ശബരിമല: പതിനെട്ടാംപടി ചവിട്ടി ദര്‍ശനം നടത്താന്‍ എത്തുന്ന വിഐപികള്‍ക്കും ഇനി കേന്ദ്രസേനയുടെ സുരക്ഷാ പരിശോധന. പതിനെട്ടാംപടിക്ക് വടക്കുവശത്തുള്ള ഗേറ്റില്‍ കൂടിയും വാവര് സ്വാമി നടയ്ക്ക് സമീപം ആര്‍എഎഫിന്റെ ബഫര്‍ സോണില്കൂടിയുമാണ് വിഐപികള്‍ പതിനെട്ടാം പടി ചവിട്ടാനെത്തുന്നത്. ഇതോടൊപ്പം ശബരിമലയില്‍ വിവിധ വിഭാഗങ്ങളില്‍ ജോലിനോക്കുന്നവരുടെ ശുപാര്‍ശയുമായി എത്തുന്നവരെയും ഇതുവഴിയാണ് കടത്തിവിടുന്നത്.
യാതൊരു പരിശോധനയുമില്ലാതെയാണ് ഇവര്‍ പതിനെട്ടാം പടി ചവിട്ടി സന്നിധാനത്ത് എത്തുന്നത്. കഴിഞ്ഞ ദിവസം ഐജി മനോജ് ഏബ്രഹാമിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന അവലോകന യോഗത്തില്‍ കേന്ദ്ര ദ്രുത കര്‍മ്മ സേന ഇത്തരത്തിലുള്ള സുരക്ഷ വീഴ്ച ശ്രദ്ധയില്‍പ്പെടുത്തി.
ഇതിനെ തുടര്‍ന്നാണ് വിഐപികള്‍ ഉള്‍പ്പെടെയുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പതിനെട്ടാം പടി ചവിട്ടാന്‍ അനുവദിച്ചാല്‍ മതിയെന്ന തീരുമാനം കൈക്കൊണ്ടത്. ഇതിനായി വാവര്നടയുടെ സമീപത്ത് സംരക്ഷണവേലി സ്ഥാപിച്ച് പാസുമായി വരുന്നവരെ കടത്തിവിടാന്‍ ഡോര്‍ ഫ്രമിയ്ഡ് മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചു.
കൂടാതെ ഇതുവഴി കടന്നു വരുന്നവരെ കേന്ദ്രദ്രുത കര്‍മ്മ സേനാംഗങ്ങള്‍ ഹാന്റ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചും ശരീര പരിശോധന നടത്തിയുമാണ് ഇന്നലെ കടത്തിവിട്ടത്. ഇതുവഴിയുള്ള പ്രവേശനം പൂര്‍ണ്ണമായും കേന്ദ്ര ദ്രുത കര്‍മ്മ സേനയുടെ നിയന്ത്രണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: