കുട്ടനാട്: ജില്ലയിലെ രണ്ടാം കൃഷിയുടെ നെല്ല് സംഭരണം പൂര്‍ത്തിയാകുന്നു. അമ്പലപ്പുഴ ഭാഗത്തെ 100 ഹെക്ടറിലെ വിളവെടുപ്പ് മത്രമാണ് ഇനി അവശേഷിക്കുന്നത്. 10,372 ഹെക്ടറില്‍നിന്നായി 40,070 ടണ്‍ നെല്ലാണ് തിങ്കളാഴ്ചവരെ സംഭരിച്ചത്.
50,000 ടണ്‍ നെല്ലാണ് ഇക്കുറി പ്രതീക്ഷിച്ചിരുന്നത്. 550 ഹെക്ടറിലെ കൃഷിയാണ് മഴയില്‍ നശിച്ചത്. ഇതുമൂലം 1,500 ടണ്‍ നെല്ലിന്റെ നഷ്ടമുണ്ടായെന്നാണ് കൃഷി വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്.
മഴയ്ക്ക് പുറമേ സംഭരണം തുടങ്ങാന്‍ വൈകിയതും വിളവ് കുറയാന്‍ കാരണമായി. നവംബര്‍ 20 വരെ സംഭരിച്ച നെല്ലിന്റെ വില നല്‍കിയതായി സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കെനകരി, നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട ചമ്പക്കുളം ബ്ലോക്കില്‍ 5,090 ഹെക്ടറിലും പുളിങ്കുന്ന്, കാവാലം, നീലംപേരൂര്‍, വെളിയനാട് ഉള്‍പ്പെട്ട രാമങ്കരി ബ്ലോക്കില്‍ 292 ഹെക്ടറിലുമാണ് കൃഷിയുണ്ടായിരുന്നത്.
പുറക്കാട്, കരുവാറ്റ, തകഴി, അമ്പലപ്പുഴ തെക്ക്, വടക്ക്, പുറക്കാട്, കരിനിലം ഉള്‍പ്പെട്ട അമ്പലപ്പുഴ ബ്ലോക്കില്‍ 3,489 ഹെക്ടറിലായിരുന്നു കൃഷി. ആലപ്പുഴ നഗരസഭ, പുന്നപ്ര തെക്ക്, വടക്ക് ഉള്‍പ്പെട്ട ആലപ്പുഴ ബ്ലോക്കില്‍ 1,406 ഹെക്ടറിലും ഹരിപ്പാട് 195 ഹെക്ടറിലുമാണ് കൃഷി ചെയ്തത്.
പുഞ്ചക്കൃഷിക്കുള്ള കര്‍ഷക രജിസ്ട്രേഷന് ആരംഭിച്ചതായി സപ്ലൈക്കോ അറിയിച്ചു. ഈ മാസം 31 വരെ കര്‍ഷകര്‍ക്ക് പേരുകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: