്ട്, വെള്ളക്കുപ്പികള്‍, മരുന്നുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. ജമാത്ത്-ഉദ്-ധവയുടെ യൂണിഫോമും കണ്ടെടുത്തിട്ടുണ്ട്. പാക്കിസ്ഥാനെതിരെയുള്ള ശക്തമായ തെളിവാണിതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: